തലമുടി മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള് മരിച്ചു: ശസ്ത്രക്രിയയ്ക്കു പിന്നിലെ അപകടാവസ്ഥ അറിയാം
Mail This Article
തലമുടി മാറ്റിവയ്ക്കലിനു വിധേയനായ 43കാരനായ മുംബൈ സ്വദേശി ശസ്ത്രക്രിയ കഴിഞ്ഞ് 50 മണിക്കൂർ ആയപ്പോഴേക്കും മരിച്ചു. ബിസിനസുകാരനായ ഇദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയിലാണ് തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. തലമുടി ഇല്ലാത്തതും കനം തീരെ കുറഞ്ഞതുമായ ഇടത്ത് തലമുടി വച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ, ഒരു പ്ലാസ്റ്റിക് സർജനോ ത്വക് രോഗ വിദഗ്ധനായ സർജനോ ആണ് ചെയ്യുന്നത്.
മുഖത്ത് വീക്കവും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവ പ്പെടുന്ന അവസ്ഥയിൽ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രാവൺ കുമാർ ചൗധരി ശനിയാഴ്ച രാവിലെയാണ് മരണമടഞ്ഞത്. വേദനസംഹാരികളോടും ചിലയിനം മരുന്നുകളോടും ഉള്ള അലർജി –anaphylactic shock ആണ് മരണകാരണം എന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 9500 മുടിനാരുകൾ ഇദ്ദേഹത്തിൽ ട്രാൻസ്പ്ലാന്റ് ചെയ്തിരുന്നു.
എന്തൊക്കെയാണ് തലമുടി മാറ്റിവയ്ക്കലിന്റെ (hair transplant) സങ്കീർണ്ണതകൾ എന്നു നോക്കാം.
ഏതൊരു ശസ്ത്രക്രിയയെയും പോലെ റിസ്കുകളും സങ്കീർണതകളും ഹെയർട്രാൻസ്പ്ലാന്റിനും ഉണ്ട്. ബ്ലീഡിങ്ങും അണുബാധയും (Infection) ഉണ്ടാകാം. തലയോട്ടിയിൽ വീക്കം, കണ്ണുകൾക്ക് ചതവ്, ചൊറിച്ചിൽ, വേദന, ചികിത്സ ചെയ്ത സ്ഥലത്ത് തൊട്ടാൽ അറിയാതിരിക്കുക, മുടി നാരുകളിൽ ഇൻഫ്ലമേഷനോ ഇൻഫക്ഷനോ ഉണ്ടാകുക തുടങ്ങിയവ ഉണ്ടാകാം. സാധാരണയായി തലമുടി മാറ്റിവയ്ക്കലിന്റെ പാർശ്വഫലങ്ങൾ വളരെ നിസാരവും ഏതാനും ആഴ്ചകൊണ്ടു തന്നെ മാറുന്നതുമാണ്. ആന്റി ബയോട്ടിക്കുകൾ കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. എന്നാൽ നിങ്ങൾ ഈ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ഡോക്ടറോട് ഈ ശസ്ത്രക്രിയയുടെ അപകടാവസ്ഥകളെക്കുറിച്ച് സംസാരിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.