ഗർഭിണിയെന്നു ഡോക്ടർമാർ പറഞ്ഞ യുവതിയുടെ വയറിൽ നിന്നു നീക്കം ചെയ്തത് ഏഴ് നവജാതശിശുക്കളുടെ ഭാരമമുള്ള മുഴ. യുകെയിലെ സ്വാൻസിയ സ്വദേശിയായ 28കാരികീലി ഫേവലിന്റെ വയറിൽ നിന്നാണ് 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കംചെയ്തത്
2014–ലാണ് ശരീരഭാരം ക്രമാതീതമായി കൂടുന്നത് കീലിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും വയർ ബലൂൺ പോലെ വീർത്തുവരാൻ തുടങ്ങി. ഇതുകണ്ട് വീട്ടിൽ മൂന്നുതവണ ഗർഭിണിയാണോ എന്നു പരിശോധിച്ചു. മൂന്നു തവണയും കിട്ടിയത് നെഗറ്റീവ് റിസൾട്ട്. അപരിചിതരായവർ പോലും കീലിയോട് പ്രസവത്തീയതി എന്നാണെന്നും അന്വേഷിച്ചു തുടങ്ങി. ആദ്യം കാണിച്ച ഡോക്ടർ കീലി ഗർഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. അൾട്രാസൗണ്ട് സാക്ൻ ചെയ്തപ്പോൾ ഫ്ലൂയിഡ് മൂടിയ നിലയിലുള്ള മുഴ കണ്ടു തെറ്റിദ്ധരിച്ചാകാം ഡോക്ടർമാർ ഇങ്ങനെ പറഞ്ഞതെന്നാണ് ഇവർ കരുതുന്നത്.
പിന്നീടു നടത്തിയ അൾട്രാസൗണ്ട് സാകാനിങ്ങിലാണ് കീലിയുടെ ഗർഭപാത്രത്തിൽ 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ കണ്ടെത്തിയത്. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തതോടെ ശരീരഭാരം മൂന്നിലൊന്നായി കുറയുകയും ചെയ്തു.
സൗത്ത്‌വെയിൽസിലെ ഡോക്ടർമാരാണ് കീലി ഗർഭിണി അല്ലെന്നും വയർ വീർത്തുവരുന്നതിനു പിന്നിൽ ഒവേറിയൻ സിസ്റ്റ് ആണെന്നും കണ്ടെത്തിയത്. ശസ്ത്രക്രിയയിൽ വലത്തെ ഓവറി നഷ്ടമായെങ്കിലും ഇത് സന്താനോൽപ്പാദനശേഷിയെ ബാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.