Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ കഷണ്ടിക്കും ഇതാ മരുന്ന് എത്തിപ്പോയി

baldness

അസൂസയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് പഴങ്കഥയാകുന്നു. കാരണം മറ്റൊന്നുമല്ല, കഷണ്ടിക്കു മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. 

കഷണ്ടിത്തലയൻമാർക്കുള്ള സന്തോഷവാർത്ത യുകെയിൽ നിന്നാണ് എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ സർവകലാശാല ഗവേഷകരാണ് അസ്ഥിരോഗമായ ഒസ്റ്റിയോപൊറോസിസിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് കഷണ്ടി തടയാൻ ഫലപ്രദമാണെന്നു കണ്ടെത്തിയത്. 

ആൻഡ്രോജനറ്റിക് അലോപേഷ്യ എന്ന കഷണ്ടിക്ക് രണ്ടു മരുന്നുകൾ മാത്രമേ നിലവിലുള്ളു. രണ്ടു മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടെന്നു മാത്രമല്ല കുറച്ചു മൂടി മാത്രമേ വളരുകയുമുള്ളു. ശസ്ത്രക്രിയയിലൂടെ മുടി വച്ചു പിടിപ്പിക്കുക മാത്രമാണ് പരിഹാരം.

മനുഷ്യരിലെ മുടി വളർച്ചയ്ക്കു സഹായിക്കുന്ന പുതുമാർഗങ്ങളിലേക്കുള്ള അന്വേഷണമാണ് പുതിയ കണ്ടെത്തലിൽ അവസാനിച്ചത്. വർഷങ്ങളായി വളരെ സാധാരണമായി ഉപയോഗിക്കുന്ന ഇമ്മ്യൂണോസപ്രസീവ് ഡ്രഗ് ആയ സൈക്ലോസ്പോറിൻ എ(Cyclosporine A-CSA) എന്ന മരുന്നിന്റെ തൻമാത്രാപ്രവർത്തനങ്ങൾ തിരിച്ചറിയുക എന്നതായിരുന്നു ഗവേഷണത്തിന്റെ ആദ്യപടി. ഈ മരുന്നിന് ഒരു പാർശ്വഫലമുണ്ട്, രസകരമെന്നു പറയട്ടെ അനാവശ്യ രോമവളർച്ച വർധിപ്പിക്കുന്നു എന്നതാണ് CSAയുടെ പാർശ്വഫലം. CSA ഉപയോഗിച്ച മനുഷ്യനിലെ രോമകൂപങ്ങളുടെ ജീൻഎക്സ്പ്രഷൻ ഗവേഷകർ വിശകലനം ചെയ്തു. 

SFRPI എന്ന പ്രോട്ടീന്റെ പ്രവർത്തനങ്ങളെ CSA കുറയ്ക്കുന്നതായി കണ്ടു. രോമകൂപങ്ങൾ ഉൾപ്പടെ നിരവധി കലകളുടെ വളർച്ച തടയുന്ന പ്രോട്ടീൻ ആണ് SFRPI. അതായത് മുടിയുടെ വളർച്ചയ്ക്കു തടസ്സം നിൽക്കുന്ന പ്രോട്ടീനെ CSA തടയുന്നുവെന്നു ചുരുക്കം.

ഇതേ പ്രവർത്തനമാണ് ഒസ്റ്റിയോപൊറോസിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന സംയുക്തമായ WAY 316606 നടത്തുന്നത്. CSAയെപ്പോലെതന്നെ മനുഷ്യരിലെ മുടിവളർച്ചയ്ക്ക് WAY 316606 ഫലപ്രദമാണെന്നു കണ്ടു. അസ്ഥികൾ പൊടിയുന്ന രോഗമായ ഒസ്റ്റിയോപൊറോസിസ് ഭേദമാക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് WAY 316606.

പാർശ്വഫലങ്ങളില്ലാതെ തന്നെ CSAയെക്കാൾ മെച്ചപ്പെട്ട രീതിയിൽ മുടിവളർച്ചയ്ക്ക് WAY 316606 സഹായിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു.

നാഥൻ ഹൗക്ഷോയുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം PLOS ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.

Read More : Health Magazine