അച്ഛനമ്മമാരുടെ വഴക്കിനിടയിൽ നഷ്ടമായത് പിഞ്ചു കുഞ്ഞിന്റെ ജീവന്
Mail This Article
ഇരുമ്പാണി നെറ്റിയിൽ തുളച്ചു കയറി അഞ്ചു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. അച്ഛൻ അമ്മയെ ഒരു വടി കൊണ്ടടിച്ചപ്പോൾ െതറിച്ചു വീണ ആണിയാണ് കുഞ്ഞിന്റെ നെറ്റിയിൽ തുളച്ചു കയറിയത്. ഡൽഹിയിലാണ് സംഭവം. കുഞ്ഞ് മരിച്ചതറിഞ്ഞ് ഒളിവിൽ പോയ അച്ഛനെ പൊലീസ് അന്വേഷിച്ചു വരുന്നു.
ഘാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യനായിരുന്ന ഇയാൾക്ക് ഏതാനും മാസങ്ങളായി ജോലിയില്ല. ഒരു സ്വകാര്യ ക്ലിനിക്കിൽ നഴ്സ് ആണ് കുട്ടിയുടെ അമ്മ. ഐ.പി.സി സെക്ഷൻ 304 പ്രകാരം കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിനിടയിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്നു കുഞ്ഞ്. വഴക്കിനിടയിൽ അച്ഛൻ അമ്മയെ വടികൊണ്ടടിച്ചു. ഇതിനിടയിൽ ആ വടിയിൽ തറച്ചിരുന്ന ആണി കുഞ്ഞിന്റെ നെറ്റിയിൽ തറച്ചു. നെറ്റിയിൽ നിന്നും ചോര ഒഴുകുന്നതു കണ്ട് പരിഭ്രാന്തരായ രക്ഷിതാക്കൾ, കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം മുറിവ് നിസാരമാണെന്നും ആഴത്തിലുള്ളതല്ല എന്നും പറഞ്ഞ് ഡോക്ടർ ഇവരെ വീട്ടിലേക്കു വിട്ടു. ഞായറാഴ്ചയാണ് ഈ സംഭവം.
വീട്ടിലെത്തിയ കുഞ്ഞ് സുഖംപ്രാപിച്ചു വരുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ കുഞ്ഞ് ഛർദ്ദിക്കാൻ തുടങ്ങി. ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ അവസ്ഥ ഗുരുതരം എന്നു കണ്ട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അവിടെയെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
ലാൽബഹാദൂർ ശാസ്ത്രി ഹോസ്പിറ്റലിൽ നടത്തിയ മൃത ദേഹ പരിശോധനയിൽ തലയിൽ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായി.
രണ്ടര വർഷം മുൻപ് വിവാഹിതരായ ദമ്പതികൾ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ചുമാസം പ്രായമുള്ള ഈ ആൺകുഞ്ഞ് അവരുടെ ഒരേയൊരു കുട്ടി ആയിരുന്നു.