ADVERTISEMENT

ഓട്ടിസം ഓടിത്തോൽപിക്കാൻ ശ്രമിച്ചെങ്കിലും അമൻ മാതാപിതാക്കളുടെ കൈപിടിച്ച് ഓടി ജയിച്ചുകൊണ്ടിരിക്കുന്നു. കൈപ്പിടിയിൽ ഒതുക്കിയ ഒട്ടേറെ നേട്ടങ്ങളിൽ ഇപ്പോഴിതാ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിലെ 94.3% മാർക്കും. അതും സാധാരണ കുട്ടികൾക്കൊപ്പം പരീക്ഷയെഴുതി. പരിചയപ്പെടാം, ഭിന്നശേഷിക്കാരിൽ യുഎഇയിൽ ഏറ്റവും അധികം മാർക്ക് നേടിയ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ വിദ്യാർഥി അമൻ മഖ്ബൂൽ അഹമ്മദിനെ. എല്ലാ നേട്ടങ്ങളിലും ചെയ്യാറുള്ളതുപോലെ പത്താം ക്ലാസിലെ വൻ വിജയത്തിലും അവൻ സ്വയം പറഞ്ഞു, ‘അമൻ ഈസ് ഗുഡ്’.

ക്ഷമയും സ്ഥിരോൽസാഹവും ഉണ്ടെങ്കിൽ അമനെപ്പോലെയുള്ള പലർക്കും ഈ നേട്ടം കൈപ്പിടിയിലൊതുക്കാമെന്ന് പിതാവ് മഖ്ബൂൽ അഹമ്മദ് പറയുന്നു. ഈ നേട്ടത്തിന്റെ അംഗീകാരം മുഴുവനായി ഭാര്യ അനിതയ്ക്കും ഡിപിഎസ് അധ്യാപകർക്കും ജീവനക്കാർക്കും അദ്ദേഹം സമർപ്പിക്കുന്നു. ഷാർജയിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് മഖ്ബൂൽ. അമനെ നോക്കാൻ ജോലി ഉപേക്ഷിച്ചതാണ് അനിത. ഇരുവരും എറണാകുളം സ്വദേശികൾ. മകന്റെ വിജയത്തിൽ തന്റെ പങ്ക് 20% മാത്രമെന്ന് അനിത പറയും. എന്നാൽ ആ അമ്മ വാൽസല്യമാണ് മുക്കാൽ പങ്കുമെന്ന് അടുപ്പമുള്ളവർക്ക് അറിയാം.

ആദ്യം തളർന്നു, പിന്നെ ഉറച്ചു
ആദ്യ കൺമണിയുടെ നോട്ടവും കൊഞ്ചലും കേൾക്കാൻ ഏതമ്മയെയും പോലെ അനിതയും കൊതിച്ചു. എന്നാൽ രണ്ടര വയസ്സായിട്ടും നോട്ടമുറയ്ക്കാതെയും മിണ്ടാതെയും കുഞ്ഞ് കിടക്കുന്നതു കണ്ടപ്പോൾ നെഞ്ചു പിടഞ്ഞു. ഒടുവിൽ െബംഗളൂരു നിംഹാൻസിൽ(നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്) പരിശോധിച്ചു. 

കുട്ടിക്ക് ഓട്ടിസമാണെന്നും എന്നാൽ അവൻ അസാധ്യ കഴിവുകൾ ഉള്ളവനാണെന്നും ഡോക്ടർമാർ അറിയിച്ചു. തകർന്നുപോയെങ്കിലും അനിത ഒന്നുറച്ചു. മഖ്ബൂലിനു മുന്നിൽ കരഞ്ഞിരിക്കാൻ പറ്റില്ല. അമനെ മാറ്റിയെടുക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. അമനു നല്ല കഴിവുണ്ടെന്നും അനിതയും മഖ്ബൂലും ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഡോക്ടർമാർ ഉറപ്പു പറഞ്ഞപ്പോൾ ബെംഗളൂരുവിൽ നിന്നു മടങ്ങി. അമനു നൽകേണ്ട പരിശീലനങ്ങൾ എന്തൊക്കെയാണെന്നു ഡോക്ടർമാർ വിശദീകരിച്ചിരുന്നു. അവർ നൽകിയ പുസ്തകങ്ങളും അനിത വായിച്ചു പഠിച്ചു.

ക്ഷമയോടെ പഠിച്ചു, പഠിപ്പിച്ചു
രണ്ടര വർഷം വീട്ടിലിരുത്തി നല്ല പരിശീലനം തന്നെ അമനു നൽകി. ഇതിനായി ഓട്ടിസം സംബന്ധിച്ച പുസ്തകങ്ങൾക്കു പുറമെ നെറ്റിൽ പരതിയും അനിത പഠിച്ചു. ബ്രെയിൻ ജിമ്മിങ് ഉൾപ്പടെയുള്ള വ്യായാമങ്ങൾ അമനെ ചെയ്യിച്ചു. ഫിസിയോ തെറപ്പികൾ നടത്തി. ഇതെല്ലാം ഇപ്പോഴും തുടരുന്നു. തലച്ചോറും കയ്യും കണ്ണും തമ്മിൽ ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ പരിശീലനം നൽകിക്കൊണ്ടേയിരുന്നു.

ഇതിന്റെ ഭാഗമായി തറയിൽ നിലക്കടല വിതറിയിട്ട് അമനെക്കൊണ്ട് ഒരോന്നു പെറുക്കിയെടുപ്പിച്ചു. അവൻ ഒരോന്നെടുക്കുമ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ഇഷ്ടമുള്ള സമ്മാനങ്ങൾ നൽകിക്കൊണ്ടേയിരുന്നു. അങ്ങനെ പെറുക്കുന്ന കടലകളുടെ എണ്ണവും അവൻ ശ്രദ്ധയോടെ ഇരിക്കുന്ന സമയവും വർധിച്ചു. ഷാർജ ഡിപിഎസിൽ സാധാരണ കുട്ടികൾക്കൊപ്പം തന്നെ അവനെ സ്കൂളിൽ ചേർത്തു. ഓട്ടിസം ബാധിച്ചവർക്ക് നീന്താനാവില്ലെന്ന ധാരണയും അമൻ തിരുത്തി. നീന്താനറിയാത്ത മഖ്ബൂൽ ആദ്യം പഠിച്ചു. പിന്നീട് മകനെ ക്രമേണ പഠിപ്പിച്ചു.

കലണ്ടർ കാണാപ്പാഠം
അപാര ഓർമശക്തിയാണ് അമലിന്. വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിന്റെ തീയതിയും സമയവും ഞൊടിയിടയിൽ പറയും. 2030 വരെയുള്ള തീയതികളുടെ ദിവസവും കൃത്യം. തീയതിയുടെയും മറ്റും സംശയം തീർക്കാൻ വീട്ടിൽ അമനാണ് ആശ്രയം എന്നതാണ് സത്യം. 

ഡിപിഎസ് പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനെ സ്വീകരിച്ചത് അമനാണ്. ഇതിന്റെ തീയതി മറന്നുപോയ മഖ്ബൂൽ ഉടൻ മകനെ വിളിച്ചു. പെട്ടെന്നതാ മറുപടി– 2011 ജനുവരി 24.

തനിയെ പഠിച്ച കീബോർഡ്
മൂന്നിന്റെ പട്ടിക വരെയേ അനിത പഠിപ്പിച്ചുള്ളൂ. ഇപ്പോൾ ഗുണനമെല്ലാം മനക്കണക്ക്. പാട്ടാണ് മറ്റൊരു കമ്പം. പാട്ടിന്റെ ട്യൂൺ കേട്ടാൽ അത് കീ ബോർഡിൽ വായിക്കും. സ്വയം പഠിച്ചതാണിത്. ചെസ് കളിക്കും. ക്രിക്കറ്റ് കളി കാണുന്നതും ഇഷ്ടം. 

അനിയൻ അയാനും ജ്യേഷ്ഠനെ പല കാര്യങ്ങൾക്കും സഹായിക്കും. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാൻ അയാനാണ് മുൻകയ്യെടുക്കുന്നത്. സ്വയം വസ്ത്രങ്ങൾ ശരിയാക്കി വയ്ക്കാനും ചപ്പാത്തി ചുട്ടുകൊടുക്കാനും വരെ അമൻ സഹായിക്കുമെന്ന് അനിത സന്തോഷത്തോടെ പറയുന്നു. വളരെ അച്ചടക്കമുള്ള കുട്ടി. സ്കൂളിൽ നിന്നു മടങ്ങിയെത്തുമ്പോൾ വിശേഷങ്ങൾ ചെറു വാക്കുകളിൽ പറയും. അമൻ എന്ന് സ്വയം അഭിസംബോധന ചെയ്താണ് സംസാരം. മാർക്കോ മറ്റോ കുറഞ്ഞാൽ അതിന്റെ പരിഭവം മുഖത്തു നിന്ന് അനിതയ്ക്കറിയാം. അമ്മയുടെ മുഖം മാറിയാൻ അമനും.

നേരത്തെ കണ്ടെത്തണം
ഓട്ടിസം നേരത്തേ കണ്ടെത്തി നേരത്തേ തന്നെ പരിശീലനം നൽകുകയാണ് ഏറ്റവും അത്യാവശ്യമെന്ന് അനിതയും മഖ്ബൂലും പറയുന്നു. തീരെ മോശം അവസ്ഥയിലുള്ള കുട്ടികൾക്കായി കൂടുതൽ കഷ്ടപ്പെടേണ്ടി വരും. അതിനായി മാതാപിതാക്കൾ ശരിയായ പരിശീലനം നേടണം. അവരും ഇതെക്കുറിച്ച് പഠിക്കണം. എല്ലാവർക്കും ഒരേ പോലുള്ള പരിശീലനമല്ല വേണ്ടതും. ഓട്ടിസത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചും കുട്ടികളിലെ കുറവുകൾ അനുസരിച്ചും വേണം ഇതു ചെയ്യാൻ. ഭിന്നമായ ശേഷികൾ കണ്ടെത്തി വികസിപ്പിക്കാൻ ഇത് അനിവാര്യമാണെന്നും ഈ മാതാപിതാക്കൾ അനുഭവത്തിൽ നിന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com