ADVERTISEMENT

ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിനും ജോസേട്ടന്റെ സൈക്കിളിനും ഒരേ പ്രവർത്തന സിദ്ധാന്തമാണ്. ‘ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടെന്നാണു ജോസേട്ടന്റെയും മതം. 

വട്ടത്തിൽ ചവിട്ടിയാൽ സൈക്കിൾ മുന്നോട്ടും പ്രായം പിന്നോട്ടും ഓടുന്നത് പിന്നല്ലാതെ എന്താണ്? ഒന്നോർത്താൽ 100% ശരിയാണ്. 78–ാം വയസിന്റെ കയറ്റത്തു നിന്നും 18ന്റെ ഇറക്കത്തിലേക്കാണു പ്രായത്തെ ചവിട്ടിത്തിരിക്കുന്നത്. 

∙ 1 മണിക്കൂർ 40 മിനിറ്റ്–  50 കി.മീ
50 കിലോമീറ്റർ ദൂരത്തെ സൈക്കിളിൽ കയറ്റി അഴീക്കോട്ട് എത്തിക്കാൻ ജോസേട്ടനു വെറും ഒരു മണിക്കൂറും 40 മിനിറ്റും മതി. തിരിച്ചുള്ള അതേ ദൂരത്തിൽ മസിലുപിടുത്തം ആ വേഗമൊന്നു കുറച്ചെന്നു മാത്രം. ആകെ 5 മണിക്കൂറും 33 മിനിറ്റും കൊണ്ട് ശേഷിച്ച 50 കിലോമീറ്റർ ദൂരത്തെ തിരിച്ചിറക്കിയാണു ജോസേട്ടൻ ചാവക്കാട്ട് കാലുകുത്തിയത്. മസിൽ ചതിച്ചില്ലായിരുന്നെങ്കിൽ ഇടയ്ക്കു പാഴായ അധികസമയത്തെയും ജോസേട്ടൻ കറക്കിയെടുത്തേനേ!!!  മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണു ജോസേട്ടൻ റൈഡിന്റെ ആദ്യ ഭാഗം പിന്നിട്ടത്.

∙ സവാരി ഗിരിഗിരി
ലോക പിതൃദിനത്തിൽ ചാവക്കാട് സൈക്കിൾ ക്ലബ് ആണ് ‘സിബിആർഎം–ദി 100 വേവ്സ് ഓഫ് ഫൺ’ സൈക്ലിങ് സംഘടിപ്പിച്ചത്. 124 പേർ പങ്കെടുത്ത മത്സരത്തിലെ സീനിയർ ജോസേട്ടനും ജൂനിയർ 11 വയസുകാരി നീന അന്നപൂർണയും. പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ നീന, തൃശൂർ ഓൺ എ വീൽ കൂട്ടായ്മയുടെ തുടക്കക്കാരനായ അച്ഛൻ ഗോകുലിനും അമ്മ ലേഖ ലക്ഷ്മിക്കും ഒപ്പമാണു മത്സരത്തിനിറങ്ങിയത്. ചാവക്കാട്ടു നിന്ന് അഴീക്കോടു മുനമ്പം വരെയും തിരിച്ചും 100 കിലോമീറ്റർ 7 മണിക്കൂറിനകം പിന്നിടുന്ന മത്സരം എല്ലാവരും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 

∙ ‘ജോഷ്’ ഏട്ടൻ
സെപ്റ്റംബറിൽ ജോസേട്ടന് വയസ് 78 ആണ്. എന്താ ഈ ചുറുചുറുക്കിന്റെ രഹസ്യമെന്നു ചോദിച്ചാൽ ‘ഒരു അസുഖവുമില്ല, മരുന്നുമില്ല’ എന്നു മറുപടി. 41–ാം വയസിൽ മദ്യപാനവും പുകവലിയും നിർത്തി ആരോഗ്യം ശ്രദ്ധിച്ചുതുടങ്ങി. മെഡിക്കൽ‌ കോളജിൽ പ്ലംബർ ജോലിക്കായാണു സ്വദേശമായ വരാപ്പുഴയിൽനിന്നു തൃശൂർ അത്താണിയിലേക്കെത്തിയത്. അന്നുമുതൽ അത്താണിയായി സൈക്കിളുണ്ട്. വിരമിച്ചശേഷം ദിവസം മുടക്കമില്ലാതെ അത്താണിയിൽ നിന്നു സൈക്കിളിൽ പ്രഭാതസവാരി തുടങ്ങും. തൃശൂർ നഗരം വരെ ചവിട്ടൽ, കോർപറേഷൻ സ്റ്റേഡിയത്തിൽ ഓട്ടം, അൽപം വിശ്രമിച്ച ശേഷം ഇന്ത്യൻ കോഫി ഹൗസിൽ നിന്നൊരു ചൂടു ചായ, പിന്നെ മടക്കം....ആരോഗ്യകരമായ തുടക്കം. ഡെറാഡൂണിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 10,000, 5000, 1500 മീറ്ററുകളിൽ 3 സ്വർണനേട്ടത്തിനും ഉടമയാണ് ഈ വെറ്ററൻ താരം. ജോസേട്ടൻ പങ്കെടുക്കാത്ത മത്സരങ്ങളും ചുരുക്കം. വള്ളിവട്ടത്ത് ഒരേ സമയം സൈക്ലിങ്, ഓട്ടം, നീന്തൽ മത്സരത്തിൽ (ട്രയാത്തലോൺ) പങ്കെടുത്തും പ്രായത്തിന്റെ പകിട്ടും പത്തരമാറ്റും അറിയിച്ചിട്ടുണ്ട് ജോസേട്ടൻ. 

∙ തുടങ്ങാനിരിക്കുന്നതേ ഉള്ളൂ....
കാലം കുറേയായി ജോസേട്ടന്റെ മനസിൽ കറങ്ങിത്തിരിയുന്ന ഒരു ആശയമുണ്ട്–കാസർകോട്ടു നിന്നു തിരുവനന്തപുരത്തേയ്ക്ക് ഒരു ദീർഘദൂര സൈക്ലിങ്. പുതുതലമുറയിൽ നല്ല ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളിൽ മദ്യം, മയക്കുമരുന്ന് ഉപയോഗം ചെറുക്കുന്നതിനും ബോധവത്കരണ സന്ദേശമാണു യാത്രാലക്ഷ്യം. ആശയവും ലക്ഷ്യവും ഉറപ്പിച്ചെങ്കിലും ‘ചക്രം’ ആണ് പിടിതരാത്തത്. പണമില്ലാത്തതിനാൽ പലകുറി പെഡൽ പിന്നോട്ടുതിരിഞ്ഞു. സാമ്പത്തിക സഹായം നൽകാൻ ആരെങ്കിലും സന്നദ്ധരായി മുന്നോട്ടുവന്നാൽ ചക്രം തിരിഞ്ഞുതുടങ്ങും. വയസിനെ കുറിച്ചോർത്ത് ആധിപിടിക്കുന്നവരോടു കണ്ണിറുക്കി ജോസേട്ടന് ഒന്നേ പറയാനുള്ളൂ ‘പ്രായം വെറും നമ്പറല്ലേ മോനേ...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com