ADVERTISEMENT

വറചട്ടിയിലകപ്പെട്ട ചിക്കന്റെ അവസ്ഥയിലാണിപ്പോൾ നമ്മൾ. രാവിലെ മുതൽ ചട്ടിയിലിട്ട് ഇളക്കി രാത്രിയാകുമ്പോൾ വറുത്തു കോരിയെടുക്കുന്നു വേനൽ. പൊള്ളുന്ന ചൂടിനെ നേരിടാൻ തയാറെടുത്തേ പറ്റൂ. ഇതുവരെ പിന്തുടർന്ന ജീവിതരീതിയിൽ നിന്ന് മാറ്റം അനിവാര്യം. 

ചിട്ടയായ ജീവിതരീതി
കൃത്യസമയത്ത് ഉറങ്ങുക, ഉണരുക. പ്രഭാതഭക്ഷണം ഒഴിവാക്കുകയേ അരുത്. രാജാവിനെപ്പോലെ തന്നെയാകണം പ്രഭാതഭക്ഷണം. അമിതാഹാരം അരുത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കുളിയുടെ കാര്യത്തിൽ മടി വേണ്ട. കുടിയുടെ കാര്യത്തിൽ മടിയാകാം. മദ്യത്തോട് നോ പറയുക. കാപ്പി, ചായ എന്നിവ ഇടയ്ക്കിടെ കുടിക്കുന്ന ശീലം മറന്നേക്കുക. ശീതളപാനീയങ്ങൾ ഒഴിവാക്കണം. ഹോട്ടൽ ഭക്ഷണവും ഒഴിവാക്കുന്നത് നന്ന്. അമിത വ്യായാമം വേണ്ട.

തണുക്കാൻ പച്ചക്കറി
മാംസഭക്ഷണം ഒഴിവാക്കുന്നതാണു നല്ലത്. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുക. മാംസാഹാരം ദഹിപ്പിക്കാൻ ശരീരത്തിനു കൂടുതൽ പ്രവർത്തിക്കേണ്ടി വരും. ആന്തരിക താപനില വർധിക്കും. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം കഴിച്ചാൽ ശരീരത്തിന് ആശ്വാസമാകും. ജങ്ക് ഫുഡ് ഒഴിവാക്കുകതന്നെ വേണം. പ്രായമായവർക്ക് കഞ്ഞി, ഓട്സ് എന്നിവ നന്ന്.

വെള്ളം കുടിക്കാൻ മറക്കേണ്ട
പ്രഭാതത്തെ വരവേൽക്കുന്നത് രണ്ടു ഗ്ലാസ്സ് വെള്ളത്തോടെയാകട്ടെ. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. 8 മുതൽ 10 വരെ ഗ്ലാസ്സ് വെള്ളം കുടിക്കണം. ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ നല്ലതാണ്. വിയർക്കുമ്പോഴുള്ള ലവണനഷ്ടം പരിഹരിക്കാനാണ് ഉപ്പിട്ട പാനീയം. രാമച്ചം, പതിമുഖം, നറുനീണ്ടി എന്നിവയിട്ടു തിളപ്പിച്ച വെള്ളമുപയോഗിക്കാം. ശരീരത്തിലെ ജലാംശം കുറയുമ്പോൾ പേശികളുടെ കോച്ചിവലിച്ചിൽ അനുഭവപ്പെടാം. ശക്തമായ തലവേദന, മൂത്രാശയരോഗങ്ങൾ എന്നിവയൊക്കെ ഈ കാലാവസ്ഥയിലുണ്ടാകാം.

സൂര്യനെ സൂക്ഷിക്കുക
11 മുതൽ മൂന്നു വരെയുള്ള സമയത്ത് നേരിട്ടു സൂര്യപ്രകാശം ഏൽക്കരുത്. സൂര്യാഘാതം ഏൽക്കുമ്പോൾ ആന്തരിക താപനില കൂടും. തലച്ചോറ്, ഹൃദയം, കരൾ എന്നിവയ്ക്ക് പ്രവർത്തന സ്തംഭനം ഉണ്ടാകും. വിയർ‌ക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടും. സൂര്യാഘാതം മരണകാരണമാകുന്നത് ഇങ്ങനെയാണ്. വീട്ടിനകത്തിരുന്നാലും സുരക്ഷിതരല്ല. കോൺക്രീറ്റ് വീടുകൾ നമ്മെ ചുട്ടുപൊള്ളിക്കും.

അയവുള്ള വസ്ത്രത്തിലേക്കു മാറുക
കോട്ടൺ, ലിനൻ വസ്ത്രങ്ങളാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യം. ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക. ഇളം നിറങ്ങൾ ഉപയോഗിക്കുക. ജീൻസ് പോലുള്ളവ വേണ്ടെന്നു വയ്ക്കാം.

കുട്ടികളും ചൂടും
പ്ലാസ്റ്റിക് വിരികളിൽ കുഞ്ഞുങ്ങളെ കിടത്തരുത്. കോട്ടൺ വിരി ഉപയോഗിക്കാം. കുട്ടികളുടെ ശരീരശുചിത്വം ഉറപ്പാക്കണം. കുട്ടികളെ രണ്ടുമൂന്നു തവണയെങ്കിലും മേൽ കഴുകിക്കണം..

പ്രത്യേക ശ്രദ്ധ വേണം
അപസ്മാരം, മനോദൗർബല്യം, പനി എന്നിവയ്ക്കുള്ള മരുന്ന് കഴിക്കുന്നവർക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതൽ. പ്രായമായവർ, കിടപ്പിലായവർ എന്നിവരുടെ കാര്യത്തിൽ കരുതൽ  വേണം. 

ഫാനും എസിയും വില്ലനായേക്കാം
രാത്രിയിൽ ഫാൻ ഉപയോഗിക്കുന്നവർക്ക് രാവിലെയാകുമ്പോൾ ശരീരവേദന അനുഭവപ്പെടാറുണ്ട്. വിയർപ്പ് പെട്ടെന്നു താഴുന്നതും ശരീരം തണുക്കുന്നതുമാണ് കാരണം. ഫാനിന്റെ സ്പീഡ് കുറച്ചിടുക. എസി ഉപയോഗിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക. ഉച്ചസമയത്ത് എസി ഇട്ടിട്ടാണെങ്കിലും വാഹനയാത്ര പരമാവധി ഒഴിവാക്കുക.

രോഗങ്ങളോടു പൊരുതാം
പേശികളിൽ നീര്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ് എന്നിവ വേനൽക്കാലത്ത് സാധാരണം. തിളപ്പിച്ച വെള്ളം ഉപയോഗിക്കുക, പുറത്തു നിന്നുള്ള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.

സ്ഥാനാർഥികൾ ചെയ്യേണ്ടത്
1. പ്രഭാതഭക്ഷണം ഒഴിവാക്കരുത്
2. ചായ, കാപ്പി എന്നിവ ഉപേക്ഷിക്കുക
3. ഉച്ചയ്ക്ക് 15 മിനിറ്റ് വിശ്രമം
4. 3,4 തവണയെങ്കിലും മേൽ കഴുകുക
5. തുറന്ന വാഹനത്തിലുള്ള പ്രചാരണം കുറയ്ക്കുക

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പത്മകുമാർ, ആലപ്പുഴ മെഡിക്കൽകോളജ്
ഡോ. രാജു ഫിലിപ്പ്, ജെപിഎം ആയുർവേദ ആശുപത്രി, കട്ടപ്പന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com