ഐവിഎഫ് ചികിത്സ റോബോട്ടുകള്‍ ഏറ്റെടുത്താൽ?
Mail This Article
റോബോട്ടുകള്‍ ഐവിഎഫ് ചികിത്സ നടത്തുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കാമോ? അതായത് വന്ധ്യതാചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചികിത്സ രോഗിക്കു വേണ്ടി നടത്തുന്നത് റോബോട്ടുകള്‍ ആയാലുള്ള സ്ഥിതി. 1978 ലാണ് ലോകത്ത് ആദ്യമായി ടെസ്റ്റ് ട്യൂബ് ബേബി ജനിച്ചത്. പിന്നെ ഇങ്ങോട്ട് ഇതുവരെ ലോകത്താകമാനം എട്ടു മില്യന്‍ കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ ജനിച്ചിട്ടുണ്ട് എന്നാണു കണക്കുകള്‍.
പാട്രിക് സ്റെപ്ടോ, റോബര്‍ട്ട് എഡ്വാര്‍ഡ്സ് എന്നിങ്ങനെ രണ്ടു ഗവേഷകരാണ് ഈ ചികിത്സ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാ ചികിത്സാരീതികളും പരാജയപ്പെട്ടു കഴിയുന്നവര്‍ക്ക് ഇന്നും ആശ്രയമാണ് ഐവിഎഫ്. ഭാര്യാഭര്‍ത്താക്കന്മാരുടെ അണ്ഡവും ബീജവും ടെസ്റ്റ് ട്യൂബില്‍ യോജിപ്പിച്ച് ഭ്രൂണമായി വളര്‍ത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ചികിത്സാരീതിയാണിത്.
എന്നാല്‍ വന്ധ്യതാചികിത്സാരംഗത്ത് ഇനി വന്‍ മാറ്റങ്ങളുടെ കാലമാണെന്നാണ് 40 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സൈമണ്‍ ഫിഷല്‍ പറയുന്നത്. വരുന്ന കാലത്ത് ഇനി ഡോക്ടർമാര്‍ക്കു പകരം റോബോട്ടുകള്‍ ഐവിഎഫ് ചികിത്സയ്ക്ക് പ്രാപ്തരാകും എന്നാണു ഏറ്റവും പുതിയ ലേഖനത്തില്‍ ഡോക്ടര്‍ സൈമണ്‍ പറയുന്നത്.
ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഈ രംഗത്തു പോലും ചിലപ്പോള്‍ പരാജയം ഉണ്ടാകുന്നുണ്ട്. എന്നാല്‍ റോബോട്ടുകള്‍ക്ക് ഒരിക്കലും പരാജയം ഉണ്ടാകുന്നില്ല എന്നാണ് ഡോക്ടര്‍ പറയുന്നത്. എക്കാലവും ഐവിഎഫ് ചികിത്സ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയിസ് ജോയി ബ്രൗണ്‍ എന്ന ലൂസിയുടെ ചെറുപ്പകാലം എന്നും വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ഈ ചികിത്സയിലൂടെ പിറന്ന കുഞ്ഞിന്റെ ജന്മരഹസ്യത്തെ പോലും പലരും ചോദ്യം ചെയ്തു.
ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ഈ ചികിത്സ ലഭ്യമാണ്. നിങ്ങള്‍ എവിടെയാണ് ജീവിക്കുന്നത്, ഏതു ഡോക്ടറെയാണ് കാണുന്നത് എന്നതൊക്കെ ആശ്രയിച്ചാണ് ഇപ്പോള്‍ ഇതിന്റെ ചെലവുകള്‍. എങ്കിലും ദിവസവും ആയിരക്കണക്കിന് ദമ്പതികള്‍ ഇതിനായി മുന്നോട്ട് വരുന്നു. ഐവിഎഫ് ചികിത്സ അത്രത്തോളം സാധാരണമായിരിക്കുന്നു. ഇന്നത്തെ ചികിത്സാപുരോഗതി മൂലം 70 കാരിക്ക് വരെ ഇന്ന് അമ്മയാകാന്‍ സാധിക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ ഡോണറില്‍ നിന്നും ബീജം സ്വീകരിച്ചു ഗര്‍ഭിണിയാകുന്നുണ്ട്. ചിലര്‍ അവരുടെ അണ്ഡം ഭാവിയിലേക്ക് ഫ്രീസ് ചെയ്തു സൂക്ഷിക്കുക വരെ ചെയ്യുന്നു. കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവവിരാമം വേഗത്തിലായി പോകുന്ന സ്ത്രീകള്‍ക്കുമെല്ലാം ഇത് ഏറെ ഉപകാരപ്രദമാണ് എന്നും ഡോക്ടര്‍ സൈമണ്‍ പറയുന്നു.