കീശയിലിടുമ്പോൾ തനിയെ ചാർജ് ആകുന്ന മൊബൈൽ ഫോൺ! ആലോചിക്കുമ്പോൾ തന്നെ കൗതുകം. ഊർജം വസ്ത്രത്തിൽ സംഭരിക്കാൻ കഴിഞ്ഞാൽ ഇതു നിഷ്്പ്രയാസം സാധിക്കും. വേയ്റബിൾ ഡിവൈസുകളിൽ നിന്നു ബാറ്ററി ആവശ്യമില്ലാത്ത ഡിവൈസുകളിലേക്കുള്ള ചുവടുമാറ്റം ഇനി സ്വപ്നമല്ല.
വസ്ത്രം, സ്മാർട് വാച്ച് എന്നിവയിലൂടെ ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്ന ഊർജ സ്വയംപര്യാപ്ത ഉപകരണങ്ങളുടെ നിർമാണത്തിൽ യുഎസിലെ ക്രിയോൽ കോളജ് ഓഫ് എൻജിനീയറിങ്ങിലെ മലയാളി പ്രഫസർ ഡോ. ജയൻ തോമസ് നടത്തിയ പഠനങ്ങളെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
പഠനങ്ങളെക്കുറിച്ച് ജയൻ തോമസ്.
ബാറ്ററികളാണു നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം. ഊർജം സംഭരിച്ചു വയ്ക്കേണ്ട ആവശ്യം പലപ്പോഴും ചെലവേറിയതാണ്. സ്ഥല പരിമിതിയും കുഴയ്ക്കുന്നു. വാച്ചുകളെയും വസ്ത്രത്തെയും ഊർജ സംഭരണത്തിന് ഉപയോഗിക്കാൻ ശ്രമിക്കുകയാണ് എന്റെ പഠനത്തിന്റെ പ്രധാന ആശയം. നേരിയ കോപ്പർ റിബണുകളിൽ ഊർജം ശേഖരിക്കാനും ഉപയോഗിക്കാനും കഴിയും. ഇത്തരം ഫൈബറുകൾ വാച്ചിന്റെ സ്ട്രാപ്പായും വസ്ത്രത്തിലെ നൂലായും ഉപയോഗിക്കാം.
ബാറ്ററിയുടെയും ഗ്രിഡുകളുടെയും സഹായമില്ലാതെ സൗരോർജത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. വേയ്റബിൾ എനർജി ഉപയോഗിച്ചു വേയ്റബിൾ ഡിവൈസുകൾ പ്രവർത്തിപ്പിക്കുന്നതോടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ സാധിക്കും.
പഠനം ആരോഗ്യ മേഖലയിലേക്ക്
ഈ ആശയം ആരോഗ്യ മേഖലയിൽ ഏങ്ങനെ ഉപയോഗിക്കാം എന്ന പഠനങ്ങളാണുനടക്കുന്നത്. കാറുകളിലെന്ന പോലെ മനുഷ്യനും വേയ്റബിൾ ഡിവൈസുകളെ ഒഴിവാക്കാനാവില്ല. വാച്ചും കണ്ണടയും ഉപയോഗിക്കുന്നവർ ഏറെ. അതിൽ സ്ഥാപിക്കുന്ന സെൻസറുകൾ ഉപയോഗിച്ചു മനുഷ്യന്റെ ആരോഗ്യ നില നിരന്തരം നിരീക്ഷിക്കാൻ കഴിഞ്ഞാലോ? രോഗം തിരിച്ചറിഞ്ഞ ശേഷം മാത്രം ആശുപത്രിയിലെത്തുന്നവർക്കു ശരീരത്തിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ മുൻകൂട്ടി കാണാനായാൽ? ആരോഗ്യ മേഖലയിലതു വിപ്ലവം സൃഷ്ടിക്കും.
രോഗികളിൽ പലരുടെയും ശരീരത്തിന്റെ അവസ്ഥയും മരുന്നിനോടു പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്. രോഗാവസ്ഥ തിരിച്ചറിഞ്ഞ് അസുഖത്തിനു മാത്രം മരുന്നു നൽകാൻ സാധിക്കും. പ്രിസിഷൻ മെഡിസിൻ എന്നറിയപ്പെടുന്ന ഈ പുതിയ മേഖലയിൽ ഒട്ടേറെ പഠനങ്ങൾ നടക്കുകയാണ്.
ആരോഗ്യ രംഗത്തു വേയ്റബിൾ ഡിവൈസുകൾ മാറ്റങ്ങളുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. രക്തം കുത്തിയെടുക്കാതെ വിയർപ്പിലൂടെ പ്രമേഹത്തിന്റെ അളവു മനസിലാക്കാൻ സാധിക്കുന്ന വേയ്റബിൾ ഡിവൈസുകൾ നിർമിക്കാനുള്ള ശ്രമം നടക്കുകയാണ്.