എന്താണ് എക്മോ? അപകടാവസ്ഥയിലായ യുവതിയുടെ ജീവൻ രക്ഷിച്ചത് ഇങ്ങനെ
Mail This Article
കേരളത്തിൽ അപൂർവമായി മാത്രം നടത്തിയിട്ടുള്ള എക്മോ (എക്സ്ട്രാ കോർപറിയൽ മെംബ്രേൻ ഓക്സിജനറേഷൻ) ചികിത്സ അമല ആശുപത്രിയിൽ നടത്തി.
6 മാസം ഗർഭിണിയായ ചൂണ്ടൽ പുലിക്കോട്ടിൽ ഡിനിഷ നിവിൻ (23) എന്ന യുവതിക്കാണു ചികിത്സ നടത്തിയത്. ഡിനിഷയെ പ്രത്യേകതരം പ്രാണി കടിച്ചതിനെ തുടർന്ന് അലർജി മൂലം ശരീരം നീരുവന്നു വീർത്തിരുന്നു. രക്തസമ്മർദ്ദം അപകടകരമായ വിധം കുറഞ്ഞു പോവുകയും ഹൃദയപേശികൾക്കു ചലനക്കുറവ് വരുന്ന സ്ട്രെസ് കാർഡിയോമയോപ്പതി ഉണ്ടാവുകയും ചെയ്തു.
48 മണിക്കൂറിനു ശേഷവും ഹൃദയത്തിന്റെ വീക്കവും ശ്വാസകോശത്തിന്റെ വികാസക്കുറവും രോഗിയെ ഗുരുതരമാക്കി. ഇത്തരം സാഹചര്യത്തിൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രം വലി ഏറ്റെടുക്കുന്ന ചികിത്സാ രീതിയാണ് എക്മോ. ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകുന്ന പ്രക്രിയയാണ് എക്മോ ചികിത്സ.
ഹൃദയത്തിന്റെ ജോലിഭാരം 85 % യന്ത്രം ഏറ്റെടുത്തതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകുകയായിരുന്നു. 3 ദിവസം ഈ നില തുടർന്നതോടെ ശരീരം സാധാരണ നിലയിലെത്തുകയും ഹൃദയവും ശ്വാസകോശവും ശക്തിപ്രാപിക്കുകയും ചെയ്തു. അഞ്ചാം ദിവസം ഹൃദയം പ്രവർത്തനക്ഷമമാകുകയും എക്മോ മെഷീനിൽ നിന്നു രോഗിയെ നീക്കുകയും ചെയ്തു. രോഗിയെ ഡിസ്ചാർജ് ചെയ്തു.