കീമോ നൽകിയ വേദനയെക്കാൾ വലുതായിരുന്നു മകൾക്ക് നൽകാഞ്ഞ ആ ചുംബനം
Mail This Article
സഫോക്ക് സ്വദേശിയായ 32 കാരന് ക്രെഗ് ഫൗണ്ടന് തനിക്ക് കുടലില്‍ കാന്‍സറാണെന്നു കണ്ടെത്തിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. അന്ന് ക്രെഗ്ഗിന്റെ ഭാര്യ എലിസബത് രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരുന്ന സമയമായിരുന്നു അത്. ഭാര്യയ്ക്കും മൂത്തമകള്‍ക്കുമൊപ്പം സമയം ചെലവഴിക്കേണ്ട നേരത്ത് ക്രെഗ് പക്ഷേ കാന്‍സര്‍ ചികിത്സയിലായി. കീമോയുടെ ഭാഗമായി ഉപയോഗിച്ച അതീവശേഷിയുള്ള മരുന്നുകള്‍ കാരണം ക്രെഗ്ഗിനു ഈ സമയങ്ങളില്‍ ഭാര്യയുടെയോ മകളുടെയോ അരികില്‍ പോകാന്‍ സാധിക്കുമായിരുന്നില്ല. ഗര്‍ഭസ്ഥശിശുവിന്റെ വരെ ആരോഗ്യത്തെ ക്രെഗ്ഗിന്റെ സാമീപ്യം ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
എല്ലാവരില്‍നിന്നും തീര്‍ത്തും അകന്നാണ് ആ സമയങ്ങളില്‍ ക്രെഗ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ ക്രെഗ് വീണ്ടും അച്ഛനായി. ലോട്ടി എന്ന അവരുടെ മകളെ പക്ഷേ ഒന്നെടുക്കാന്‍ പോലും അദ്ദേഹത്തിന് അന്നു സാധിച്ചില്ല.
തനിക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷം തന്റെ കുടുംബത്തെ കുറിച്ചാണ് ക്രെഗ് ഏറ്റവുമധികം ഓര്‍ത്തത്. ചികിത്സാകാലത്ത് താന്‍ തീര്‍ത്തും ദുഃഖിതനായിരുന്നുവെന്നു ക്രെഗ് പറയുന്നു. ജനുവരിയില്‍ മകള്‍ ജനിച്ചിട്ടും അവളെ ഒന്നു ചുംബിക്കാന്‍ ഫെബ്രുവരി അവസാന ആഴ്ച വരെ ക്രെഗ്ഗിനു കാത്തിരിക്കേണ്ടി വന്നു. അവസാനത്തെ കീമോയും കഴിഞ്ഞാണ് ക്രെഗ് മകളുടെ നെറുകയില്‍ ചുംബിച്ചത്. ആ നിമിഷം താനും ഭാര്യയും സന്തോഷം കൊണ്ട് കരഞ്ഞു പോയെന്നു ക്രെഗ് പറയുന്നു.