ADVERTISEMENT

അമ്മയുടെ വയറ്റിൽ ഒരു കുരുന്നുജീവന്റെ തുടിപ്പ് ഉണ്ടാകുന്ന നിമിഷം മുതൽ ആകുലതകളും അതിലേറെ ആകാംക്ഷകളും നിറഞ്ഞു തുടങ്ങും. അരോഗ്യത്തോടെ ആ കുഞ്ഞ് പുറത്തെത്തുന്നതുവരെ അതിനുവേണ്ടിയുള്ള കരുതലുകളാകും ആ അമ്മയ്ക്കു മുന്നിൽ പ്രഥമ പരിഗണന. താൻ എന്തു ചെയ്താലും ആതു കുഞ്ഞിനെ ബാധിക്കുമോ എന്ന ഭയവും കാണും. ഒപ്പം ഒരുപിടി സംശയങ്ങളും. ഒരു കുഞ്ഞുണ്ടായി, അടുത്ത കുഞ്ഞിനായാലും ഇതിൽ വലിയ മാറ്റമൊന്നും വരില്ല. രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ അലട്ടിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഒടുവിൽ ആ വേദനകളെയെല്ലാം അറുത്തുമുറിച്ച് കുഞ്ഞ് പുറത്തെത്തിയ നിമിഷത്തെക്കുറിച്ചും പറയുകയാണ് രേഖ രഘുനാഥ്.

"രണ്ടാമതൊരു കുഞ്ഞ് എന്നതു ഒരുമിച്ചെടുത്തൊരു തീരുമാനമായിരുന്നെങ്കിലും കുറച്ചേറെ അത് ഏകപക്ഷീയമായിരുന്നു. തനിച്ചു വളർന്നു പോയതിന്റെ എല്ലാ കുഴപ്പങ്ങളും കൈയിലുള്ള ഒരാളുടെ വിഷമങ്ങളും സങ്കീർണ്ണതകളും പ്രശ്‍നങ്ങളും കാര്യകാരണ സഹിതം വിവരിച്ചു തന്നപ്പോൾ ആ അതിസുന്ദരമായ കാര്യത്തിനു ഞാൻ ഏറെ സന്തോഷത്തോടെ തയാറാകുകയായിരുന്നു. ആദ്യത്തെ മൂന്നുമാസം വരെ വലിയ അലോസരങ്ങളില്ലാതെ കടന്നുപോയെങ്കിലും പരിശോധനയിൽ തൈറോയിഡ് ഉണ്ടെന്ന് കണ്ടതും മരുന്ന് കഴിക്കേണ്ടി വന്നതുമായിരുന്നു തുടക്കം. പിന്നീട് കാലത്തെഴുന്നേൽക്കുക, പല്ലു തേക്കുക, എലെക്ട്രോസ്കിൻ എടുത്തു വിഴുങ്ങുക എന്നതായി ദിനചര്യ. രണ്ടാഴ്ച കൂടുമ്പോൾ പരിശോധിക്കണമെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്ന്.... ഹോസ്പിറ്റലിലെ ലാബിലെത്തിയപ്പോൾ വെറുതെ ഒരു തോന്നൽ... ഷുഗറും കൂടെയൊന്നു നോക്കിയേക്കാമെന്ന്... ലാബിൽ

ബ്ലഡും കൊടുത്തു റിസൾട്ടിനായി രണ്ടു മണിക്കൂർ നേരത്തെ കാത്തിരിപ്പ്. വലിയ വയറും താങ്ങിപിടിച്ചിരിക്കുന്ന ഗർഭിണികൾക്കിടയിൽ ഗർഭിണിയാണെന്ന ലാഞ്ഛന പോലും നൽകാത്ത എന്റെ വയറിലേയ്ക്കും നോക്കി നെടുവീർപ്പിട്ടു ഊഴവും കാത്തു ഞാനുമിരുന്നു. റിസൾട്ട് കിട്ടിയപ്പോൾ ഷുഗർ ഒരല്പം കൂടുതലാണെന്നു കണ്ടെങ്കിലും പ്രശ്നമല്പം ഗുരുതരമാണെന്നു മനസിലായത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഷുഗർ നിയന്ത്രണവിധേയമാക്കണം എന്ന ഡോക്ടറുടെ പറച്ചിലു കേട്ടപ്പോഴാണ്.

പിറ്റേന്ന് കാലത്തെ ഹോസ്പിറ്റലിലെ 503-ആം മുറിയിലേയ്ക്ക്. ആരും കൂട്ടിനില്ലാത്ത മൂന്നുദിവസത്തെ പകലുകൾ കടന്നുപോയതു മൂന്നു വർഷങ്ങളേക്കാൾ ദീർഘമായിട്ടായിരുന്നു. ഓരോ തവണയും ഭക്ഷണം കഴിഞ്ഞു പരിശോധിക്കുമ്പോഴും ഇരുന്നൂറിന് മുകളിലേയ്ക്കു ഓടി കയറി പ്രമേഹമെന്നെ കൊഞ്ഞനം കുത്തി കാണിച്ചു. മൂന്നു ദോശയിൽ നിന്നും രണ്ടും ഒന്നും ദോശയിലേയ്ക്കു മാറിയെങ്കിലും അര കപ്പ് ചോറ് മാത്രം കഴിച്ചെങ്കിലും ഷുഗർ മാത്രം കുറഞ്ഞില്ല. ഇനി അവിടെ കിടന്നിട്ടും കാര്യമില്ല, വീട്ടിൽ ചെന്ന് ഭക്ഷണം നിയന്ത്രിച്ചാൽ മതിയെന്നു പറഞ്ഞു ഒടുവിൽ ഡിസ്ചാർജ് ചെയ്തു. അങ്ങനെ നാലാം ദിവസം ഉച്ചയ്ക്ക് ഡിസ്ചാർജ് ആയി തിരികെ വീട്ടിലെത്തി. സ്വന്തമായി ഒരു ഗ്ലൂക്കോമീറ്ററും അമ്പതു സ്ട്രിപ്പുകളുമൊക്കെയായി പോയതിനേക്കാൾ രാജകീയമായിട്ടായിരുന്നു തിരിച്ചു വരവ്. പിന്നീടുള്ള കുറെ ദിവസവങ്ങൾ മാനസിക സംഘർഷങ്ങളുടേതായിരുന്നു. ചാഞ്ചാടി നിന്ന പ്രമേഹം എന്നെ എല്ലാ അർത്ഥത്തിലും വിഷമിപ്പിച്ചു. കൂടിയും കുറഞ്ഞും നിന്ന ഷുഗർ ചാർട്ടുമായി പിന്നത്തെ മാസത്തെ ചെക്കപ്പിനു ചെന്നപ്പോഴോ.... കൂനിന്മേൽ കുരുവെന്ന പോലെ സെർവിക്സ് ഷോർട്ട്. ''ടോയ്‌ലെറ്റിൽ പോകാൻ മാത്രം എഴുന്നേറ്റു നടന്നാൽ മതി, അല്ലാത്തപക്ഷം ഏഴാം മാസത്തിലെ പ്രസവം നടക്കുമെന്ന ഡോക്ടറുടെ മുൻകരുതൽ കൂടിയായപ്പോൾ എല്ലാം പൂർത്തിയായി. ഗർഭക്കാലത്തിന്റെ പതിവ് ആലസ്യങ്ങളൊന്നുമില്ലെന്നു പറഞ്ഞു അഹങ്കരിച്ചു നടന്ന ഞാൻ അങ്ങനെ അഞ്ചാം മാസത്തിലെ വിശ്രമത്തിലായി.

ബെഡിനപ്പുറത്തേയ്‌ക്ക്‌ ഒരു ലോകമില്ലാതെ, അടച്ചിട്ട മുറിയിൽ... വല്ലപ്പോഴും വീട്ടിൽ നിന്നും വരുന്ന ഫോൺ വിളികളിൽ മാത്രമൊതുങ്ങി പോയപ്പോഴാണ് പകലുകൾക്കു ഇത്രയധികം നീളമുണ്ടെന്നും രാവുപരക്കാൻ യുഗങ്ങളോളം താമസമുണ്ടെന്നും അറിഞ്ഞത്. മാനസിക സംഘർഷങ്ങൾ പ്രമേഹത്തിനൊപ്പം ചേർന്ന്, ചങ്കുചങ്ങാതിമാരായപ്പോൾ എല്ലാ തവണയും ഗ്ലൂക്കോമീറ്ററിൽ പ്രമേഹ തട്ട് ഉയർന്നു തന്നെയിരുന്നു. ഹോസ്പിറ്റലിൽ പോകാനുള്ള ദിവസങ്ങളായിരുന്നു പിന്നീട് ഏറ്റവും പ്രിയപ്പെട്ടവ. സ്കൂളിൽ നിന്നും വിനോദയാത്ര പോകാൻ തയാറാകുന്ന ബാല്യത്തിലെ എന്നെ ഓർമപ്പെടുത്തി തന്നു ആ യാത്രകൾ. ഒരുപാട് തവണ സഞ്ചരിച്ചിട്ടുള്ള വഴികളായിരുന്നിട്ടു കൂടിയും കാണുന്ന കാഴ്ചകൾക്കും വീശുന്ന കാറ്റിനും പുതുമഴയുടെ ഗന്ധവും കുളിർമയുമായിരുന്നു.

സെർവിക്സ് ഷോർട്ട് എന്നത് സ്റ്റിച്ച് ഇടണമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ആശുപത്രി മാറിയാലോ എന്ന ചിന്ത മനുവിന്റെ തലയിലുദിച്ചത്. പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടർ ഒരു തരത്തിലുള്ള ആശ്വാസവാക്കും പറയുന്നില്ലെന്നതും ഓരോ തവണ ചെല്ലുമ്പോഴും ഇപ്പോൾ അല്ലെങ്കിൽ അടുത്ത നിമിഷം പ്രസവിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുക കൂടി ചെയ്യുമ്പോൾ ആരായാലും വേറെ ഡോക്ടറെ പോയി കണ്ടാലോ എന്ന് ചിന്തിക്കുക സ്വാഭാവികം. ഫയലും അതുവരെയുള്ള റിപ്പോർട്ടുകളും വാങ്ങിച്ചു, ഫിനോളിന്റെ മണമുള്ള ആ പഴയ ആശുപത്രിയിൽ നിന്നും മാറി.

അങ്ങനെ ആറാം മാസത്തിന്റെ ആദ്യത്തിൽ വേറൊരു ആശുപത്രിയിലേയ്ക്ക്. ഇതിനിടയിൽ പ്രമേഹം വല്ലാതെ വിഷമിപ്പിച്ചപ്പോൾ അതിനുവേണ്ടി മാത്രം ഡോക്ടർ ജ്യോതിദേവ് കേശവദേവിന്റെ എറണാകുളത്തെ ക്ലിനിക്കിലേയ്ക്ക്. അവിടുത്തെ ഡോക്ടർ രോഹിത്തിന്റെ നിർദേശങ്ങളും മരുന്നും ഭക്ഷണത്തിനു ശേഷം 120 നു മുകളിലേയ്ക്കു ഉയരാതെ പ്രമേഹത്തെ പിടിച്ചു നിർത്താൻ ഒരു പരിധിവരെ സഹായിച്ചു. പുതിയ ഹോസ്പിറ്റലും ഡോക്ടറും വലിയ പിന്തുണ തന്നപ്പോൾ ചെറുതായെങ്കിലും ടെന്ഷനുകൾ വിട്ടൊഴിഞ്ഞു കൊണ്ടാണ് ഏഴാം മാസത്തിലെ സ്കാനിങ്ങിനെത്തിയത്... നിവർന്നു നിൽക്കുന്ന പോസിലാണ് കുഞ്ഞ് ഗർഭപാത്രത്തിലെന്നു കേട്ടപ്പോൾ വലിയ പേടിയൊന്നും തോന്നിയില്ല. എപ്പോൾ വേണമെങ്കിലും തിരിഞ്ഞു വരാമെന്നു ഡോക്ടർ പറയുക കൂടി ചെയ്തപ്പോൾ സമാധാനത്തോടെ തിരിച്ചുപോന്നു. പിന്നെയുള്ള ദിവസങ്ങൾ ഓരോ അനക്കങ്ങളുണ്ടാകുമ്പോഴും കുഞ്ഞ് തിരിയുകയാണെന്ന വിശ്വാസത്തിൽ അടുത്ത മാസത്തിലെ ചെക്കപ്പിനു കാത്തിരുന്നു. കുഞ്ഞു തിരിഞ്ഞില്ല... ഇനിയും സമയമുണ്ടല്ലോ ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു.

അങ്ങനെ മാസങ്ങളും ആഴ്ചകളും വളരെ സാവധാനത്തിൽ കടന്നുപോയി. മുപ്പത്തേഴാമത്തെ ആഴ്ചയിലെ സ്കാനിംഗ് കഴിഞ്ഞു... അപ്പോഴും കുഞ്ഞു തിരിഞ്ഞിട്ടില്ല. ഡോക്ടറുടെ അടുത്ത് റിപ്പോർട്ടുമായി എത്തിയപ്പോൾ കുഞ്ഞിനെയൊന്നു തിരിച്ചു നോക്കിയാലോ എന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ടു വെച്ചു. വേദനിക്കുമ്പോൾ പറയാൻ പറഞ്ഞുകൊണ്ട് അദ്ദേഹം വയറിനു മുകളിലൂടെ കുഞ്ഞിന്റെ തലയും കാലും പിടിച്ചു ആദ്യം വലതു ഭാഗത്തേയ്ക്കും പിന്നീട് ഇടതുഭാഗത്തേയ്ക്കും തിരിക്കാൻ ശ്രമിച്ചു. എന്നാൽ എന്നാൽ അവൻ ആരുടെ മുമ്പിലും തല കുനിക്കില്ലെന്ന ഉഗ്രശപഥത്തിലായിരുന്നുവെന്നു തോന്നുന്നു. വയറു വല്ലാതെ വേദനിച്ചല്ലാതെ കുഞ്ഞൻ തിരിഞ്ഞതേയില്ല. മുപ്പത്തിയെട്ടാമത്തെ ആഴ്ച ആകുന്നതിനു മുൻപ് ഒന്നുകൂടെ തിരിച്ചു നോക്കാം, നാല് ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു ഡോക്ടർ അന്ന് മടക്കി അയച്ചു. വയറിനു പുറത്തെ മസിലിനെല്ലാം നല്ല വേദനയുമായാണ് പിറ്റേന്ന് നേരം വെളുത്തത്. പനി പിടിച്ചതു പോലെ ദേഹം മുഴുവൻ വേദന തോന്നിയെങ്കിലും സിസേറിയൻ എങ്ങനെയെങ്കിലും ഒഴിവായി കിട്ടിയാൽ മതിയെന്ന ചിന്തയായിരുന്നു മനസുമുഴുവൻ. ''നിനക്കു നല്ലതു പോലെ വേദനിക്കുന്നുണ്ടെങ്കിൽ ഇനി തിരിക്കേണ്ടെന്നു ഡോക്ടറോട് പറയാമെന്നു'' മനു പറഞ്ഞെങ്കിലും എനിക്കെന്തോ സിസേറിയൻ പേടിയായിരുന്നു. വീണ്ടും സ്കാനിംഗ്, കുഞ്ഞു തിരിഞ്ഞിട്ടില്ലെന്ന റിപ്പോർട്ട്. ഒന്നുകൂടെ തിരിച്ചു നോക്കാമെന്നു പറഞ്ഞുകൊണ്ട് ഡോക്ടർ പ്രാർത്ഥനയോടെ വയറിൽ പിടിച്ചു വലത്തേയ്ക്കു തിരിച്ചു നോക്കി...അവൻ പതുക്കെ പതുക്കെ നീങ്ങുന്നത് വേദനയ്ക്കിടയിലും ഞാൻ അറിയുന്നുണ്ടായിരുന്നു. അങ്ങനെ ആ ഉദ്യമം വിജയിച്ചു. കുഞ്ഞൻ തിരിഞ്ഞു....അല്ല തിരിച്ചു.

തെല്ലൊരു ആശ്വാസത്തോടെയാണ് ഹോസ്പിറ്റൽ വിട്ടത്. അടുത്ത ചൊവ്വാഴ്ച അഡ്മിറ്റ് ആകണമെന്നതു ഒരേ സമയം ടെൻഷനും സന്തോഷവുമായിരുന്നു. എന്തായാലും ആശുപത്രിയിൽ അഡ്മിറ്റാകാൻ ചൊവാഴ്ച പോകും, അപ്പോൾ ഇത്രയും നാളുകൾ വിശ്രമിച്ചതിന്റെ ക്ഷീണമങ്ങു തീർത്തേക്കാമെന്നു കരുതി ആ ഞായാറാഴ്ച കൂട്ടുകാർക്കൊപ്പം ഒരു യാത്ര പോയി. വേദന വന്നാൽ ആശുപത്രിയിൽ അഡ്മിറ്റാകാനുള്ള സകലമാന സജ്ജീകരണങ്ങളോടെ ബാഗൊക്കെ പാക്ക് ചെയ്തു, വണ്ടിയിലെടുത്തു വെച്ചു. കാലത്തു പത്തുമണിയ്ക്കു തുടങ്ങിയ യാത്ര അവസാനിച്ചത് രാത്രി പത്തരയോടെയാണ്. ഇത്രയധികം സന്തോഷിച്ച ഒരു ദിവസം ആ കുറച്ചു മാസങ്ങൾക്കിടയിൽ അപൂർവമായിരുന്നു. ആൽബിയുടെ ഫിഷ് ബിരിയാണിയും താറാവ് കറിയുമൊക്കെ കൂട്ടിയുള്ള ലഞ്ചും ഡിന്നറും കുട്ടനാടൻ ഷാപ്പിലെ ചേമ്പ് പുഴുങ്ങിയതും മുളകിട്ട മീൻ കറിയും പരൽ വറുത്തതും ഒക്കെ ആ ദിവസത്തിൽ വയറിനെ ധന്യമാക്കി. പ്രമേഹത്തെ പേടിച്ചു പരമ ദാരിദ്ര്യത്തിൽ കഴിഞ്ഞ കുറേ മാസങ്ങൾക്കു ശേഷം എന്റെ ആമാശയത്തിനു മൃഷ്ടാന്ന ഭോജനം കിട്ടിയ നാളുകൂടിയായിരുന്നു അന്ന്.

ടെൻഷൻ നിറഞ്ഞ തിങ്കളിന്റെ പകലും രാത്രിയും കഴിഞ്ഞു ചൊവാഴ്ച പുലർന്നു. ചൊവാഴ്ച പതിനൊന്നു മണിയോടെ എല്ലാവരോടും യാത്ര പറഞ്ഞു മനുവിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങി. ഹോസ്പിറ്റലിലെത്തി, ഉച്ചയോടെ റൂമൊക്കെ കിട്ടി. ഇടയ്ക്കിടെ പ്രഷറും പ്രമേഹവുമൊക്കെ പരിശോധിക്കാൻ നഴ്സുമാർ വന്നുകൊണ്ടിരുന്നു. ഇ സി ജി നോക്കാൻ ഇതിനിടയിൽ ലാബിലേയ്ക്കു ചെല്ലാൻ പറഞ്ഞു. കുഞ്ഞിന്റെ അനക്കം അറിയാൻ ലേബർ റൂമിലേയ്ക്കും പോയി. അങ്ങനെ പരിശോധനകളെല്ലാം കഴിഞ്ഞു, ആ രാത്രി അവസാനിച്ചു. കാലത്തേ വേദന വരാനുള്ള മരുന്ന് വെയ്ക്കുമെന്നു തലേന്ന് തന്നെ പറഞ്ഞിരുന്നു. രാവിലെ എട്ടുമണിയോടെ വേദന വരാനുള്ള മരുന്ന് വെച്ചു. യൂട്രസ് ഓപ്പൺ ആയി വരുന്നുണ്ടെന്നും ചിലപ്പോൾ ഇന്നുണ്ടാകും അല്ലെങ്കിൽ നാളെ ഡ്രിപ് ഇടാമെന്നും ഡോക്ടർ ഞങ്ങളിരുപേരോടുമായി പറഞ്ഞു.

അച്ഛനും അമ്മയും വീട്ടിൽ നിന്നും വെളുപ്പിനെ പുറപ്പെട്ടിട്ടുണ്ടായിരുന്നെങ്കിലും ഒമ്പതു മണിയായിട്ടും എത്തിയില്ലായിരുന്നു. കുതിരാനിലെ ബ്ളോക്കെല്ലാം പിടിച്ചു പാലക്കാട് നിന്നും അവർ കോട്ടയത്ത് എത്തുമ്പോഴേയ്ക്കും ഏകദേശം പത്തരയാകും. എനിക്ക് ചെറിയ തോതിൽ വേദനയൊക്കെ തോന്നുണ്ടായിരുന്നു. അതെന്റെ തോന്നൽ മാത്രമാകുമെന്നു കരുതി മനുവിനോട് പറഞ്ഞില്ല. പത്തേമുക്കാലോടെ അച്ഛനും അമ്മയുമെത്തി. ഇടവിട്ട് വേദന വന്നുകൊണ്ടേയിരുന്നു. മരുന്ന് വെയ്ക്കുമ്പോഴേ വേദനയൊന്നും വരില്ലെന്ന് മനു പറയുക കൂടി ചെയ്തപ്പോൾ ഒരു പ്രസവത്തിന്റെ എക്സ്പീരിയൻസ് ഉണ്ടായിരുന്നിട്ടും അത് ശരിയായിരിക്കുമെന്ന് കരുതി കുറച്ചു നേരം കൂടി ഞാൻ സഹിച്ചിരുന്നു. ഒടുക്കം വേദന വരുന്നത് എത്ര മിനിറ്റിന്റെ ഇടവേളയിലാണെന്നു ഫോണിൽ നോക്കാൻ മനുവിനോട് പറഞ്ഞുകൊണ്ടു ഞാൻ റൂമിൽ തെക്കുവടക്കു നടന്നു. ഒന്നര മിനിറ്റിന്റെ ഇടവേളയിൽ വേദന വന്നുകൊണ്ടേയിരുന്നു. ഉടൻ തന്നെ ലേബർ റൂമിലേയ്ക്ക്. ഭക്ഷണം കഴിച്ചിട്ട് വരാൻ പറഞ്ഞു അവരെന്നെ മടക്കി. വേദന കലശലായി കൊണ്ടിരുന്നെങ്കിലും ഒരു വിധത്തിൽ ഞാൻ ഊണുകഴിച്ചു.

അമ്മയോടും അച്ഛനോടും ഇപ്പോൾ വരാമെന്നു പറഞ്ഞു, വീണ്ടു ലേബർ റൂമിലേയ്ക്ക്. വേദന വരുമ്പോൾ പറയാൻ പറഞ്ഞു കൊണ്ട് ഒരു നഴ്‌സ് അടുത്ത് വന്നിരുന്നു. ഒരു മിനിറ്റും ഇരുപതു സെക്കൻഡും കൂടുമ്പോൾ ശക്തമായ വേദന വരുന്നുണ്ടായിരുന്നു. കുറച്ചധികം നേരം വേദന വരുന്ന സമയം നോക്കിയിരുന്നതിനു ശേഷം ആ നഴ്‌സ് എനിക്ക് എനിമ നൽകി, നടക്കാൻ പറഞ്ഞു. പതിനഞ്ചു മിനിറ്റിനുശേഷം ടോയ്‌ലെറ്റിൽ പോയാൽ മതിയെന്ന നിർദേശവും. പതിനഞ്ചു മിനിട്ടു പോയിട്ട്...പതിനഞ്ചു സെക്കൻഡ് പോലും പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നെങ്കിലും പത്തുമിനിറ്റോളം ഞാൻ നടന്നു. ഒരു തവണ ടോയ്‌ലെറ്റിൽ പോയി, രണ്ടു തവണ പോയി... നല്ലതു പോലെ വേദന വരുന്നതു വരെ വീണ്ടും നടത്തം. ഇതിനിടയിൽ പുറത്തു പോയി ആരെയെങ്കിലും കാണണമെങ്കിൽ കണ്ടോളാൻ പറഞ്ഞു. അച്ഛൻ മാത്രമേ പുറത്തുണ്ടായിരുന്നുള്ളു. അച്ഛന്റെ അടുത്ത് ചെന്നപ്പോഴേ...നിന്റെ മുഖമെന്താ വല്ലാതെയിരിക്കുന്നത്? എന്താ പറ്റിയത്...? വേദനിക്കുന്നുണ്ടോ... പോലുള്ള കുറെ കുറെ ചോദ്യങ്ങൾ. അച്ഛന്റെ ടെൻഷൻ കണ്ടപ്പോൾ പുറത്തേയ്ക്കു വരണ്ടായിരുന്നു എന്നു ചിന്തിച്ചുകൊണ്ട് അകത്തേക്കു തന്നെ കയറി. വീണ്ടും നടക്കാൻ തുടങ്ങിയെങ്കിലും ഒരടി പോലും മുമ്പോട്ടു വെക്കാൻ കഴിയാതെ ചുമരിൽ ചാരി നിൽക്കേണ്ടി വന്നു. ഒന്നു കിടന്നോട്ടെയെന്നു ഏതോ ഒരു നഴ്സിനോട് അതിദയനീയമായാണ് ചോദിച്ചത്. കിടന്നോളാൻ പറഞ്ഞതും ആദ്യം കണ്ട റൂമിലേയ്ക്ക് കയറി. ഏന്തിവലിഞ്ഞു ഒരു ബെഡിൽ കിടന്നു. ഒരു നഴ്‌സ്‌ വന്നു കാലുകൾ ഉയർത്തിവെപ്പിച്ചു. ഹെയർ ലൈൻ കാണുന്നുണ്ടെന്നു പറഞ്ഞു. ഡോക്ടറെ വിളിക്കാൻ ഓടി. കൂടെ വന്ന ആരെങ്കിലും പുറത്തുണ്ടോ? ആരെയെങ്കിലും വിളിക്കണോ എന്നും ആ ഓട്ടത്തിനിടയിൽ ചോദിച്ചു. ആ ചോദ്യത്തിന് ഭർത്താവിനെ വിളിച്ചാൽ മതിയെന്നാണ് അപ്പോൾ പറയാൻ തോന്നിയത്. അമ്മയെ വിളിച്ചാൽ അമ്മയും എന്റെ കൂടെ ചിലപ്പോൾ കരഞ്ഞെന്നു വരും. ഇതിനിടയിൽ ഡോക്ടർ വന്നു നോക്കി, ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ കുഞ്ഞു പുറത്തേയ്ക്കു വരുമെന്നു പറഞ്ഞു. ഡോക്ടറും നഴ്സുമാരും സജ്ജരായി.

വേദന....വേദന...സകല നാഡീ ഞരമ്പുകളും പിളർന്നു പോകുന്ന പോലെ...

പതിനഞ്ചു മിനിറ്റിൽ വിശ്വസിച്ചു കൊണ്ട് ഞാൻ സമയ സൂചികളിലേക്കു നോക്കി... അവ ചലിക്കുന്നുണ്ടായിരുന്നില്ല. മൂർദ്ധാവിലെ മുടിയിഴ മുതൽ കാൽ വിരലിലെ നഖങ്ങളെ വരെ വേദന കീഴ്‌പ്പെടുത്തി. എ സി യുടെ തണുപ്പിലും വിയർത്തൊലിച്ചു. ഫാനിന്റെ കാറ്റിൽ വിറച്ചു... കൈയിലൊന്നു അമർത്തിപിടിക്കാൻ വിളിച്ചയാൾ തളർന്നു തൂങ്ങി. ഇതിൽ കൂടുതൽ സഹിക്കാനാകില്ലെന്നു തോന്നിപ്പിച്ചു, ദേഹം കുഴഞ്ഞ നിമിഷത്തിലെപ്പോഴോ കുഞ്ഞു പുറത്തേയ്ക്കു വന്നു. അവർ അവനെ എന്റെ നെഞ്ചിൽ കിടത്തി.... ഉള്ളുനിറയുന്ന പോലെ... ആ നിമിഷത്തിൽ എനിക്ക് കരയാൻ തോന്നി....

ഗർഭിണിയായിരുന്ന നാളുകളിലെപ്പോഴോ പ്രസവ സമയത്തു എത്ര വേദനിച്ചാലും കരയുകയില്ലെന്നു ഒരുഗ്ര വാഗ്ദാനം ഞാൻ മനുവിനു നൽകിയിരുന്നു. മാത്രമല്ല, അന്നേരം ആ മുഖത്ത് നോക്കി ഞാനൊന്നു കരഞ്ഞാൽ ചിലപ്പോൾ എന്നേക്കാളും മനോഹരമായി അവിടെ കരച്ചിലു പൊട്ടിയേനെ... ഒന്നലറി വിളിച്ചു വിതുമ്പാൻ മുട്ടിയപ്പോഴും ഞാൻ അവനെ നിസഹായതയോടെ നോക്കിയതേയുള്ളൂ. ഫലമോ.... കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചോദ്യം.... ''നിനക്കു വല്യ വേദനയൊന്നുമുണ്ടായിരുന്നില്ലല്ലേ? വേദനയുണ്ടായിരുന്നെങ്കിൽ കരഞ്ഞേനല്ലോ... അപ്പുറത്തൊക്കെ ആരൊക്കെയോ നിലവിളിക്കുന്നുണ്ടായിരുന്നു...''

English summary: Women's experience of pain during childbirth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com