ADVERTISEMENT

ഇന്ന് ഏറ്റവുമധികം കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് ഡിപ്രഷൻ അഥവാ വിഷാദരോഗം. പല രോഗാവസ്ഥകളുമായി ആശുപത്രിയിലെത്തുന്നവരിൽ 10 ശതമാനം പേരുടെയും യഥാർഥ പ്രശ്നവും ഡിപ്രഷനാണ്. 

വിഷാദരോഗം ആൺ–പെൺ ഭേദമില്ലാതെ എല്ലാ പ്രായക്കാരിലും കൂടിവരികയാണ്. നമ്മുടെ വീടുകളിലെയും സമൂഹത്തിലെയും അന്തരീക്ഷത്തിൽ‌ വന്ന മാറ്റവും തിരക്കുപിടിച്ച ജീവിതശൈലിയുമെല്ലാം ഇതിനു കാരണങ്ങളായി കരുതുന്നു. പഠനത്തിൽ പിന്നോട്ടു പോക്ക് മുതൽ ആക്രമണ സ്വഭാവം വരെ പ്രകടിപ്പിക്കുന്നുണ്ട് വിഷാദത്തിനടിപ്പെട്ടവർ .

എന്തുകൊണ്ട് ഡിപ്രഷൻ?

വിഷാദഭാവം, വിഷാദരോഗം ഇങ്ങനെ രണ്ടു തരത്തിലാണ് ഡിപ്രഷൻ. വിഷാദഭാവം എല്ലാവരിലും വന്നുപോകും. എന്നാൽ രണ്ടാഴ്ചയിലധികം വിഷാദലക്ഷണങ്ങൾ നീണ്ടുനിന്നാൽ വിഷാദരോഗമായി കണക്കാക്കണം. ജനിതകമായോ പ്രകൃത്യാലോ കിട്ടിയ ദുർബലതകൾക്കു പുറമേ ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള സമ്മർദവും അനുഭവങ്ങളും ഉണ്ടാകുമ്പോൾ വിഷാദം പൊട്ടിമുളച്ചു തുടങ്ങും. ഇവയ്ക്കൊപ്പം നെഗറ്റീവ് ഓട്ടമാറ്റിക് തോട്ട് എന്ന, ചിന്തകളുടെ ഗുണനപ്പെരുക്കവുമൊക്കെ ചേർന്ന് മനസ്സിന്റെ സന്തുലനം തെറ്റിക്കുമ്പോൾ വിഷാദരോഗമായി.

കുട്ടികളിൽ പഠനഭാരം, യുവതീയുവാക്കളിൽ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും സാമ്പത്തിക പിരിമുറുക്കവും തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും, പ്രായമായവരിൽ റിട്ടയർമെന്റിനു ശേഷമുള്ള ശൂന്യതയും പങ്കാളിയുടെ വിയോഗം എന്നിവയെല്ലാം വിഷാദത്തിനു കാരണങ്ങളായി പറയപ്പെടുന്നു. 

ഈ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ചിലർ ഇതിൽ നിന്നു സ്വയം കര കയറും. മറ്റു ചിലർ ഇതിലേക്ക് ആഴ്ന്നു പോകും. വിഷാദത്തിൽനിന്നു രക്ഷപ്പെടാനുള്ള ഓരോ പഴുതും അതനുഭവിക്കുന്നവർ അറിഞ്ഞോ അറിയാതെയോ തിരഞ്ഞുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ചിലർക്കു മുന്നിൽ തുറക്കുന്ന വാതിലുകളാണ് അസാധാരണമായ പെരുമാറ്റ വൈകല്യങ്ങൾ അഥവാ അസാധാരണമായ വിഷാദലക്ഷണങ്ങൾ എന്നു പറയാം.

വിഷാദം തിരിച്ചറിയപ്പെടാതെ പോയാൽ അപകടം തന്നെയാണ്. അകാരണമായ ദേഷ്യം, അക്രമവാസന, അമിതഭക്ഷണം, ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവും കൂടുതലും, എപ്പോഴും അലട്ടുന്ന വേദനകൾ, അസ്വസ്ഥകൾ, ഒറ്റപ്പെട്ടുള്ള ഇരിപ്പ്, ഉത്സാഹക്കുറവ്, ക്ഷീണം എന്നിവയൊക്കെ കണ്ടാൽ വിഷാദസാധ്യത സംശയിക്കണം. 

English summary: Depression- symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com