ഇത് അമ്മായിഅമ്മ– മരുമകൻ കോംബോ; മത്സരിച്ച് കുറച്ചത് ഭാരം മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളും
Mail This Article
ഇത് അമ്മായിഅമ്മയും മരുമകനും ചേർന്ന് ഭാരം കുറച്ച കഥ. രണ്ടിടത്ത്, രണ്ട് സമയത്ത് ആയിരുന്നെങ്കിലും എന്റെ ഈ രൂപമാറ്റത്തിനു കാരണം അമ്മയാണെന്നു പറയുന്നു അഭിജിത്. ഇവനിൽ നിന്ന് ഇതൊരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ലെങ്കിലും ഈഅമ്മയെ തോൽപിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജയലക്ഷ്മിയും. അറിയാം ഈ അമ്മായിഅമ്മ–മരുമകൻ കോംബോ വിജയഗാഥ.
പാലക്കാട് എൻഎസ്എസ് കോളജ് പ്രൊഫസറായിരുന്നു ജയലക്ഷ്മി. റിട്ടയർമെന്റ് ജീവിതം ആസ്വദിക്കേണ്ട സമയത്ത് തികച്ചും വ്യത്യസ്തമായ ഒരു തീരുമാനമായിരുന്നു ശരീരഭാരം കുറച്ച് ആരോഗ്യം വീണ്ടെടുക്കുക എന്നത്. കൂട്ടിനെത്തിയ രോഗങ്ങളിൽ നിന്ന് മരുന്നിനെ ആശ്രയിക്കാതെ രക്ഷ തേടാനുള്ള മാർഗം. അത് പൂർണവിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് 57കാരിയായ ജയലക്ഷ്മി. മാത്രമല്ല, അമ്മയുടെ മാറ്റംകണ്ട് മരുമകനും കുറച്ചു ശരീരഭാരം മാത്രമല്ല, തനിക്കു മുന്നേ നടന്നിരുന്ന കുടവയറും. ഇരുവരും മനോരമ ഓൺലൈോട് ആ സന്തോഷം പങ്കുവയ്ക്കുന്നു.
അഭിജിത് പറഞ്ഞു തുടങ്ങി... സ്പോണ്ടിലോസിസ്, മുട്ടുവേദന, പ്രീഡബറ്റിക് തുടങ്ങിയ പ്രശ്നങ്ങൾ അമ്മയ്ക്ക് ഉണ്ടായിരുന്നു. ഞാൻ ഓസ്ട്രേലിയയിൽ ആയിരുന്ന സമയത്താണ് അമ്മ മരുന്നുകളെ ആശ്രയിക്കാതെ ഈ പ്രശ്നങ്ങൾ അകറ്റാൻ പുതിയ വഴി കണ്ടെത്തി എന്ന വിവരം ഭാര്യ ഹരിത അറിയിക്കുന്നത്. സമൂഹമാധ്യമം വഴി ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നെന്നും ദിവസവും വീട്ടിൽ വർക്ഔട്ട് ചെയ്യുന്നുണ്ടെന്നും കാലറിയും പ്രോട്ടീനുമൊക്കെ നോക്കിയാണ് ആഹാരം കഴിക്കുന്നതെന്നുമൊക്കെ ഹരിത പറഞ്ഞപ്പോൾ ആദ്യം എനിക്കു ചിരിയാണ് വന്നത്. ഈ അമ്മയ്ക്ക് വേറേ പണിയൊന്നുമില്ലേ എന്ന ചിന്തയും. പിന്നെ സ്പോണ്ടിലോസിസ് ഒന്നും വകവയ്ക്കാതെ കാറും ഓടിച്ച് എറണാകുളത്ത് മക്കളെയും ചങ്ങനാശേരിയിൽ അമ്മയെയും അച്ഛനെയും കാണാൻ പോകുന്ന അമ്മ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് അറിയാമയിരുന്നെങ്കിലും ഇത് ഇത്രയും വിജയം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഓഹോ അപ്പോൾ ഇതൊക്കെയായിരുന്നു നീ വിചാരിച്ചത്അല്ലേ എന്നു പറഞ്ഞ് ജയലക്ഷ്മി തുടർന്നു. 60 കിലോയായിരുന്നു എന്റെ ശരീരഭാരം.
ആറു മാസം കൊണ്ട് 13 കിലോ കുറച്ച് 47 കിലോയിലേക്ക് എത്തി. കഴുത്തിലെയും പുറകുവശത്തെയും ഡിസ്കുകൾക്ക് പ്രശ്നം ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഗ്യാസ് കെട്ടലും അതുമൂലം മൈഗ്രേനും എത്തും. ഇതിനിടയ്ക്ക് HBA1C ചെക്ക് ചെയ്തപ്പോൾ ഡയബറ്റിസ് ആദ്യ സ്റ്റേജിൽ എത്തി, മരുന്നു കഴിച്ചു തുടങ്ങണമെന്ന നിർദേശം ഡോക്ടറും നൽകി. മരുന്ന് കഴിക്കുന്നതിനോട് എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. അടുത്തുള്ള ഒരു സുഹൃത് ജിമ്മിൽ പോകുന്നുണ്ടായിരുന്നു. എന്നാൽ ഞാനും അവളോടൊപ്പം ജിമ്മിൽ പോകാമെന്ന പ്ലാനിലിരുന്നപ്പോഴാണ് സമൂഹമാധ്യമത്തിൽ ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിലേക്ക് ആളുകളെ ക്ഷണിക്കുന്നതായി കണ്ടത്. വെറുതേ ഒരു രസത്തിനാണ് ഞാൻ അതിൽ ജോയിൻ ചെയ്തതെങ്കിലും ആ മൂന്നുമാസം അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗംതന്നെയാകുകയായിരുന്നു.
ഗ്രൂപ്പിൽ തരുന്ന നിർദേശങ്ങളെല്ലാം കൃത്യമായി ചെയ്യണമെന്ന ആഗ്രഗമുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ചില വ്യായാമങ്ങൾ ചെയ്യാൻ സാധിച്ചിരുന്നില്ല. എങ്കിലും കഴിയുന്ന വർക്ഔട്ടുകളെല്ലാം ചെയ്യുമായിരുന്നു. പിന്നെ ഡയറ്റ് കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. മുൻപും ഭക്ഷണകാര്യത്തിൽ ഞാൻ ശ്രദ്ധാലുവായിരുന്നു. എങ്കിലും ഒരു ദിവസം വേണ്ട പ്രോട്ടീനും കാലറിയുമൊക്കെ കണക്കാക്കിയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന കാര്യമൊന്നും അറിയില്ലായിരുന്നു.
ഞാൻ മാർച്ചിൽ ആണ് റിട്ടയർ ചെയ്തത്. ഒക്ടോബറിൽ ആണ് ഗ്രൂപ്പിൽ ചേർന്നത്. അപ്പോൾ കൂടെ ഊണ് കഴിക്കുന്നവർക്കു കളിയാക്കൽ ആയിരുന്നു. ഇത് എത്ര ദിവസം കാണുമെന്നു നോക്കാം എന്നു പറഞ്ഞ്. ഞാൻ വെജിറ്റേറിയൻ ആയതു കൊണ്ട് ഇലക്കറികൾ, മഷ്റും, പയർ മുളപ്പിച്ചത് ഒക്കെ കൊണ്ട് ചെല്ലുമ്പോൾ പുല്ലും വെള്ളവും കഴിക്കുകയാണ് എന്ന് പറഞ്ഞ് അവർ കളിയാക്കുമായിരുന്നു. അപ്പിയറൻസ് മാറിയപ്പോൾ പലർക്കും അതിശയം ആയി. പലരും ചോദിച്ചു തുടങ്ങി വയർ ഇത്രയും കുറഞ്ഞത് എങ്ങനാ, പുറം ഒക്കെ കണ്ടാൽ ഫാറ്റ് ഒക്കെ പോയി ഫ്ലാറ്റായി കൊച്ചു പിള്ളേരെ പോലെ ആയി എന്ന് പറഞ്ഞു സ്ത്രീകളായ സഹപ്രവർത്തകർ പ്രോത്സാഹിപ്പിച്ചു.
ആദ്യ മൂന്നു മാസം കഴിഞ്ഞപ്പോഴേ ആരോഗ്യത്തിൽ നല്ല പുരോഗതിയുണ്ടായി. HBA1C ചെക്ക് ചെയ്തപ്പോൾ പഞ്ചസാര നോർമൽ ലെവലിലായി. പച്ചക്കറിയൊക്കെ അരിയുമ്പോൾ കൈ ബലമായി പിടിക്കാനൊന്നും മുൻപ് സാധിച്ചിരുന്നില്ല, മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ഈ പ്രശ്നങ്ങളൊന്നും എന്നെ ബാധിക്കാതായി. അതോടെ ഇരട്ടി സന്തോഷവും.
അങ്ങനെ ഇരുന്നപ്പോഴാണ് മരുമകൻ അഭിജിത് ഓസ്ട്രേലിയയിൽ നിന്ന് ഇലട്ക്രിക്കൽ എൻജിനീയറിങ് മാസ്റ്റർ ഡിഗ്രിക്കൊപ്പം അമിത ശരീരഭാരവും കുടവയറുമായി നാട്ടിലേക്കു വരുന്നത്. ബാക്കി പറഞ്ഞത് അഭിജിത് ആണ്. ഹരിത അമ്മയുടെ ഫോട്ടോസ് ഒക്കെ അയച്ചുതന്ന് വ്യത്യാസം കണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ വ്യത്യാസമുണ്ടെന്നു ഞാൻ പറയുമായിരുന്നെങ്കിലും നേരിട്ട് കണ്ടപ്പോൾ ശരിക്കും അതിശയിച്ചുപോയി. നാട്ടിലെത്തിയിട്ട് ഞാൻ നേരിൽ കാണുമ്പോൾ അമ്മ ഒരു തൂമ്പയെടുത്ത് പറമ്പിൽ കിളയ്ക്കുകയായിരുന്നു. മുട്ടുവേദനയും കഴുത്തുവേദനയുമൊക്കെയുള്ള അമ്മ എന്താ ഈ ചെയ്യുന്നതെന്ന് അതിശയപ്പെട്ടപ്പോഴേക്കും അതൊക്കെ പണ്ട് എന്ന കമന്റുമായി അമ്മ എത്തി. മാത്രമല്ല നിന്നെയും ഇനി ഒന്നു ഫിറ്റാക്കിയിട്ടുതന്നെ കാര്യമെന്നും.
അഭിജിതിനോട് അങ്ങനെ പറഞ്ഞെങ്കിലും ഭക്ഷണപ്രിയനായ ഇവൻ ഡയറ്റൊക്കെ ചെയ്ത് നന്നാകുമെന്ന പ്രതീക്ഷയൊന്നും എനിക്ക് ഇല്ലായിരുന്നെന്ന് ജയലക്ഷ്മി. ഏയ് അമ്മ പറയുമ്പോൾ അനുസരിക്കാതിരിക്കുന്നതെങ്ങനെയെന്ന് അഭിജിതും.
തിരിച്ച് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകാനാണ് വന്നതെങ്കിലും കോവിഡ് എനിക്ക് വില്ലനായി. ഇതാണ് ഫാറ്റ്‍ലോസിനു പറ്റിയ സമയമെന്നു പറഞ്ഞ് മോട്ടിവേഷനുമായി അമ്മയുടെ വിളികൾ ഇടയ്ക്കിടെ എത്തുന്നുണ്ടായിരുന്നു. അങ്ങനെ അടുത്ത ഗ്രൂപ്പിൽ ഞാനും ചേർന്നു.
93 കിലോയായിരുന്നു എന്റെ ശരീരഭാരം. പക്ഷേ ആറുമാസം കൊണ്ട് അമ്മ 13 കിലോയാണ് കുറച്ചതെങ്കിൽ ഞാൻ മൂന്നുമാസം കൊണ്ട് 20 കിലോ കുറച്ച് അമ്മയെ പരാജയപ്പെടുത്തീന്നു പറഞ്ഞാൽ മതീലോ. ഏറ്റവും സന്തോഷം വയർ കുറഞ്ഞതിലാണ്. സത്യം പറഞ്ഞാൽ ഏതോ അദ്ഭുത ലോകത്ത് എത്തിയ അവസ്ഥയാണ് ഇപ്പോൾ എന്റേത്.
ഏറ്റവും രസം എന്താന്നു വച്ചാൽ ഞാൻ വെയ്റ്റ് ലോസ് ചെയ്ത സമയത്ത് തലമുടിയും മൊട്ട അടിച്ചു. എന്നിട്ട് ഫോട്ടോ എടുത്ത് ഓസ്ട്രേലിയയിലെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തപ്പോൾ ഒരാൾ വളരെ സങ്കടത്തോടെ എന്നോടു ചോദിച്ചത് നിനക്ക് കാൻസറാണോ, കീമോ ചെയ്തപ്പോൾ മുടി മുഴുവൻ പോയോ, നീ ഇങ്ങനെ ക്ഷീണിച്ചു പോയല്ലോ എന്നൊക്കെയാണ്. ഏയ് അതൊന്നുമല്ല.... സത്യം പറഞ്ഞപ്പോൾ അവനും വിശ്വസിക്കാൻ പ്രയാസം. എന്നാലും നിനക്ക് ഇതൊക്കെ എങ്ങനെ സാധിച്ചുവെന്ന അദ്ഭുതവും.
മറ്റൊരു കാര്യം ചെറിയ കഷണ്ടി കയറിയ ഒരാളായിരുന്നു ഞാൻ. ഉണ്ടായിരുന്ന മുടിക്കാണെങ്കിൽ ഒട്ടും ബലവുമില്ലായിരുന്നു. എന്നാൽ വർക്ഔട്ടും ഡയറ്റും ജീവിതത്തിന്റെെ ഭാഗമായതോടെ മുടിക്കും മാറ്റം വന്നു. മൊട്ട അടിച്ച ശേഷം നിറയെ മുടി ഉണ്ടായെന്നു മാത്രമല്ല നല്ല ആരോഗ്യമുള്ള കട്ടിയുള്ള മുടിയും വന്നു.
വെയ്റ്റ്‍ലോസിനു ശേഷം തന്നെ കണ്ട അച്ഛനും അമ്മയും കരച്ചിലായിരുന്നെന്ന് ജയലക്ഷ്മി പറയുന്നു. മോളേ നിനക്ക് എന്താ പറ്റിയേ, നീ എന്താ ക്ഷീണിച്ചെ എന്നു ചോദിച്ച് വിഷമിച്ചവരോട് ഇപ്പോഴാണ് ഞാൻ കൂടുതൽ ഊർജ്ജസ്വലയായതെന്നു പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ അവരും ഹാപ്പി. ഫാറ്റ് ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നവരോട് ഇവർക്കു പറയാനുള്ളത് ഫാറ്റ് ലോസ് ചെയ്തു കഴിഞ്ഞാൽ ജങ്ക് ഫുഡ് ഒഴിവാക്കിയുള്ള സാധാരണ ആഹാരങ്ങളും വർക്ഔട്ടും ചെയ്താൽ പിന്നെ ശരീരഭാരം കൂടുമെന്ന പേടിയേ വേണ്ടെന്നാണ്.
അങ്ങനെ പാലക്കാടിരുന്ന് ജയലക്ഷ്മിയും കാസർകോടിരുന്ന് അഭിജിതും മത്സരിച്ച് വീണ്ടും ഡയറ്റും വർക്ഔട്ടും ചെയ്യുകയാണ് സുഹൃത്തുക്കളേ...
English Summary : Weight loss tips of Jayalakshmi and Abhijith