സ്ട്രോക്ക്: ഇരകളിൽ ചെറുപ്പക്കാരും; ജാഗ്രത!
Mail This Article
സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നതു പണ്ടൊക്കെ വീട്ടിലെ പ്രായം ചെന്നവർക്കു മാത്രം സംഭവിക്കുന്ന അവസ്ഥയായാണ് നാം ധരിച്ചത്. എന്നാൽ പുതിയ കാലത്ത് ചെറുപ്പക്കാർക്കു പോലും പക്ഷാഘാതം പിടിപെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്പ്പെടുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം വർധിച്ചുവരികയാണത്രേ. ഇതിന്റെ പ്രധാന കാരണം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ പലരും അവഗണിക്കുന്നതു തന്നെയാണെന്ന് ഡോക്ടർമാർ പറയുന്നു. കണക്കുകൾ പ്രകാരം ലോകത്താകെ പക്ഷാഘാതം സംഭവിക്കുന്നവരിൽ 10 ശതമാനം 50 വയസ്സിൽ താഴെയുള്ളവരാണ്. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രണവിധേയമായി തുടർന്നാൽ പക്ഷാഘാത സാധ്യത വളരെ കൂടുതലാണ്. അമിതമായ പുകവലി കൂടിയുണ്ടെങ്കിൽ അപകട സാധ്യത ഇരട്ടിയാണ് ചെറുപ്പക്കാർക്കുപോലും. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ സമയത്ത് തിരിച്ചറിഞ്ഞ് വൈദ്യ പരിശോധന നടത്തി ചികിൽസ ആരംഭിക്കുകയാണ് വേണ്ടതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
തുടർച്ചയായി കുറെ സമയം ഇരുന്നു ജോലി ചെയ്യുന്നവർ, അമിതമായ മാനസിക സമ്മർദം അനുഭവിക്കുന്നവർ തുടങ്ങിയവരും സ്ട്രോക്ക് സാധ്യത ഏറെയുള്ളവരുടെ ലിസ്റ്റിൽ പെടുന്നു. നാഡീവ്യവസ്ഥയെ ആരോഗ്യപൂർണമായി സംരക്ഷിക്കേണ്ടത് സ്ട്രോക്ക് വരാതിരിക്കാൻ അത്യാവശ്യമാണ്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തചംക്രമണം ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്നതുറപ്പാക്കണം. കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ രക്തത്തിന്റെ സുഗമമായ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.
ഹൃദയസംബന്ധമായ ആരോഗ്യം നിലനിർത്താനും പ്രത്യേക ശ്രദ്ധ വേണം. സ്ട്രോക്കിനെ പ്രതിരോധിക്കുന്ന വിധമുള്ള വ്യായാമമുറകൾ ശീലമാക്കുന്നത് നല്ലതാണ്. ഒപ്പം ഭക്ഷണക്രമത്തിലും പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരണം. ഒരിക്കൽ സ്ട്രോക്ക് ബാധിച്ചവർക്കുള്ള അതിജീവനസാധ്യതൾ ആരോഗ്യശാസ്ത്രം കൂടുതലായി വികസിപ്പിച്ചുണ്ടെങ്കിലും രോഗിയുടെ സഹകരണം കൊണ്ടുമാത്രമേ ഇവ വിജയകരമാക്കാൻ സാധിക്കൂ. ഒപ്പം രോഗികളെ പരിചരിക്കുന്നവരുടെ ശ്രദ്ധയും അനിവാര്യമാണ്.