98 കിലോയിൽനിന്ന് ബോഡി ബിൽഡറും ഗോൾഡ് മെഡലിസ്റ്റുമായ ഫൊട്ടോഗ്രഫർ
Mail This Article
ശരീരത്തെക്കുറിച്ച് അത്ര കാര്യമായൊന്നും ചിന്തിക്കാതിരുന്ന ഒരാൾ ബോഡി ബിൽഡർ ആയെന്നു പറഞ്ഞാൽ ആരുമൊന്ന് അതിശയിച്ചുപോകും. അത്തരമൊരു കഥയാണ് മലയാള മനോരമ ഫൊട്ടോഗ്രഫർ സോളമൻ തോമസിനും പറയാനുള്ളത്. 98 കിലോയിൽനിന്ന് ബോഡി ബിൽഡറും മിസ്റ്റർ ട്രിവാൻഡ്രവും 40 കഴിഞ്ഞവരുടെ ബോഡി ബിൽഡിങ്ങിൽ ഗോൾഡ് മെഡലിസ്റ്റുമായ കഥ.
2001 ല്‍ കല്യാണം കഴിക്കുമ്പോള്‍ ശരീരഭാരം 78 കിലോയായിരുന്നു. 2017 ആയപ്പോഴേക്കും അത് 98 കിലോയിലേക്ക് എത്തി. പിന്നെ താമസിച്ചില്ല, നേരേ പോയി തിരുവനന്തപുരം ജഗതിയിലുള്ള ഫിറ്റ്നസ് സെന്ററില്‍ ചേര്‍ന്നു. ഒരു വർഷം കൊണ്ട് സോളമനെ കണ്ടാല്‍‘ഇതെന്തു ചേഞ്ച്’ എന്ന് ആളുകള്‍ പറയുന്ന സ്ഥിതിയായി. 98–ൽ നിന്ന് ആറുമാസം കൊണ്ട് 14 കിലോയാണ് കുറഞ്ഞത്. ആ 84 കിലോ ഇപ്പോഴും നിലനിർത്തിക്കൊണ്ടു പോകുന്നുമുണ്ട്.
അങ്ങനെ അടിപൊളി ഫിറ്റ്നസുമായി നടക്കുന്നതിനിടയിലാണ് ഫിറ്റ്നസ് സെന്ററിലെ ഗൈഡ് ശങ്കര്‍ രമേശ് ചോദിക്കുന്നത് ‘എന്തുകൊണ്ട് ബോഡി ബില്‍ഡിങ് ഒന്നു ട്രൈ ചെയ്തു കൂടാ’ എന്ന്. എന്നാൽപിന്നെ അതുംകൂടി നോക്കാമെന്നു വിചാരിച്ചു. ചെയ്തു തുടങ്ങിയപ്പോൾ കൊള്ളാമല്ലോ എന്നായി. അതോടെ കൂടുതല്‍ ശ്രദ്ധ ബോഡി ബില്‍ഡിങ്ങിനു നല്‍കാന്‍ തുടങ്ങി. അങ്ങനെ 2018 ല്‍ തിരുവനന്തപുരം ജില്ലാ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ നാല്പതു കഴിഞ്ഞവരുടെ വിഭാഗത്തില്‍ 46 കാരനായ സോളമന്‍ സ്വർണം നേടി. 2019–ൽ മിസ്റ്റർ ട്രിവാൻഡ്രവും 40 കഴിഞ്ഞവരുടെ ബോഡി ബിൽഡിങ്ങിൽ വീണ്ടുംം സ്വർണവും.
ഒരുപാട് കഠിനാധ്വാനം, വേദന, പരുക്കുകള്‍, സമര്‍പ്പണം, ത്യാഗം ഒക്കെ വേണ്ടി വന്നു ഇവിടം വരെയെത്താനെന്ന് സോളമന്‍ ചിരിയോടെ പറയുന്നു. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണ് എന്നാണു അദ്ദേഹത്തിന്റെ വിശ്വാസം. ഫിറ്റ്നസ് സെന്ററില്‍ പോയ ശേഷം ആറുമാസം കൊണ്ട് പതിനാലു കിലോ കുറയ്ക്കാന്‍ സാധിച്ചു. ഇതിനായി ലോ ഫാറ്റ് ഡയറ്റും കഠിനാധ്വാനവും വേണ്ടി വന്നു. ബോഡി ബില്‍ഡിങ്ങില്‍ രണ്ടു തരത്തിലാണ് ഡയറ്റ്. ഒന്ന് മസ്സില്‍ ഗെയിന്‍ ചെയ്യാനും മറ്റൊന്ന് ശുഷ്കിച്ച മസില്‍ ഉറയ്ക്കാനും. ചപ്പാത്തി, ബസ്മതി അരി, ഓട്സ്, ചിക്കന്‍, മുട്ടയുടെ വെള്ള, വെജിറ്റബിള്‍ സാലഡ്, ഗ്രീൻ ആപ്പിൾ, റോബസ്റ്റ, ഓറഞ്ച്, ബദാം, ഈന്തപ്പഴം, നട്സ് എന്നിവയായിരുന്നു ലോ ഫാറ്റ് ഡയറ്റില്‍ കഴിച്ചിരുന്നത്. എട്ടു മുതല്‍ ഒന്‍പതു ലീറ്റര്‍ വരെ വെള്ളം ദിവസവും കുടിച്ചിരുന്നു. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക എന്നിവയുടെ ജ്യൂസ് ആയിരുന്നു പിന്നെ കഴിച്ചിരുന്നത്. പഞ്ചസാര, ഐസ് ക്രീം, ചായ, കോഫി, പേസ്ട്രി, ഓയിലി ഫുഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കി. ചായയോ കോഫിയോ കുടിക്കണമെന്നു തോന്നിയാൽ ഗ്രീൻ ടീ കുടിക്കും. രാവിലെ വർക്ക്ഔട്ടിനു മുൻപ് 10 മുട്ടയുടെ വെള്ള കഴിക്കും, വർക്ക്ഔട്ടിനു ശേഷം 300 ഗ്രാം ചിക്കനും.
ന്യൂസ് ഫൊട്ടോഗ്രഫർ എന്നത് തിരക്കുപിടിച്ച ഒരു ജോലിയാണ്. എന്നാൽ ജോലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കൃത്യമായി വർക്ക്ഔട്ടിനുള്ള സമയം കണ്ടെത്താനും സോളമനു സാധിക്കുന്നുണ്ട്. രാവിലെ 7 മുതൽ 9 വരെയാണ് വർക്ക്ഔട്ട്. ഡ്യൂട്ടി മിക്കവാറും രാവിലെ 11 നും വൈകിട്ട് മൂന്നരയ്ക്കുമുള്ള ഷിഫ്റ്റുകളിലാകും. അതുകൊണ്ടുതന്നെ ജോലിക്കോ വർക്ക്ഔട്ടിനോ തടസങ്ങളുണ്ടാകാറില്ല. ആറുമാസം തുടർച്ചയായി ജിമ്മിൽ പോയി ഫലം കിട്ടിക്കഴിഞ്ഞാൽ പിന്നെ അതു നിർത്താനേ തോന്നില്ലെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് അദ്ദേഹം പറയുന്നു.
കോട്ടയം എംഡി സെമിനാരി സ്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോൾ സ്പോര്‍ട്സിനോടു താൽപര്യം തോന്നിയിരുന്നു. തുടർന്ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലുള്ള ജിമ്മിൽ ചേർന്ന് റെസ്‌ലിങ് പഠിച്ചു. ആറു വർഷത്തെ പരിശീലനത്തിൽ നാലുതവണ സംസ്ഥാനതലത്തിൽ റെസ്‌ലിങ് ചാംപ്യനായിട്ടുണ്ട്. കോട്ടയം ബസേലിയസ്‍ കോളജിൽ പഠിക്കുമ്പോഴും അവിടെനിന്നും വലിയ പിന്തുണ കിട്ടിയിരുന്നു. എന്നാൽ ഇതിനൊക്കെ ശേഷം 28 വർഷത്തെ ഇടവേള കഴിഞ്ഞാണ് 2017 ഫെബ്രുവരിയിൽ വീണ്ടും ജിമ്മിൽ ചേരുന്നത്.
തന്റെ കഠിനാധ്വാനത്തിനൊപ്പം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ട്രെയിനറുടെയും പിന്തുണ കൂടി ഉള്‍പ്പെട്ടതാണ് ഈ വിജയം എന്ന് സോളമന്‍ പറയുന്നു.
English Summary: Photographer turned body builder after weight loss