ADVERTISEMENT

സ്തനാർബുദം പോലെ സ്ത്രീകൾക്ക് ഏറെ അപകടകരമായ ഗർഭാശയഗള കാൻസറിനെ ഇല്ലാതാക്കാൻ മരട് നഗരസഭ. ഗർഭാശയഗള കാൻസറിനു കാരണമാകുന്ന എച്ച്പിവി (ഹ്യൂമൺ പാപ്പിലോമ വൈറസ്) പ്രതിരോധ വാക്സിനേഷനായി കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിക്കു കാത്തിരിക്കുകയാണു നഗരസഭ. 

ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ഡയറക്ടർ ഡോ. സൗമ്യ സ്വാമിനാഥൻ ഈ വാക്സിൻ ഇന്ത്യയിൽ വ്യാപകമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന്റെ ആർദ്രം മിഷനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മരട് നഗരസഭയിലെ വളന്തകാട് പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. ബാലു ഭാസി രാജ്യത്തിനു മാതൃകയാകാൻ സാധ്യതയുള്ള ഈ പ്രൊജക്ട് സമർപ്പിച്ചത്. 

നഗരസഭ 'പ്രത്യാശ' എന്ന പേരിൽ തനതു പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകി. സർക്കാർ അനുമതിക്കു കത്തു നൽകിയതായി നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ, വൈസ് ചെയർമാൻ ബോബൻ നെടുമ്പറമ്പിൽ എന്നിവർ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം തനതു പദ്ധതിയിൽ ഉൾപ്പെടുത്തി ഇങ്ങനെയൊരു വാക്സിനേഷനുമായി മുന്നോട്ടു വന്നതെന്നു ഡോ. ബാലു ഭാസി പറഞ്ഞു. 

കേരളത്തിൽ, പ്രത്യേകിച്ച്  ജില്ലയിൽ ഗർഭാശയത്തിലും മലാശയത്തിലും ബാധിക്കുന്ന കാൻസർ രോഗികളുടെ വർധന റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ചെറുപ്പക്കാരിലെ കാൻസറിനെ ആശങ്കയോടെയാണു സമൂഹം കാണുന്നത്. ഇന്ത്യയിൽ 15 വയസ്സിനു മുകളിലുള്ള മൂന്നര കോടിയോളം സ്ത്രീകൾ എച്ച്പിവി റിസ്ക് ഗ്രൂപ്പിലാണ്. ഈ പശ്ചാത്തലത്തിലാണു ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെ സമഗ്രവും ബഹുമുഖവുമായ സമീപനത്തിലൂടെ വാക്സിനേഷൻ പദ്ധതിക്കു രൂപം കൊടുക്കുന്നതെന്നു നഗരസഭാധ്യക്ഷ പറഞ്ഞു. അനുമതി ലഭിച്ചാൽ പദ്ധതി വരും കൊല്ലങ്ങളിലും തുടരും.

∙ 25, 26 വയസ്സുള്ള പെൺകുട്ടികളെ കണ്ടെത്തി അവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ എച്ച്പിവിക്ക് എതിരായ വാക്സിൻ നൽകുകയും  വാക്സിനേഷൻ നൽകുന്നവരുടെ അമ്മമാർക്ക് കാൻസർ സ്ക്രീനിങ് നടത്താനുമാണു പദ്ധതി ഉദ്ദേശിക്കുന്നത്.

∙ എല്ലാ ഡിവിഷനുകളിൽ പ്രത്യേക ക്യാംപെയ്ൻ.

∙ എച്ച്പിവി വൈറസിന്റെ 100 തരം സീറോ ടൈപ്പുകൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനെ മാത്രമാണ് പിടികൂടുന്നത്. ഈ വൈറസ് ബാധയേൽക്കുന്നവരിൽ 75% വജേനിയൽ കാൻസർ, 80 % മലാശയ കാൻസർ, 41 % ഹെഡ് ആൻഡ് നെക്ക് കാൻസർ 45% പിനൈൽ കാൻസർ എന്നിവ ഉണ്ടാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com