രോഗനിര്‍ണയത്തിനു വ്യാപകമായി ഉപയോഗിക്കുന്ന സിടി (കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) സ്കാനുകൾ തലച്ചോറില്‍ ട്യൂമര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. സിടി സ്കാനിലെ ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്‍ ഡിഎൻെഎയെ തകരാറിലാക്കുകയോ കാന്‍സര്‍ സാധ്യത കൂട്ടുകയോ ചെയ്യുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. നെതര്‍ലന്‍ഡ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് സിടി സ്കാനിന്റെ ഈ അപകടവശം കണ്ടെത്തിയത്
നന്നേ ചെറുപ്പത്തില്‍ കുട്ടികളെ തുടര്‍ച്ചയായി സിടി സ്കാനിനു വിധേയമാകുന്നതു വഴി ലുക്കീമിയ, തലച്ചോറിലെ ട്യൂമര്‍ എന്നിവയ്ക്കു സാധ്യതയുണ്ടത്രെ. കൃത്യതയുള്ള ഇമേജ് സ്‌കാനിങ് സിടിയിലൂടെ ലഭിക്കുമെങ്കിലും ഉയര്‍ന്ന തോതിലുള്ള റേഡിയേഷനാണ് സ്‌കാനിന്റെ ദോഷവശം.
1979 മുതല്‍ 2012 വരെ ഒന്നര ലക്ഷത്തിലേറെ കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം കുട്ടികളെ സിടി സ്കാനിങ്ങിനു വിധേയമാക്കുന്ന നെതര്‍ലന്‍ഡിൽ കണ്ടെത്തിയ കണക്ക് ഗവേഷകര്‍ പ്രതീക്ഷച്ചതിലും കൂടുതലായിരുന്നു.
Read More : ആരോഗ്യവാർത്തകൾ