ADVERTISEMENT

ഇരുപത്തിയൊൻപതു വയസ്സുള്ള ഞാൻ ഒരു ബസ് ക്ലീനർ ആണ്. കഴിഞ്ഞ ദിവസം രാത്രി ഞാൻ രക്തം ഛർദിച്ചു. ക്ഷീണമായി വീണു. അടുത്തുള്ള ആശുപത്രിയിൽ പോയപ്പോൾ അൾസർ ആണെന്നു പറഞ്ഞ്, ഒരു കുപ്പി രക്തം കയറ്റി. ഞാൻ ഇടയ്ക്കു മദ്യപിക്കുമായിരുന്നു. പുക വലിക്കാറില്ല. സമയത്തു ഭക്ഷണം കഴിക്കാൻ കഴിയാറില്ല. വയറ്റിൽ ചിലപ്പോൾ പുകച്ചിൽ ഉണ്ടാകാറുണ്ടായിരുന്നു. ചായ, കാപ്പി, എരിവ്, പുളി എല്ലാം കുറച്ചു. മദ്യവും നിർത്തി. ഇപ്പോൾ കുഴപ്പമില്ല. ജോലി ചെയ്യാനും പറ്റുന്നുണ്ട്. പല കാരണങ്ങളാലും എനിക്കു ഭയങ്കര ടെൻഷൻ ഉണ്ട്. അതുകൊണ്ടാണോ ഈ അസുഖം? ഇതിന് എന്താണു പ്രതിവിധി?

ഉത്തരം: മനുഷ്യ ശരീരം ഒരു ഘടികാരം മാതിരിയാണു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഓരോ പ്രവർത്തനത്തിനും ഒരു കൃത്യമായ സമയം നിലിവിലുണ്ട്. ശീലിക്കുന്നതനുസരിച്ച് അവയെല്ലാം കൃത്യമായി നടന്നുപോകുന്നുമുണ്ട്. ആമാശയത്തിലെ ദഹനനീരിനു ഭക്ഷണപദാർഥങ്ങളിൽ മിക്കവാറും ഏതിനെയും ദഹിപ്പിക്കുവാനുള്ള ശക്തിയുണ്ട്. അതു സ്വന്തം വയറിൽ ഒരു വ്രണം വരുത്തുവാനുള്ള കാരണവുമാകാം. ആഹാരം കഴിക്കാറുള്ള സമയമാകുമ്പോഴേക്കും ആമാശയത്തിൽ ആസിഡ് ദഹനനീര് സൃഷ്ടിച്ചു തുടങ്ങും. പക്ഷേ, ആഹാരം കഴിക്കാൻ സാധിച്ചില്ലെങ്കിൽ ആസിഡ് താണ്ഡവം തുടങ്ങിയേക്കാം. ഇങ്ങനെ പലനാൾ തുടർന്നാൽ വയറിൽ അൾസർ വരാൻ വഴിയൊരുക്കിയേക്കാം. സമയം തെറ്റി ആഹാരം കഴിക്കേണ്ടിവരിക, എരിവുള്ള ആഹാരങ്ങൾ, വറുത്ത ആഹാരസാധനങ്ങൾ എല്ലാം അൾസറിനു വഴിയൊരുക്കാം. 

അൾസർ വന്നാൽ പല സങ്കീർണതകളും സംഭവിക്കാം. വയറു വേദന, ഛർദി, ചോര ഛർദിക്കൽ മുതലായവയെല്ലാം നിങ്ങൾക്കുണ്ടായതായി വിവരിച്ചിട്ടുണ്ടല്ലോ. രക്തം നഷ്ടപ്പെട്ടാൽ പ്രഷർ കുറഞ്ഞ് തലകറക്കം, കണ്ണിരുട്ടിക്കൽ, ബോധക്ഷയം മുതലായവ സംഭവിക്കാം. ഉടനടി രക്തം കൊടുക്കേണ്ടി വരും. ചിലപ്പോൾ ശസ്ത്രക്രിയയും വേണ്ടി വന്നേക്കാം. 

ആമാശയത്തിലേക്ക് ‘എൻഡോ സ്കോപ്പി’ ട്യൂബ് കടത്തി നിജാവസ്ഥ നിരീക്ഷിക്കാവുന്നതാണ്. ചിലപ്പോൾ വ്രണത്തോടൊപ്പം ആമാശയം തന്നെ മുഴുവനായി എടുത്തു കളയേണ്ടി വരും. മദ്യപാനം കരളിൽ ക്രമേണ ദോഷം വരുത്തി പിന്നീട് ‘സിറോസിസ്’ ആയേക്കാം. ചിലപ്പോൾ ‘സ്റ്റെന്റ്’ ഇട്ടു നോക്കാമെങ്കിലും മാരകമായേക്കാം. ചിട്ടയോടെയുള്ള ജീവിതവും ഭക്ഷണരീതിയും മരുന്നും അത്യാവശ്യമാണ്. ടെൻഷൻ കുറയ്ക്കാൻ ശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com