കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ‘കാശ്‌വി' ആശുപത്രി വിട്ടു
Mail This Article
380ഗ്രാം ഭാരവുമായി 23-ാം ആഴ്ചയിൽ ഗുരുതരാവസ്ഥയിൽ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശു മൂന്നുമാസത്തെ പരിചരണത്തിനുശേഷം ആശുപത്രി വിട്ടു. വയറുവേദനയെത്തുടർന്നാണ് അഞ്ചുമാസം ഗർഭിണിയായിരിക്കെ ഉത്തർപ്രദേശ് സ്വദേശി ഡോ. ദിഗ് വിജയിയുടെ ഭാര്യ ശിവാങ്കിയെ കൊച്ചി ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സങ്കീർണതകൾ ഉളള ഗർഭധാരണമായിരുന്നതിനാലും മുമ്പ് മൂന്നുതവണ ഗർഭമലസിപ്പോയിട്ടുളളതിനാലും പ്രത്യേക പരിചരണമാണ് നൽകിയത്. പൂർണവളർച്ചയെത്താതെ ജനിച്ച നവജാതശിശുവിന് 16 ദിവസം കൃത്രിമ ശ്വാസം നൽകേണ്ടിവന്നു. പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാരുടെ സംഘം രാവും പകലും പരിചരണമേകി. രണ്ട് മാസത്തോളം നിയോനേറ്റൽ ഐസിയുവിലെ ഇൻകുബേറ്ററിൽ വിദഗ്ധ പരിചരണത്തിൽ കഴിഞ്ഞു. ജനിച്ചപ്പോൾ ഒരു കൈപ്പത്തിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞിന് ആശുപത്രി വിടുമ്പോൾ ശരീരഭാരം ഒന്നര കിലോയായി ഉയർന്നിരുന്നു.
നവജാത ശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുളള മെഡിക്കൽ സംഘമാണ് പരിചരണത്തിനു നേതൃത്വം നൽകിയത്. ദക്ഷിണേഷ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കുകൾ പ്രകാരം ഹൈദരാബാദിൽ ജനിച്ച ഏറ്റവും ഭാരംകുറഞ്ഞ ശിശുവും ഈ കുഞ്ഞും തമ്മിൽ 5 ഗ്രാമിന്റെ ഭാരവ്യത്യാസമേയുള്ളു.