സ്തനാര്‍ബുദം ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്തനം നീക്കം ചെയ്ത യുവതിക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ സ്തനം നീക്കം ചെയ്തിരുന്നു. ഇതാണ് കേസിനു വഴിവെച്ചത്.
ഡെറാഡൂണിലാണ് സംഭവം. 19 വർഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉത്തരാഖണ്ഡ് ഉപഭോക്തൃ കോടതിയാണ് റിപ്പോര്‍ട്ട് നല്‍കിയ പതോലോജി ലാബിന് എതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ലാബിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജീവ് ഗാന്ധി കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ യുവതിക്ക് സ്തനാർബുദം ഉണ്ടെന്നു സ്ഥിരീകരിക്കുകയും മാറിടം നീക്കം ചെയ്യുകയുമായിരുന്നു.
കാന്‍സര്‍ വളര്‍ച്ച ഇല്ലായിരുന്ന യുവതിയുടെ ഇടതു മാറിടമാണ് നീക്കം ചെയ്തത്. നീക്കം ചെയ്ത ശേഷമാണ് കാന്‍സര്‍ ഇല്ലെന്നു കണ്ടെത്തിയത്. ഗുരുതരമായ ചികിത്സാപിഴവിനും രോഗിക്കും കുടുംബത്തിനും ഇതുമൂലം ഉണ്ടായ ശാരീരിക മാനസികവിഷമതകളും കണക്കിലെടുത്താണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം വിധിച്ചത്.
ഡോക്ടര്‍ ആഹൂജാസ് പതോലോജി ആന്‍ഡ് ഇമേജിംഗ് സെന്റര്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 29, 2006 മുതലുള്ള പലിശ സഹിതമാണ് ലാബ് നഷ്ടപരിഹാരം നല്‍കേണ്ടത്. പത്തു ലക്ഷം രൂപയും പലിശയായ 7% വും കൂട്ടിയാണ് 19 ലക്ഷം രൂപ വിധിച്ചത്.
ജസ്റ്റിസ് ബി എസ് വര്‍മ, വീണ ശര്‍മ എന്നിവരടങ്ങിയ കമ്മിഷന്‍ ആണ് വിധി പുറപ്പെടുവിച്ചത്. യശോദാ ഗോയല്‍ എന്നാണ് പരാതിക്കാരിയുടെ പേര്. 2003 ലാണ് ഡോക്ടര്‍ ആഹൂജാസ് പതോലോജി ആന്‍ഡ് ഇമേജിംഗ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പിന്നീട് RGCIRC ലെ ഡോക്ടര്‍മ്മാര്‍ സ്തനം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനു ശേഷമാണ് ഇവര്‍ക്ക് അസുഖം ഇല്ലായിരുന്നു എന്ന് തെളിഞ്ഞത്.
Read More : Health and Wellbeing