എഴുപതിലും നാൽപതിന്റെ യുവത്വം; നടി ഷീലയുടെ ആരോഗ്യ രഹസ്യങ്ങൾ
Mail This Article
ദിവസവും യോഗ, രണ്ടു വർഷത്തിൽ ഒരിക്കൽ രണ്ടാഴ്ച ആയുർവേദ ചികിത്സ, സസ്യാഹാരം ഇതൊക്കെയാണു തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു നടി ഷീല. കോവളത്ത് ആയുർവേദ റിസോർട്ടിൽ ചികിത്സ കഴിഞ്ഞു മടക്കയാത്രയ്ക്കുള്ള തയാറെടുപ്പിനിടയിലാണു ഷീലയെ കണ്ടത്. എഴുപതിന്റെ തുടക്കത്തിലും നാൽപതിന്റെ യുവത്വം. അഞ്ചര പതിറ്റാണ്ടായി സിനിമ കൂടെയുണ്ട്; ആറു പതിറ്റാണ്ടായി യോഗയും. പതിനാലാം വയസ്സിൽ ജയലളിതക്കൊപ്പം അഭ്യസിച്ചു തുടങ്ങിയ യോഗ ഇപ്പോഴും മുടക്കിയിട്ടില്ല.. അതിനും മുൻപേ തുടങ്ങിയ ചിത്രരചന ഇപ്പോഴും ജീവിതത്തിന്റെ ഭാഗം.
മടുത്തു, അഭിനയം നിർത്തി !
കുറേക്കഴിയുമ്പോൾ എല്ലാത്തിനോടും മടുപ്പു വരും. അങ്ങനെ അഭിനയം മടുത്തപ്പോഴാണു സംവിധായികയുടെ കുപ്പായമണിഞ്ഞത്. അതത്ര എളുപ്പമുള്ള പണിയല്ലെന്നറിഞ്ഞു പിൻമാറി. കാരവൻ വന്നപ്പോൾ ഷൂട്ടിങ് ലൊക്കേഷനുകളിലെ കൂട്ടായ്മകൾ ഇല്ലാതായി. സ്നേഹം കുറഞ്ഞു. സ്വാർഥത കൂടി. ഞങ്ങളുടെ കാലത്ത് ചൂടും വെയിലും സഹിച്ചു കല്ലിലും മുള്ളിലും ചെരിപ്പിടാതെ നടന്നാണ് നാടൻ പെണ്ണായി അഭിനയിച്ചത്. കാലിനു നീരു വന്നിട്ടുണ്ട്. ഇന്നു ചെരിപ്പിട്ടു നടന്നാലും ഇട്ടിട്ടില്ലെന്നു തോന്നിപ്പിക്കാൻ സാങ്കേതിക വിദ്യ കൊണ്ടു കഴിയും.
ഊട്ടിയിലെ ചിത്രകാരി
ഊട്ടിയിൽ വീട്ടമ്മയായി ഒതുങ്ങിയ കാലത്ത് ചിത്രരചനയിൽ മുഴുകി. ഒട്ടേറെ ചിത്രങ്ങൾ വരച്ചു. എക്സിബിഷനുകളും നടത്തി. ഇപ്പോൾ ഏറ്റവും ആനന്ദം നൽകുന്നതു ചിത്രരചനയാണ്. ചൊവ്വര സോമതീരം ആയുർവേദ റീസോർട്ടിലായിരുന്നു ഷീലയുടെ ആയുർവേദ ചികിത്സ.
നടിമാർ വണ്ണം കൂട്ടാൻ തീറ്റയോടു തീറ്റ..
അന്നു നടിമാർ വണ്ണം കൂട്ടാൻ തിന്നുകൂട്ടി. ഞങ്ങളുടെയൊക്കെ കാലത്ത് നായികമാർക്കു വണ്ണം വേണം. ശരീരപുഷ്ടി വളർത്താൻ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇൻജക്‌ഷനും എടുക്കും. ഇന്നു നടികൾ പട്ടിണി കിടന്നു വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും.-ഷീല പറഞ്ഞു.
English Summary: Fitness, Yoga and Ayurveda treatment; Actress Sheela says her health secrets