ജനനേന്ദ്രിയത്തിൽ നിന്ന് അട്ടയെ നീക്കിയ സംഭവം; പ്രബന്ധമാക്കാനൊരുങ്ങി ഡോക്ടർ
Mail This Article
ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജനനേന്ദ്രിയത്തിൽ നിന്ന് അട്ടയെ നീക്കം ചെയ്ത സംഭവം പ്രബന്ധമാകുന്നു. മൂത്രനാളിക്കുള്ളിൽ കയറിയ അട്ടയെ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത് അത്യപൂർവ സംഭവം ആയതിനാലാണ് പ്രബന്ധം ആക്കുന്നത്.
ആലപ്പുഴ കണിയാംകുളം സ്വദേശിയും ജനറൽ ആശുപത്രിയിലെ കാഷ്വൽറ്റി മെഡിക്കൽ ഓഫിസറുമായ ഡോ. സി. പി പ്രിയദർശൻ ആണ് അതീവ ഗുരുതരമായ അവസ്ഥയിലെത്തിയ യുവാവിന്റെ ശരീരത്തിൽ നിന്ന് അപകടങ്ങളുണ്ടാവാതെ അട്ടയെ പുറത്തെടുത്തത്.
ദേശീയ തലത്തിൽ ഇത് അപൂർവമാണെന്നും ഇതിന്റെ സാധ്യതകൾ മറ്റ് ഡോക്ടർമാരിലേക്കും മെഡിക്കൽ വിദ്യാർഥികളിലേക്കും എത്തണമെന്നും മുതിർന്ന ഡോക്ടർമാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രബന്ധമാക്കുന്നതെന്നു ഡോ. പ്രിയദർശൻ പറഞ്ഞു. മറ്റ് ആശുപത്രികളിൽ എത്തിച്ചിരുന്നെങ്കിൽ ലക്ഷങ്ങൾ ചെലവു വരുന്ന ശസ്ത്രക്രിയ നടത്തേണ്ടി വരുമായിരുന്നു.
ജനറൽ ആശുപത്രി കാഷ്വൽറ്റിയിലെ പരിമിത സൗകര്യങ്ങൾ ഉപയോഗിച്ചാണ് അട്ടയെ നീക്കിയത്. മറ്റു പുസ്തകങ്ങളിലോ രേഖകളിലോ ഇത്തരം സംഭവങ്ങൾ പരാമർശിച്ചിട്ടില്ലെന്നും ഡോക്ടർ പറയുന്നു.
ഈ മാസം ഒന്നിനാണു മൂത്രനാളിയിൽ കുളയട്ട കയറി അസഹനീയമായ വേദനയുമായി യുവാവ് എത്തിയത്. രക്തം കുടിച്ച 7 സെന്റീമീറ്റർ നീളമുള്ള അട്ട വലുതായി, ഗുരുതരാവസ്ഥയിലാണു യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
സ്ത്രീകളുടെ മൂത്രനാളിയിൽ അട്ടകൾ കയറിയിട്ടുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പുരുഷൻമാരുടെ മൂത്രനാളിയിൽ കയറുന്നത് അത്യപൂർവം ആണെന്നും അദ്ദേഹം പറയുന്നു.
English summary: Leech removed from Youths' Penis Incident; Doctor to submit detailed Paper