ADVERTISEMENT

പഞ്ഞകർക്കടക കാലം ഇപ്പോൾ കോടികൾ കൊയ്യുന്ന കർക്കടക ചികിത്സാ കാലം കൂടിയാണ്. ആരോഗ്യ സംരക്ഷണത്തിന് മലയാളികളുടെ സ്വന്തം സംഭാവനയായ കർക്കടക ചികിത്സയ്ക്കായി ഇപ്പോൾ വിദേശികളും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുമൊക്കെയുള്ളവർ നേരത്തേതന്നെ കേരളത്തിലെ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ ബുക്ക് ചെയ്തു കഴിഞ്ഞു. സമീപ വർഷങ്ങളിൽ 120 കോടിയുടെ ബിസിനസാണ് കർക്കടക ചികിത്സയിലൂടെ മാത്രം കേരളത്തിൽ നടന്നതെന്നു കണക്കാക്കുന്നു. ഇക്കൊല്ലം ഇതിൽ വർധനയുണ്ടാകുമെന്ന പ്രതീക്ഷയിൽ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും സ്റ്റാർ ഹോട്ടലുകളുമെല്ലാം കർക്കടക ചികിത്സയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കടക ചികിത്സ നിഷ്ക്കർഷിക്കുന്നത്. ആയുർവേദത്തി‍ലെ പഞ്ചകർമ്മങ്ങളി‍ൽ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കർക്കടക ചികിത്സയി‍ൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.

പാക്കേജുകൾ പലവിധം
സാധാരണ 7, 14, 21 ദിവസങ്ങളിലാണ് ചികിത്സ ചെയ്തു വരുന്നത്. വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയവയും ചികിത്സയിൽ ഉൾപ്പെടുത്താറുണ്ട്. പ്രത്യേക മരുന്നുകൾ കൊണ്ട് തയാറാക്കുന്ന എണ്ണ ചെറുചൂടോടെ തലയിൽ ധാര പോലെ ഒഴിക്കുന്ന ചികിൽസയാണ് ശിരോവസ്തി. ഔഷധഗുണമുള്ള മരം കൊണ്ട് തീർത്ത പാത്തിയിൽ കിടത്തി ചെയ്യുന്ന ചികിത്സയാണ് പിഴിച്ചി‍ൽ. മരുന്നുകൾ ചേർത്ത മോര് അല്ലെങ്കി‍‍ൽ എണ്ണ ധാര മുറിയാതെ തലയിൽ വീഴ്ത്തുന്ന ചികിത്സയാണ് ധാര. ഞവരയരി കിഴി കെട്ടി, കുറുന്തോട്ടി കഷായവും പാലും ചേർത്തു തിളപ്പിച്ചതിൽ വേവിച്ച്, കിഴിയാക്കി മരുന്നിൽ മുക്കി ശരീരത്തി‍‍‍ൽ ഉഴിയുന്ന ചികിത്സയാണ് കിഴി. ഏഴു ദിവസത്തെ സമ്പൂർണ ചികിത്സയ്ക്ക് 15000 മുതൽ 50000 രൂപ വരെ കർക്കടക ചികിത്സയ്ക്ക് ഈടാക്കുന്നുണ്ട്. നിത്യേന ആശുപത്രിയിൽ എത്തി ചികിത്സകൾ കഴിഞ്ഞ് വീട്ടിലേക്കു പോകാനാകുന്ന വിധത്തിലും പാക്കേജുണ്ട്. ഇതിന് 9000 രൂപ മുതൽ 20000 രൂപ വരെയാണ് ഈടാക്കുന്നത്. 14 ദിവസത്തേക്കാകുമ്പോൾ 20000 മുതൽ ഒരു ലക്ഷം വരെയും 21 ദിവസത്തേക്കാകുമ്പോൾ 50000 രൂപ മുതൽ 150000 വരെയും ഈടാക്കുന്നു. 

പരിചയസമ്പന്നരായ ഡോക്ടർമാർ, വിദഗ്ധരുടെ മേൽനോട്ടത്തിൽ തയാറാക്കുന്ന മരുന്നുകൾ, അനുഭവസമ്പന്നരായ തെറപ്പിസ്റ്റുകൾ, സുസജ്ജമായ ചികിത്സാ മുറികൾ, സൗകര്യപ്രദമായ താമസത്തിനുള്ള മുറികൾ, ശാന്തമായ അന്തരീക്ഷം, ആയുർവേദ ഭക്ഷണത്തിന് ഡയറ്റ് കാന്റീ‍ൻ എന്നീ സൗകര്യങ്ങളും ഗുണനിലവാരവും അനുസരിച്ച് തുകയും വർധിച്ചു കൊണ്ടിരിക്കും. എന്തായാലും കർക്കടക ചികിത്സയുടെ സുഖം അനുഭവിച്ചിട്ടുള്ള വിദേശികൾ കർക്കടക മാസത്തിൽ കേരളത്തിലേക്കെത്തുന്നത് വർധിച്ചിട്ടുണ്ട്.

കള്ളകർക്കടകത്തിലെ കള്ളത്തരങ്ങൾ
കർക്കടക ചികിത്സയുടെയും ആയുർവേദ ചികിത്സാ രീതികളുടെയും മറവിൽ പണം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവരുടെ തട്ടിപ്പു കാലം കൂടിയാണ് കർക്കടകം. ആയുർവേദ ചികിത്സാ രീതികളും മരുന്നുകളും എന്തെന്നു പോലും അറിയാത്തവരും കർക്കിടക ചികിത്സയെന്ന പേരിൽ ബോർഡുകളും നോട്ടിസുകളും വെബ്സൈറ്റുകളും സ്ഥാപിച്ച് തട്ടിപ്പ് ആരംഭിച്ചിട്ടുണ്ട്. തുച്ഛമായ തുകയിൽ ചികിത്സ ലഭ്യമാക്കാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. തെറ്റായി രീതിയിൽ തിരക്കുപിടിച്ച്‌ രണ്ടും മൂന്നും ദിവസംകൊണ്ട്‌ ചികിത്സ ചെയ്‌തു തീർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആചാര്യൻമാർ പറയുന്നു.

ലക്ഷം കൊയ്യും ഔഷധക്കഞ്ഞി
കർക്കടക ചികിത്സയോടൊപ്പം തന്നെ കർക്കടകക്കഞ്ഞിയുടെയും ഔഷധക്കഞ്ഞിയുടെയുമൊക്കെ കാലമാണ് കർക്കടകം. വിവിധ ആയുർവേദ ഔഷധ നിർമാതാക്കൾ സ്വന്തം നിലയിൽ കഞ്ഞി കിറ്റുകൾ വിപണിയിൽ ഇറക്കി കഴിഞ്ഞു. 175 രൂപ മുതൽ 250 രൂപ വരെയാണ് വില. 23 മുതൽ 30 വരെ ആയുർവേദ  ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധക്കഞ്ഞിക്കൂട്ടിൽ ഉള്ളത്. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങൾ.

തഴുതാമ, കൈയോന്നി, മുയൽച്ചെവിയൻ, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ പുഷ്പങ്ങളും ഇതോടൊപ്പം ചേർക്കാറുണ്ട്. ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. ഇത്തരം ഔഷധ സസ്യങ്ങളും ഔഷധങ്ങളുമൊക്കെ നാട്ടിൻപുറങ്ങളിൽ പോലും കിട്ടാതായതോടെയാണ് ഔഷധക്കഞ്ഞി, കർക്കടകക്കഞ്ഞി എന്നിവയൊക്കെ വിപണിയിൽ നല്ല വിലയ്ക്കു വിറ്റു പോകുന്നത്. പ്രമുഖ ആയുർവേദ ഔഷധ നിർമാതാക്കൾ കൂടാതെ ആയുർവേദ ആശുപത്രികളും കഞ്ഞി പായ്ക്കറ്റുകൾ വിപണിയിലിറക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com