Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയാനന്തരം ശ്രദ്ധിക്കണം, കുടിവെളളം മുതൽ ഭക്ഷണം വരെ

Flower

വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃത്യമായ ഭക്ഷണക്രമം പിന്തുടരാനോ ആവശ്യമായ സമീകൃതാഹാരം കഴിക്കാനോ മലയാളിക്ക് കഴിഞ്ഞിട്ടില്ല. രോഗമുള്ളവരുടെ മരുന്നും വ്യായാമവുമൊക്കെ ഇക്കാലയളവിൽ മുടങ്ങിയിട്ടുണ്ടാവാം. ഇതുകൂടാതെ കടുത്ത മാനസികസമ്മർദം ആരോഗ്യത്തെയും മാനസികാവസ്ഥയെയും സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പ്. വെള്ളത്തിന്റെ കെടുതികൾക്ക് തെല്ല് ശമനമായപ്പോൾ വീട് വൃത്തിയാക്കുന്നതിന്റെ തിരക്കിലായി എല്ലാവരും. ഇത് ശരീരത്തിന് കടുത്ത ക്ഷീണമാണുണ്ടാക്കുന്നത്. ഈ കുറവുകളെല്ലാം നികത്തുന്ന രീതിയിലാവണം ഇനിയുള്ള കുറച്ചുകാലത്തെ ഭക്ഷണക്രമത്തെ പരുവപ്പെടുത്താൻ. ആഹാരശുചിത്വം പോലെതന്നെ വ്യക്തിശുചിത്വവും  ഇക്കാലത്ത് ശ്രദ്ധിക്കണം. 

വ്യക്തിഗത ശുചിത്വത്തിനുവേണം ഈ സയത്ത് ഏറ്റവും പ്രാധാന്യം നൽകാൻ എന്ന കാര്യം മറക്കരുത്. സാംക്രമികരോഗങ്ങളുടെ ഒരു നിരതന്നെ നമ്മെ കാത്തിരിപ്പുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിലെ ഭക്ഷണംമൂലം അണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗങ്ങൾക്ക് വഴിവയ്ക്കുവാൻ സാധ്യത കൂടുതലാണ്. വിവിധയിനം പനികൾ, ഛർദി, അതിസാരം, മഞ്ഞപ്പിത്തം,  ടൈഫോയ്ഡ്, വിരശല്യംമൂലമുള്ള അസുഖങ്ങൾ, എലിപ്പനി തുടങ്ങിയ രോഗങ്ങൾ  ഇതതുമൂലം പിടിപെടാം. വൃത്തിയുള്ള സാഹചര്യങ്ങളിൽ തയാറാക്കിയ ഭക്ഷണവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരശൈലിക്കും വേണം ഈ സമയത്ത് മുൻഗണന കൊടുക്കാൻ.  

പാകം ചെയ്യാനുള്ള അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. അഴുകിയ വസ്തുക്കൾ ഒന്നും തന്നെ പാചകം ചെയ്യാനായി ഉപയോഗിക്കരുത്. വെള്ളം കയറിയ അടുക്കളയിലെ ഭക്ഷണവസ്തുക്കളൊന്നും ഉപയോഗിക്കരുത്. മലിനജലവുമായി സംസര്‍ഗമുള്ള ഭക്ഷണപദാർഥങ്ങൾ  ഉപേക്ഷിക്കണം. നേരത്തെ ഫ്രിജിൽ  സൂക്ഷിച്ചിരുന്നവയും കളയണം. മലിനപ്പെട്ടിരിക്കാൻ  സാധ്യതയുള്ളതിനാൽ ഈർപ്പം തട്ടിയ വസ്തുക്കൾ, പൂപ്പൽ പിടിച്ചവ എന്നിവയൊന്നും ഉപയോഗിക്കരുത്. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ, പ്ലെറ്റുകൾ, ഗ്ലാസുകൾ, തുടങ്ങിയവയും നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ. 

പെട്ടെന്ന് ദഹിക്കുന്നതും ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമായ ലളിതമായ ഭക്ഷണക്രമം വേണം ഇക്കാലത്ത് പിന്തുടരാൻ. ദഹന പ്രക്രിയയിലൂടെ കൂടുതൽ ഉൗർജം ശരീരത്തിൽനിന്ന് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണം അകറ്റാം. ഇവ ശരീരത്തിന്റെ താപനില കൂടുതൽ ഉയർത്തുകയേയുള്ളൂ. ശരീരത്തിന്റെ ചൂട് വീണ്ടും കൂട്ടുന്ന അമിതകലോറിയുള്ള ഭക്ഷണം ഇൗ സമയത്ത് അധികം വേണ്ട എന്നർഥം. സമീകൃതവും ലളിതവുമായ ഭക്ഷണമാണ് ഈ സമയത്ത് തിരഞ്ഞെടുക്കേണ്ടത്. പെട്ടെന്ന് ദഹിക്കുന്ന ആഹാരം കഴിക്കുന്നതിലൂടെ ദാഹവും വിശപ്പും ശമിക്കും, ക്ഷീണം ഇല്ലാതാവും. അതിനായി തനിനാടൻ ഭക്ഷണങ്ങളെ ഒപ്പം കൂട്ടാം.

ഭക്ഷണകാര്യത്തിൽ കുടിവെള്ളത്തിൽ തുടങ്ങി എന്തു കഴിക്കണം എന്ന കാര്യത്തിൽപ്പോലും വളരെ ശ്രദ്ധ പുലർത്തേണ്ടുന്ന കാലമാണിത്. ശുദ്ധമായ വെളളംതന്നെ വേണം കുടിക്കാനായി ഉപയോഗിക്കാൻ. മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ എന്നുമാത്രം. അഞ്ചു മുതൽ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്ത് തിളപ്പിച്ച  വെള്ളം രോഗങ്ങളെ അകറ്റും. അല്ലെങ്കിൽ ക്ലോറിൻ ടാബ്ലെറ്റുകൾ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാം. 20 ലിറ്റർ വെള്ളത്തിൽ ഒരു ടാബ്ലെറ്റ് അരമണിക്കൂർ ഇട്ടുവച്ചാൽ ആ വെള്ളം ശുദ്ധമാകും. ഈ വെള്ളം മാത്രമേ പാചകത്തിനുപോലും ഉപയോഗിക്കാവൂ. തുറന്നുവച്ചിരിക്കുന്നതും ഏറെ തണുപ്പുള്ളതുമായ വസ്തുക്കൾ ഒഴിവാക്കണം. 

നന്നായി ചൂടാക്കി മാത്രമേ ഭക്ഷണം കഴിക്കാവൂ. ചെറു ചൂടോടെതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പാകം ചെയ്ത ഭക്ഷണം ഏറെനേരം തുറന്നുവയ്ക്കരുത്. അതുപോലെ പഴങ്ങളും പച്ചക്കറികളും അരിയും മറ്റും കഴുകുന്ന വെള്ളംപോലും ശുദ്ധമുള്ളതായിരിക്കണം.  വയോജനങ്ങളുടെ ആഹാരത്തിൽ  പ്രത്യേക ശ്രദ്ധ നൽകണം. ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി, ഓട്സ്  എന്നിവ കൂടുതലായി ഉൾപ്പെടുത്തണം. കുഞ്ഞുങ്ങൾക്കുള്ള മുലയൂട്ടൽ തുടരാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്നു ദഹിക്കുന്ന ആഹാരം വേണം കൂടുതലായി കഴിക്കാൻ. ദിവസം ഒരു നേരമെങ്കിലും കഞ്ഞി നിർബന്ധമാക്കണം. രാത്രിയിൽ കഞ്ഞിയായാൽ ഉത്തമം. കഞ്ഞിയും പ്രോട്ടീൻ സമ്പുഷ്ടമായ പയറും കപ്പയും കാച്ചിലും ചേമ്പും പുഴുക്കുമൊക്കെ ആഹാരമാവണം. ഒപ്പം ചുട്ടെടുത്ത പപ്പടവും, ചമ്മന്തിയുമൊക്കെയായാൽ ഏറെ നന്ന്.  ഇവ വയറിന് നല്ല സുഖവും ശോചനയെ സഹായിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്.  

ഒൗഷധഗുണമുള്ള കുരുമുളക്, കൊത്തമല്ലി, ചുക്ക്, ജീരകം, അയമോദകം എന്നിവ ചേർത്തുണ്ടാക്കുന്ന കഞ്ഞി രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ലതാണ്. പ്രമേഹരോഗികൾക്ക് കഞ്ഞിയുടെ അളവ് പരിമിതപ്പെടുത്താം. ദോശ,  ഇഡ്ഡലി, അപ്പം തുടങ്ങി അരി കൊണ്ടുള്ള വിഭവങ്ങൾ, ഗോതമ്പ് ഉപയോഗിച്ചുള്ള വിഭവങ്ങൾ, ചോളം തുടങ്ങിയവയുടെ ഭക്ഷണമാകാം.  പ്രാതൽ യാതൊരു കാരണവശാലും ഉപേക്ഷിക്കരുത്. ബ്രഡ്, ബൺ തുടങ്ങിയ മൃദുവസ്തുക്കൾ കഴിച്ചാൽ കുഴപ്പമില്ല. രക്തസമ്മർദത്തിനും മറ്റും കാരണമാകുന്നതിനാൽ അധികം ഉപ്പ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കണം. സസ്യാഹാരത്തോട ചേർന്നുനിൽക്കണം. ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

വൃത്തിയില്ലാത്തയിടത്തു വിൽക്കുന്നതും ചീഞ്ഞുതുടങ്ങിയതുമായ പച്ചക്കറികളും പഴങ്ങളും വാങ്ങരുത്. ഇവ ഉപയോഗിക്കുന്നതിലൂടെ രോഗം വരാം. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇലക്കറികളും പച്ചക്കറികളും  ഗോതമ്പുദോശ, ചപ്പാത്തി തുടങ്ങിയവയും അത്താഴത്തിന് ഉപയോഗിക്കാം.  മൽസ്യവും മാംസവും ഇക്കാലത്ത് കുറച്ചുമാത്രമേ ഉപയോഗിക്കാവൂ.  ഇവ പഴകിയതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഈ കാലത്ത് ഉപേക്ഷിക്കാം.  ശുദ്ധമായ പാൽ ചെറുചൂടോടെ ഒരു നേരമാവാം. പഴച്ചാറുകൾ നല്ലതാണ്.  എന്നാൽ അവ വൃത്തിയോടെയും ശുചിത്വത്തോടെയും തയാറാക്കണം. ഐസ് ഇടരുത്. ഉണ്ടാക്കിയാലുടൻ കുടിക്കണം. ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം നല്ലതാണ്. പ്രമേഹരോഗികളും രക്തസമ്മർദമുള്ളവരും ഇത് ശ്രദ്ധിച്ചുവേണം കുടിക്കാൻ. ഇഞ്ചി, പച്ചമുളക്, കറിവേപ്പില  എന്നിവ ചേർത്ത മോരിൻവെള്ളം, സംഭാരം  തുടങ്ങിയ പാനീയങ്ങൾ ക്ഷീണമകറ്റും. കഞ്ഞിവെള്ളവും ശരീരത്തിന് ഉത്തമം. 

ശീതളപാനീയങ്ങളും കൃത്രിമമായിയുണ്ടാക്കിയ ജ്യൂസുകളും സോഡ കലർന്ന പാനീയങ്ങളും വേണ്ട. അതുപോലെ കാപ്പിയും ചായയും അധികമായി കുടിക്കരുത്.  എന്നാൽ മല്ലിക്കാപ്പി, ചുക്കുകാപ്പി, കുരുമുളകുകാപ്പി തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. ക്ഷീണമുള്ളവർക്ക് പച്ചക്കറികൾ  ചേർത്ത സാലഡ് അത്യുത്തമമാണ്. പ്രതിരോധശേഷി വർധിപ്പിക്കും എന്നു മാത്രമല്ല ക്ഷീണം അകറ്റാനും  ഇത് നല്ലതാണ്. വെള്ളരി, തക്കാളി, ക്യാരറ്റ്, സവാള, തൈര് എന്നി ചേർന്ന സാലഡാണ് മികച്ചത്. എല്ലാ ദിവസവും ഏതെങ്കിലും പഴം കഴിക്കാം. എന്നാൽ, ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ (ഉദാ: തണ്ണിമത്തൻ) ഒഴിവാക്കുന്നതാണ് നല്ലത്. ഏറെ പഴക്കമുള്ളതും അമിതമായി പഴുത്തതുമായ പഴങ്ങൾ വേണ്ട. 

വൈദ്യശാസ്ത്ര വിവരങ്ങൾക്ക് കടപ്പാട് 

ഡോ. ബി. പത്മകുമാർ, പ്രഫസർ, മെഡിസിൻ വിഭാഗം, മെഡിക്കൽ കോളജ്, ആലപ്പുഴ