ADVERTISEMENT

‘പത്തൊൻപതാം നൂറ്റാണ്ടിൽ’ പുതിയ മുഖവും ശരീരവുമായാണു സിജു വിൽസൺ താരപദവിയിലേക്കു നടന്നു കയറിയത്. മുൻപും ശരീരത്തിന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടായിരുന്നെങ്കിലും വർക്ക് ഔട്ട്, ഡയറ്റ് തുടങ്ങിയവയൊന്നും പരീക്ഷിച്ചിരുന്നില്ല. ക്രിക്കറ്റും ഫുട്ബോളുമൊക്കെയായിരുന്നു ആരോഗ്യശീലങ്ങൾ. എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർക്കു വേണ്ടിയുള്ള ശരീരം ഒരുക്കൽ കാര്യങ്ങൾ മാറ്റി മറിച്ചുവെന്നു സിജു പറയുന്നു. മസിലുകളുള്ള ‘അരോഗദൃഢഗാത്രം’ സ്വന്തമാക്കാൻ സിജു ദിവസത്തിന്റെ ഭൂരിഭാഗം സമയവും മാറ്റി വച്ചു. സിനിമാ താരങ്ങൾക്കു മാത്രമല്ല, ആരോഗ്യം ഓരോരുത്തർക്കും പ്രധാനമാണെന്നും അതിനു വേണ്ടി ഇൻവെസ്റ്റ് ചെയ്യുന്ന സമയം ഒരിക്കലും വെറുതെയാവില്ലെന്നും സിജു കൂട്ടിച്ചേർക്കുന്നു. സിജുവിന്റെ ആരോഗ്യ വഴികളിലേക്ക്...

 

ആദ്യ പാഠം ‘വലിഞ്ഞമർന്ന്’

‍സിനിമയുടെ ഭാഗമായുള്ള ശരീരത്തിന്റെ മേക്ക് ഓവറിന്റെ തുടക്കം കളരിത്തറയിലായിരുന്നു. ആദ്യത്തെ 10 ദിവസം കളരിയിലേക്ക് ഇറക്കി വിട്ടു. ചിത്രത്തിലെ വേഷം അതുമായി ബന്ധമുള്ളതായതു കൊണ്ടു മാത്രമല്ല, ശരീരം ഒന്നൊതുങ്ങാനും വഴങ്ങാനും തുടർന്നുള്ള കഠിന പരിശീലനങ്ങൾക്കായി പരുവപ്പെടാനും കളരി സഹായിക്കും എന്നതായിരുന്നു ലക്ഷ്യമെന്നു പിന്നീടു മനസ്സിലായി. ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഠിനം തന്നെയായിരുന്നു. ശരീരവേദന കലശലായി ഉണ്ടായിരുന്നു. എന്നാൽ അതു സാധാരണമാണെന്നു ട്രെയിനർമാർ പറഞ്ഞു തന്നു. പതിയെ ശരീരം അനുസരണ കാട്ടിത്തുടങ്ങി. പരിശീലനം ഇതോടെ വേഗമാർജിച്ചു.

 

ജിം+കളരി= മസിൽ

കളരിത്തറയിൽ പയറ്റി ശരീരം വഴങ്ങിയതോടെ പരിശീലനം ജിമ്മിലേക്കു കൂടിയെത്തി. രാവിലെ 5ന് ഉണർന്നാൽ 6ന് ഇടപ്പള്ളിയിലെ കളരിയിലെത്തും. ഒൻപതു വരെ പയറ്റ്. അതു കഴിഞ്ഞാൽ ഒന്നര മണിക്കൂർ വിശ്രമം. കൃത്യം 10.30നു ജിമ്മിൽ വർക്ക് ഔട്ട് തുടങ്ങും. കാർഡിയോ വർക്ക് ഔട്ടുകളൊക്കെയാണു കൂടുതലും ചെയ്തത്. ഇത് ഏതാണ്ട് ഉച്ചയ്ക്ക് ഒന്നര വരെയൊക്കെ നീളും. 3 മാസത്തോളം കഠിനപരിശ്രമം തുടർന്നു. ഇതോടെ ശരീരം ബലവത്തായി. ഈ ഘട്ടത്തിൽ കുതിര സവാരി പരിശീലനവും ആരംഭിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ ഇതും സഹായിച്ചു. ശരീരം ഒരുക്കിയെടുക്കാനുള്ള വിവിധ ഘട്ടങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത ശേഷം ഓരോന്നും സമയമെടുത്തു പൂർത്തിയാക്കി അടുത്തതിലേക്കു കടക്കുന്ന രീതിയാണു ട്രെയിനർമാർ പരീക്ഷിച്ചത്. ആത്മാർഥമായ പരിശ്രമം ഇതിനൊപ്പമുണ്ടായതോടെ ആസൂത്രണം ഫലം കണ്ടു.

 

ഡയറ്റ് പ്ലാൻ മുഖ്യം

മസിലുകൾ ഒരുക്കിയെടുക്കാൻ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണു കൂടുതൽ കഴിച്ചത്. ആദ്യഘട്ടത്തിൽ ഐസലേറ്റഡ് പ്രോട്ടീൻ പൗഡർ കഴിച്ചുവെങ്കിലും ഇതു ശരീരത്തിനു നല്ലതല്ലെന്ന ഉപദേശത്തെത്തുടർന്നു നിർത്തി. പകരം കൂടുതലായി എഗ് വൈറ്റ്, ചിക്കൻ എന്നിവയിലേക്കും വർക്ക് ഔട്ടിലേക്കും തന്നെ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.

 

കോവിഡ് എന്നും വില്ലൻ

ആഗ്രഹിച്ച, കഥാപാത്രത്തിനു യോജ്യമായ ശരീരം കയ്യെത്തിപ്പിടിച്ചുവെന്നുറപ്പിച്ച ഘട്ടത്തിലാണു കോവിഡ് പിടിപെട്ടത്. പരിശീലനം ആരംഭിച്ചു മൂന്നു മാസം പിന്നിട്ടിരുന്നു. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് നെഗറ്റീവ് ആയെങ്കിലും വൈറസ് ബാധയേറ്റ ശേഷം കഠിന വ്യായാമങ്ങൾ ചെയ്യുന്നതിനെതിരെ വലിയ ചർച്ചകൾ നടക്കുന്ന സമയമായിരുന്നു. അങ്ങനെ വ്യായാമം ചെയ്തതാണു ചില മരണങ്ങൾക്കു കാരണമായതെന്നും മറ്റും ആരോപണമുയർന്നിരുന്നു. അതിനാൽ കോവിഡിന്റെ അനന്തരഫലങ്ങൾ പൂർണമായും മാറി എന്നുറപ്പിച്ച ശേഷം മതി പരിശീലനം തുടരുന്നതെന്നു സിനിമയുടെ അണിയറ പ്രവർത്തകരും ഫിസിക്കൽ ട്രെയിനർമാരും തീരുമാനമെടുത്തു. പിന്നെ ഒന്നര മാസത്തേക്കു വിശ്രമം തന്നെയായിരുന്നു. എന്നാൽ അതിനു ശേഷം പരിശീലനം പുനരാരംഭിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിരുന്നു. ഒരു മാസം കൊണ്ടു തന്നെ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്കെത്തി.

 

ഫസ്റ്റ് ലുക് ബെസ്റ്റ് ലുക്

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക് പോസ്റ്ററിലൂടെ സിജുവിന്റെ ‘പുതിയ ലുക്’ റിലീസ് ചെയ്തതു പരിശീലനം തുടങ്ങി ആറു മാസത്തിനു ശേഷമാണ്. അന്നോളം കണ്ട സിജു വിൽസൺ ആയിരുന്നില്ല. ആരാധകരിൽ നിന്നും സിനിമാ മേഖലയിൽ നിന്നും വലിയ അഭിനന്ദനങ്ങളാണു തേടിയെത്തിയത്. ‘ശരീരം ഒരുക്കിയെടുക്കും പോലെ തന്നെ പ്രധാനമാണ് അതു നിലനിർത്തുന്നതും. ഇതിനായി വർക്ക് ഔട്ട് ജീവിതത്തിന്റെ ഭാഗമാക്കിയേ പറ്റൂ. കൃത്യമായ ഒരു വ്യായാമ പദ്ധതിയിലേക്ക് ഒരാളെ കൂട്ടിക്കൊണ്ടു പോകാൻ അയാളെ വിസ്മയിപ്പിക്കുന്ന ഒരു ഘടകം ഉണ്ടാകണം. 

 

ആ വിസ്മയം നിലനിൽക്കണം. എന്നെ സംബന്ധിച്ചിടത്തോളം ‘ആറാട്ടുപുഴ വേലായുധപ്പണിക്കർ’ എന്ന വേഷമായിരുന്നു ആ വിസ്മയം. ആരോഗ്യത്തോളം പ്രധാനപ്പെട്ട മറ്റൊന്നും ഒരു മനുഷ്യനില്ലെന്നു തിരിച്ചറിയുക എന്നതാണു പ്രധാനം’–സിജു പറഞ്ഞു നിർത്തുന്നു.

Content Summary: Siju Wilson about Fitness tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com