ADVERTISEMENT

എസിയിട്ട് ശേഷം കാറിൽ വിശ്രമിക്കുന്നവർ സൂക്ഷിക്കുക, കാരണം ചിലപ്പോൾ എസി വെന്റിലേറ്ററിലുടെ തിരിച്ചു കയറിയ കാര്‍ബണ്‍ മോണോക്സൈഡ് നിങ്ങളുടെ ജീവൻ കവരാം. മദ്യപിച്ചോ അല്ലാതെയോ ‘എസി’ യിൽ ഉറങ്ങിപ്പോകുന്ന പലർക്കും ഇതു മനസിലാകണമെന്നില്ല. ഈ സമയത്തു വാഹനം പുറന്തള്ളേണ്ട ‘പുക’ പലവിധ കാരണങ്ങൾ കൊണ്ടു കാബിനകത്തേക്കുതന്നെ വന്നാൽ, അതു രക്തത്തിലെ ഓക്സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു. 

എയർ കണ്ടിഷൻ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാൽ കാറിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്സിജൻ രക്‌തത്തിലെ ഹീമോേഗ്ലാബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. എന്നാൽ ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്സൈഡിനൊപ്പം ചേരാനാണ്. 

കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യം വേണ്ട പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും. ശ്വാസതടസ്സം, ഛർദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്. കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ. മറ്റൊരു പ്രധാന അപകടമാണ് കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകുന്നത്. പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെ.മീ എങ്കിലും ഉയർത്തിവയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്. 

വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ജനലുകളും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കും. ഗാരേജിനുള്ളിൽ എൻജിൻ ഒാഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിപ്പോയി ആൾ മരണപ്പെട്ട വാർത്തകളും കാണാറുണ്ട്. അതുകൊണ്ട് അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കരുത്. വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക. ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻ  നൽകേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com