ADVERTISEMENT

ശരീരം മെലിഞ്ഞിരിക്കുന്നവരും വണ്ണം കൂടിപ്പോയവരും ബോഡി ഷെയ്മിങ്ങിന്റെ ഇരകളാണ്. ഒപ്പം കേട്ടിട്ടുണ്ടാകും നിരവധി ഉപദേശങ്ങളും. കുറച്ചുതടി കൂടിപ്പോയതിന്റെ പേരിൽ ചെറുപ്പകാലം മുതൽ കേൾക്കേണ്ടി വന്ന കളിയാക്കലുകളെ സരസമായി നേരിട്ട അനുഭവം പറയുകയാണ് ഫബീന. തടി കൂടിയതിന്റെ പേരിൽ ഉപദേശിക്കാനെത്തുന്നവരോട് പറയാനുള്ള മറുപടിയും ഫബീന സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ഫബീനയുടെ കുറിപ്പ് വായിക്കാം.

‘നാലുകിലോയുള്ള ഒരു തക്കുടുമുണ്ടൻ വാവയായാണത്രെ ഞാൻ ജനിച്ചത്.. സാധാരണ ന്യൂബോൺ കുഞ്ഞുങ്ങൾക്കുള്ള അന്നത്തെ 'പിന്നീക്കെട്ടി' എന്നറിയപ്പെടുന്ന കോറത്തുണികൊണ്ടുള്ള പറ്റുകുപ്പായം ഇടീപ്പിച്ചപ്പോൾ കേറുന്നുണ്ടായിരുന്നില്ല പോലും.. "ഹമ്പോ.. ഈ കൊച്ചിന് കുപ്പായം പറഞ്ഞുണ്ടാക്കേണ്ടി വര്വോലോ.. " എന്നൊരു കമന്റും അതിനുള്ള ചിരികളുമായിരിക്കണം ഞാൻ ലൈഫിൽ ആദ്യമായി കേട്ട 'തമാശ' !!

എട്ടോ പത്തോ വയസുള്ളപ്പൊ കുന്നംകുളത്തെ ഒരു പ്രശസ്തപീഡിയാട്രീഷ്യനുമായി ഉമ്മ തർക്കിച്ചത് എനിക്കിന്നും ഓർമ്മയിലുണ്ട്.. ഉമ്മ പറഞ്ഞുകൊടുത്ത വയസ് തെറ്റാണെന്ന് അങ്ങേര് ചുവരിൽ ഒട്ടിച്ച ചാർട്ടിൽ ചൂണ്ടിക്കാണിച്ചു സമർഥിച്ചു.. കൃത്യം രണ്ടു വയസ്സിന്റെ നീളവും ഭാരവും കൂടുതൽ.. നിങ്ങക്ക് കൊല്ലം മാറിയതാണുമ്മാ എന്നും പറഞ്ഞു സ്‌കോർ ചെയ്തു നിന്ന അങ്ങേരെ ഇറാഖ്- കുവൈറ്റ്‌ യുദ്ധം ഉണ്ടായ കൊല്ലമാണ് സാറേ ഞാനോളെ പെറ്റതെന്ന് ചരിത്രത്തെ വരെ കൂട്ടുപിടിച്ചു പോയ്ന്റ്സ് നിരത്തി ഉമ്മ തോൽപ്പിച്ചു. 

എട്ടാം ക്ലാസിൽ പുതിയ സ്കൂളിൽ ചേരാൻ ചെന്നപ്പോൾ ആ സ്കൂളിലെ പ്രധാന സാദാചാരത്തിന്റെ അസുഖമുള്ള ടീച്ചർ സ്റ്റാഫ്‌റൂമിൽ വച്ചു എല്ലാവരും കേൾക്കെ പുഷ്ടിയുള്ള പെൺകുട്ട്യോള് യൂണിഫോം ചുരിദാർ തയ്ക്കണമെന്ന് ഓർഡറിട്ടതോർക്കുന്നു. കുനിഞ്ഞ ശിരസോടെ, നിറഞ്ഞ കണ്ണുകളോടെ, അപകർഷതാബോധം പേറി അന്നത് കേട്ടുനിന്നു. പാവാടേം ബ്ലൗസും ആണന്ന് എല്ലാവർക്കും യൂണിഫോം. വിരലിലെണ്ണാവുന്നവർ മാത്രം ടീച്ചറുടെ ചുരിദാറിടീക്കൽയോജന പ്രകാരം കൂട്ടത്തിൽ ചേരാതെ, തന്റേതല്ലാത്ത കാരണത്താൽ വലുതായിപ്പോയെന്ന കുറ്റത്തിന് വേറിട്ടു നിന്നു. പിന്നീടുള്ള മൂന്നുകൊല്ലം ഏതൊക്കെയോ വിഷയങ്ങൾ അവരെന്റെ ക്ലാസ്സ്‌റൂമിൽ എടുത്തിരുന്നെങ്കിലും അവരെനിക്ക് സ്‌പെഷ്യലായി എടുത്തു തന്നിട്ടുള്ള വാല്യേക്കാരത്തി പെങ്കുട്ട്യോള് ഓടാമോ.. ചാടാമോ.. മിണ്ടാമോ തുടങ്ങിയ അടക്കമൊതുക്കഗിരിപ്രഭാഷണങ്ങളാണ് മനസ്സിൽ തങ്ങിനിൽക്കുന്നത്. വർഷങ്ങൾക്കിപ്പുറം ഒരുദിവസം ബസ്സിൽ വച്ചു കണ്ടിട്ടും, അവർക്കെന്നെ മനസിലായെന്ന് അറിഞ്ഞിട്ടും, അപരിചിതത്വം അത്രമേൽ സ്വാഭാവികമായി അഭിനയിച്ചു ഇറങ്ങിപ്പോകാനേ തോന്നിയുള്ളൂ.

മ്മള് മലയാളികളോളം മറ്റുള്ളോരുടെ തടിയിൽ ഉത്കണ്ഠയുള്ള വേറെ ഒരു കൂട്ടരും ഉണ്ടാവില്ല.. വഴിയേപോകുന്നവർ വരെ ഡയറ്റ് പറഞ്ഞു തരാനും ക്രിമിനൽ കുറ്റം ചെയ്തപോലെ ക്രോസ്സ് വിസ്താരം ചെയ്യാനും തടിയന്റെ ജീവിതം ബാക്കി.. 

" റേഷൻ എവിടുന്നാ "

"വീട്ടിലുണ്ടാക്കുന്നത് മുഴോൻ നീയാണോ തിന്നണേ "

" കെട്ടാൻ ചെക്കനെ പറഞ്ഞുണ്ടാക്കേണ്ടി വര്വോലോ.."

"ഇവളിനീം വലുതാവണമുമ്പ് കെട്ടിക്കാൻ നോക്ക്.. "

പത്തു പതിനാറു വയസ്സിനുള്ളിൽ പലപ്പോഴായി കേട്ടിട്ടുള്ള ബോഡിഷേമിങ് കമന്റുകൾ പിഴിഞ്ഞെടുത്താൽ ദോ ഇത്രേം വരും.. അജ്മീറിലെ ചെമ്പെന്നൊരു വിളിപ്പേരുണ്ടായിരുന്നു പ്ലസ്‌ടുകാലത്ത്.. ( അങ്ങനെ വിളിച്ചിരുന്ന കുറേ തെണ്ടികൾ ഈ പോസ്റ്റ്‌ വായിക്കുന്നുണ്ട് എന്നെനിക്കറിയാം ) പ്ലസ്‌ടുക്ലാസിലിരുന്ന് സംസാരിച്ചതിന് എണീപ്പിച്ചു നിർത്തി മാഷ് പറഞ്ഞു ഇനി സംസാരിച്ചാൽ ഗ്രൗണ്ടിന് ചുറ്റും ഓടിച്ചു നിന്റെ തടി ഞാൻ കുറപ്പിക്കുമെന്ന്.. അന്ന് ക്ലാസിൽ മുഴങ്ങിയ ചിരി ഇന്നും കാതിലുണ്ട്. ആ ഒരു പ്രായത്തിൽ അതെല്ലാം എത്ര വിഷമിപ്പിച്ചിരുന്നു എന്ന് നിങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല.

അഭ്യുദയകാംക്ഷികളുടെ വർഷങ്ങളോളം നീണ്ട വേവലാതിക്ക്‌ അറുതി വരുത്തിക്കൊണ്ട് ഡിഗ്രി രണ്ടാം വർഷത്തിൽ എന്നേക്കാൾ നീളവും തടിയും ഉള്ള ആളെത്തന്നെ കെട്ടി.. ഇനിയെങ്കിലും ഇതൊന്നും കേൾക്കണ്ടല്ലോ എന്ന് കരുതി നിന്നപ്പോഴാണ് വേദിയിൽ വച്ചു ഒരു കുടുംബക്കാരൻ കാർന്നോർ ഒരു വല്ല്യ തമാശ കലർന്ന ഉപദേശം തന്നത്.

" വിരുന്നിന് നടന്ന് ഇഞ്ഞും തടിക്കണ്ടട്ടാ.. വെയിറ്റ് താങ്ങി ആ ചെക്കൻ കഷ്ട്ടപ്പെട്ടു പോകും.." ന്ന്..

അങ്ങേയറ്റം ആഭാസപരമായ ആ കമന്റ് റദ്ദ് ചെയ്തത് എന്റെ ഒരുപാട് നല്ല നിമിഷങ്ങളെയായിരുന്നു. താൻ തന്റെ പാടു നോക്കടോ എന്നെങ്കിലും പറയാതെ ചിരിച്ചു അഡ്ജസ്റ്റ് ചെയ്ത എന്നെ എനിക്ക് ഇപ്പഴും വെറുപ്പാണ്.

ജീവിതം ഏതാണ്ട് മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയപ്പോൾ അടുത്തകാലത്തെപ്പഴോ ഞാനെന്നെ പ്രണയിക്കാൻ പഠിക്കുകയുണ്ടായി. സെൽഫ് ലവ്, സെൽഫ് റെസ്‌പെക്ട് ഇത്യാദി സൂക്കേടുകൾ കൂടിയതോടെ ഞാനല്ലാതെ വേറൊരുത്തനും എന്നെ ജഡ്ജ് ചെയ്യേണ്ടതില്ലെന്ന് അങ്ങട് തീരുമാനിച്ചു. അതോടെ കേൾക്കുന്നതെന്തും ചിരിച്ചു കേട്ട്നിന്ന് ഉള്ളിലിട്ട് നീറ്റി സ്വയം വെറുപ്പിക്കുന്ന കലാപരിപാടിക്ക് അവസാനം വന്നു.. ഇപ്പൊപിന്നെ ഓൺദി സ്പോട്ടിൽ മറുപടി കൊടുത്തിരിക്കും. 

എന്റെ തടിയെപ്പറ്റി വല്ലാണ്ട് ഉത്കണ്ഠപ്പെടുന്നവരോട് നിങ്ങടെ റേഷൻ കാർഡിൽ എന്റെ പേരുണ്ടോന്ന് ചോദിക്ക്യാ .. നിനക്ക് തടി കുറച്ചൂടെ എന്ന് ചോദിക്കുന്നോരെ മൈ ബോഡി.. മൈ റൂൾസ്.. എന്ന് സിൽമാസ്റ്റൈലിൽ പറഞ്ഞു കണ്ടം വഴി ഓടിക്ക്യാ തുടങ്ങിയ ഒരുജാതി ഹോബികൾ..

അറിഞ്ഞുകൊണ്ട് ഒരാളെയും ബോഡിഷെയിമിങ് നടത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നിറമില്ലാത്തതിന്റെ, മുടിയില്ലാത്തതിന്റെ, തടി കൂടിയതിന്റെ, തടി കുറഞ്ഞതിന്റെ, മീശയും താടിയും ഇല്ലാത്തതിന്റെ ഇങ്ങനെ നീണ്ടു പോകുന്ന "കുറവു"കളുടെ പേരിൽ ആരെയും കളിയാക്കരുതെന്ന് മക്കളെയും പറഞ്ഞു പഠിപ്പിക്കാറുണ്ട്.

എനിക്കും നിനക്കും അവർക്കും എല്ലാം ആരുടെയെങ്കിലും കണ്ണിൽ എന്തെങ്കിലുമൊക്കെ കുറവുകൾ കാണും. പലതരം ഇൻസെക്ക്യൂരിറ്റീസ് ഉള്ളിലിട്ടുകൊണ്ടാണ് ഓരോരുത്തരും ജീവിക്കുന്നത്.. നമ്മളായിട്ട് ആരെയും അതൊന്നും ഓർമ്മിപ്പിക്കേണ്ടതില്ല. എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം. എന്റെ ശരീരം നിങ്ങൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്തുവായതിനാൽ അതിനെ വെറുതെ വിടുക. ജീവിക്കുക.. ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക.. അത്രയേയുള്ളൂ പറയാൻ.

''നാരങ്ങാനീരില്‍ തേന്‍ ചാലിച്ച് കഴിച്ചാലും, കുമ്പളങ്ങ ചതച്ചരച്ച് കഴിച്ചാലുമൊക്കെ തടി കുറയുമെന്ന് എനിക്കും അറിയാം, പക്ഷേ എനിക്കിഷ്ടം ഫലൂഡയാണ്''. 'തമാശ' എന്ന സിനിമയിൽ ചിന്നു അത് പറഞ്ഞപ്പോൾ മനസ്സിലോടിവന്ന ഓർമ്മകളുടെ ചെറിയൊരംശമാണ് മേല്പറഞ്ഞതെല്ലാം..

"ഞാൻ ഒക്യുപൈ ചെയ്യുന്ന ഈ ചെറിയ സ്പേസ് നിങ്ങളെ എങ്ങനെയാ ബുദ്ധിമുട്ടിക്കുന്നതെന്ന് മനസിലാവുന്നില്ല " ചിന്നു പറഞ്ഞത് പോലെ എനിക്കും അതൊട്ടും മനസിലാവുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം കുറച്ചു വെയിറ്റ് കുറച്ചപ്പോൾ ഷുഗറുണ്ടോ എന്നൊരു ചോദ്യം കേട്ട് പണ്ടാരടങ്ങി ഇരിക്കുന്നത്കൊണ്ട് പ്രത്യേകിച്ചും.. 

"തമാശ" എന്ന സിനിമ ഓരോരുത്തരുടെയും മുന്നിലേക്ക് നീട്ടി വയ്ക്കുന്ന രാഷ്ട്രീയം അത്രമേൽ പ്രാധാന്യമർഹിക്കുന്നതാണ്.

എന്റെ ശരീരം എനിക്ക് "തമാശ"യല്ല. ആയതിനാൽ നിങ്ങളുടെ ശരീരവും എനിക്ക് "തമാശ"യാകേണ്ട കാര്യമില്ല. ഈ മാർക്കിടുന്ന പരിപാടി ഒന്നു നിർത്തിൻ മനുഷ്യമ്മാരെ.. ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com