ADVERTISEMENT

നഗരത്തിലെ വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നു കെഎസ്‍യുവിന്റെ തലപ്പത്തേക്ക്. പിന്നീട് എൻഎസ്‌യു  ദേശീയ നേതൃത്വത്തിലേക്ക്. കൊച്ചിയിൽനിന്നു ന്യൂഡൽഹിയിലേക്ക്. തുടർന്ന്, എറണാകുളത്തിന്റെ എംഎൽഎ എന്ന മേൽവിലാസം. അവിടെനിന്നു ലോക്സഭയിലേക്ക്. ചെറുപ്പം മുതൽ തിരക്കിന്റെ വഴിയിലാണു ഹൈബി ഈഡൻ. മസിലൊന്നും വേണ്ട, ആരോഗ്യം മതി എന്നതാണ് എറണാകുളത്തിന്റെ എംപിയുടെ ലളിതമായ കാഴ്ചപ്പാട്. ആരോഗ്യ വഴികൾ വിവരിക്കുന്നു, ഹൈബി ഈഡൻ...

 

ഹൈബി എന്ന അത്‍ലിറ്റ്

വൈറ്റില ടോക്എച്ച്  സ്കൂളിൽ പഠിക്കുമ്പോൾ‌ ട്രാക്ക് ഇനങ്ങളിലായിരുന്നു ശ്രദ്ധ. അന്നു രാഷ്ട്രീയം മനസ്സിലേയുള്ളൂ. ശരീരത്തിലില്ല. പക്ഷേ ഓട്ടം ശരീരത്തിലും മനസ്സിലുമുണ്ടായിരുന്നു. 100, 200 മീറ്റർ സ്പ്രിന്റ് ഇനങ്ങൾ. 400 മീ. റിലേ. അതായിരുന്നു ഹൈബി ഈഡൻ എന്ന അത്‌ലിറ്റിന്റെ മുദ്രകൾ. മറ്റെല്ലാ വിദ്യാർഥികളെയുംപോലെ ക്രിക്കറ്റും ഫുട്ബോളും ഇഷ്ടമായിരുന്നു. ഒഴിവുനേരങ്ങളിൽ വിയർപ്പൊഴുക്കിത്തന്നെ കളിക്കുമായിരുന്നു. ശാരീകക്ഷമത എന്നതിനപ്പുറം വിനോദമായിരുന്നു, ഹരമായിരുന്നു സ്പോർട്സ്. 

 

ഓട്ടം വിട്ട് നടത്തത്തിലേക്ക്

വിദ്യാർഥിരാഷ്ട്രീയത്തിൽ ആഴ്ന്നുകഴിഞ്ഞപ്പോൾ ഒന്നു തിരിച്ചറിഞ്ഞു. പൊതുപ്രവർത്തനമെന്നാൽ നടപ്പുതന്നെയാണ്. നടപ്പോടു നടപ്പ്. സമൂഹത്തിൽ ഇറങ്ങി നടക്കണം. ആളുകളെ കാണണം, സംസാരിക്കണം. പിന്നെയും നടക്കണം, ഇടപഴകണം. അന്നു തുടങ്ങിയ നടപ്പു പിന്നെ ജീവിതശൈലിയുടെ ഭാഗമായി. നിയമസഭയിലേക്കു മത്സരിച്ചപ്പോൾ നടപ്പൊരു ആയുധം തന്നെയാക്കി. പ്രചാരണ ആയുധം. അന്ന് എറണാകുളം മണ്ഡലത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ നടന്നു. എല്ലാ അർഥത്തിലും കാൽനട പ്രചാരണം. ചേരാനല്ലൂർ മുതൽ തേവര ഫെറി വരെ നടന്നു. 

 

നടത്തം വിടാതെ സൈക്ലിങ്ങിലേക്ക്

എംപി ആയതിനുശേഷമാണു സൈക്ലിങ് ആവേശമായത്. ജനപ്രതിനിധിയെന്ന നിലയ്ക്കു നഗരക്കാഴ്ചകൾ അന്യമാകുന്നു എന്ന ആശങ്കയിൽനിന്നാണു സൈക്കിൾ സവാരിയിലേക്കു തിരിഞ്ഞത്. രാത്രി വൈകിയും സൈക്കിളിൽ സഞ്ചരിക്കാം, നഗരത്തിന്റെ ഭാവമാറ്റങ്ങൾ കാണാം. എവിടെയെല്ലാമാണു മാലിന്യം കൂടിക്കിടക്കുന്നത്, നല്ല നടപ്പാതകൾ ആവശ്യമുള്ളത് എവിടെയെല്ലാം എന്നൊക്കെ നിരീക്ഷിക്കാൻ രാത്രിവേളകളിലെ സൈക്കിൾ സവാരികൾ ഗുണപ്പെട്ടു. ഫിറ്റ്നസ് നിലനിർത്താനുള്ള മികച്ച മാർഗവുമായി അത്. ഇപ്പോൾ രാത്രി സൈക്കിൾ സവാരിയുണ്ട്, രാവിലെ ഭാര്യാസമേതം നടപ്പുമുണ്ട്. 

 

ഡയറ്റ് പ്ലാനില്ല, നിയന്ത്രണങ്ങളുണ്ട്

ചോറ് അധികമില്ല. മാട്ടിറച്ചിയും ആട്ടിറച്ചിയും കഴിക്കും. നീണ്ട ഇടവേളകളുണ്ടാകുമെന്നുമാത്രം. വറുത്തതും പൊരിച്ചതും ഇഷ്ടമാണ്. കഴിക്കുന്നുണ്ടെങ്കിലും ‘ചെക്ക്’ വയ്ക്കാറുണ്ട്. ചില വിഭവങ്ങൾക്കു നിർബന്ധമായും ‘വർക്കൗട്ട് ബദൽ’ പ്രാവർത്തികമാക്കി. മീനും സാലഡും പച്ചക്കറികളും ധാരാളം കഴിക്കുന്നുണ്ട്. 

പ്രാതൽ പലകാരണങ്ങളാൽ സാധിക്കുന്നില്ല എന്നതൊരു പ്രശ്നം തന്നെയാണ്. അത്തരം ദിവസങ്ങളിൽ ഉച്ചയ്ക്കു വാരിവലിച്ച് ഊണു കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. രാവിലെ ഒന്നര ലീറ്ററെങ്കിലും വെള്ളം കുടിക്കും. ഒരു ചെറുനാരങ്ങയുടെ നീരു ചേർത്ത് വലിയ ഗ്ലാസ് ചൂടുവെള്ളവും കുടിക്കും. ചായയും കാപ്പിയും മധുരം ചേർക്കാതെയാണ്.

 

ഫിറ്റ്നസ് സംസ്കാരമാകണം

ഫിറ്റ്നസ് സംസ്കാരം മലയാളികളിൽ വളരണമെന്നു  ഹൈബി ഈഡൻ. ഏതെങ്കിലും തരത്തിൽ വർക്കൗട്ട് നിർബന്ധമാകണം. മെയ്യഴക് എന്നതിനപ്പുറം രോഗപ്രതിരോധത്തിനുള്ള ഉപാധിയായി ഫിറ്റ്നസ് മാറണം.

Content Summary: Hibi Eden's Fitness tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com