ADVERTISEMENT

കേരളത്തിൽ വേനൽച്ചൂട് അനുദിനം കനക്കുകയാണ്. മാർച്ച് ഇങ്ങനെയാണെങ്കിൽ ഏപ്രിൽ എന്താകുമെന്നാണ് എല്ലാവരുടെയും സംശയം. ചുട്ടു പൊള്ളുന്ന വേനലിൽ പുറത്തിറങ്ങിയാൽ ദാഹിച്ചു വലയുന്നതു സ്വഭാവികം. ദാഹം ശമിപ്പിക്കുവാൻ നാം വാങ്ങിക്കുടിക്കുന്ന പാനീയങ്ങളുടെ ഗുണനിലാരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അനാരോഗ്യകരമായി പ്രവർത്തിക്കുന്ന ശീതളപാനീയ സ്റ്റാളുകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്.

പൂർണ രുപം

വേനൽച്ചൂട്: ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണേ!

വേനൽ അതിന്റെ പാരമ്യത്തിലേക്കാണ്. എത്ര വെള്ളം കുടിച്ചാലും ദാഹമകലുന്നില്ല. അതിനാൽ തന്നെ പാതയോരത്ത് കുമിൾ പോലെയാണ് ശീതള പാനീയ പന്തലുകൾ ഉയരുന്നത്. ആകർഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മിൽക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുൻപ് ശ്രദ്ധിക്കുക.

ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നു.. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേർക്കുക, സർബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടിനിൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങൾ തയ്യാറാക്കുന്നത്.

ഹെൽത്ത് കാർഡ് ഇല്ലാത്ത, വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാർലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥ കണ്ടാൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കാവുന്നതാണ്.

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകൾ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com