മുഖക്കുരുവെന്നു കരുതി അവഗണിച്ചു; പരിശോധനയിൽ കണ്ടത് കാൻസർ, അനുഭവം പറഞ്ഞ് യുവതി
Mail This Article
മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കളെ മുഖക്കുരു എന്നു കരുതി അവഗണിക്കുകയാണ് നമ്മളൊക്കെ ചെയ്യുന്നത്. യുകെ സ്വദേശിയായ 37കാരി മാന്‍റ്റി പൊള്ളാര്‍ഡും തന്റെ മൂക്കിന്റെ തുമ്പത്തു പ്രത്യക്ഷപ്പെട്ട കുരുവിനെ കാര്യമായി ഗൗനിച്ചില്ല. മുഖക്കുരു ആയിരിക്കും ഇതെന്ന് ആദ്യം മാൻറ്റി ധരിച്ചെങ്കിലും പിന്നീട് അതു വളരുകയും രാത്രിയിൽ രക്തം വരാന്‍ തുടങ്ങുകയും ചെയ്തതോടെ ഡോക്ടറെ സമീപിക്കുകയായിരുന്നു.
മൂക്കിന്റെ തുമ്പില്‍ വന്ന ആ കുരു കാന്‍സര്‍ വളര്‍ച്ചയാണെന്നും വൈകാതെ മൂക്ക് നീക്കം ചെയ്യേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു. ചികിത്സ വൈകുന്തോറും മൂക്ക് പൂര്‍ണമായും നീക്കം ചെയ്യേണ്ട അവസ്ഥ വരുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി.
സ്കിന്‍ കാന്‍സര്‍ മുന്‍പെങ്ങും ഇല്ലാത്തവണ്ണം ഇന്ന് ലോകമെമ്പാടും കണ്ടുവരുന്നുണ്ട്. യുകെയില്‍ മാത്രം 100,000 ആളുകള്‍ക്കാണ് ഒരു വർഷം സ്കിന്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ മാന്‍റ്റിയുടെ മൂക്കിന്റെ ഭാഗത്തെ കാന്‍സര്‍ കോശങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു. ചെവിയുടെ വശങ്ങളില്‍ നിന്നും കോശങ്ങള്‍ എടുത്താണ് മൂക്കിലേക്ക് വേണ്ട ചര്‍മം പുനഃസ്ഥാപിച്ചത്. ഇനിയും സ്കിന്‍ ഗ്രാഫ്റ്റിങ് ചെയ്യേണ്ടതുണ്ട് എന്ന് മാന്‍റ്റി പറയുന്നു.
മൂന്നും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളുടെ അമ്മയാണ് മാന്‍റ്റി. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെയൊരു കാന്‍സര്‍ കേസ് ആദ്യമാണ് എന്നാണ് മാന്‍റ്റിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്ന ആളായിരുന്നു താനെന്ന് മാന്‍റ്റി പറയുന്നു. പക്ഷേ ഒരിക്കല്‍ പോലും സണ്‍ ക്രീം ഉപയോഗിച്ചിരുന്നില്ല. സ്കിന്‍ കാന്‍സര്‍ കൂടി വരുന്ന ഈ നാളുകളില്‍ സണ്‍ ക്രീം ഒരിക്കലും അവഗണിക്കരുതെന്ന് മാന്‍റ്റി പറയുന്നു.
എന്നാൽ എല്ലാ കുരുക്കളും കാൻസർ ആകണമെന്നില്ല. അസ്വാഭാവികമായി എന്തെങ്കിലും കാണുകയാണെങ്കിൽ വിദഗേധോപദേശം തേടുക.
English summary: Woman discovered the 'spot' on the end of her nose was actually Cancer