ADVERTISEMENT

ഇരുപത്തിമൂന്നു വയസ്സുള്ള ഒരു അവിവാഹിതയാണു ഞാൻ. വളരെ ചെറുപ്പത്തിൽ ശരീരത്തിൽ നീരു വന്നതു കാരണം ആശുപത്രിയിൽ പോയി പരിശോധിപ്പിച്ചു. ഹൃദയവാൽവിന് തകരാറുള്ളതുകൊണ്ടാണ് നീരു വന്നതെന്നാണു പറഞ്ഞത്. ഇതിന് ഒരു ഓപ്പറേഷൻ വേണ്ടി വരുമെന്നും പറഞ്ഞു. എന്നാൽ ഇതുവരെ ഓപ്പറേഷൻ നടത്തിയില്ല. കുറെ വർഷം പെനിഡ്യൂർ കുത്തിവയ്പ് മുടങ്ങാതെ എടുത്തു. എനിക്ക് മറ്റു യാതൊരു അസുഖങ്ങളും ഇല്ല. മൂന്നാലു വർഷങ്ങളായി കുത്തിവയ്പ് നിർത്തിയിരിക്കുകയാണ്. ഹൃദയവാൽവിന് അസുഖമുള്ളവർ വിവാഹിതരാകാൻ പറ്റുമോ? ഈ അസുഖമുള്ളതുകൊണ്ട് വിവാഹത്തിന് എനിക്കു പേടിയാണ്. 

ഉത്തരം: ജനനവൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് അസാധാരണമല്ല. പ്രത്യേകിച്ച് ഹൃദയവാൽവ് വൈകല്യങ്ങൾ. കുട്ടികളിൽ വരുന്ന റൂമാറ്റിക് പനി, സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ മൂലമാണ് വരുന്നത്. പെനിസിലിൻ ആന്റിബയോട്ടിക് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ രോഗാണുവിനെ നശിപ്പിക്കുന്നു. റൂമാറ്റിക് പനി ഒരിക്കൽ വന്നിട്ടുള്ളവർക്ക് വീണ്ടും വരുവാൻ വളരെ സാധ്യതയുണ്ട്. അതിനാൽ പെനിഡൂർ എൻ എ 12 പെനിസിലിൻ മൂന്നാഴ്ച കൂടുമ്പോൾ കുത്തിവച്ചാൽ റൂമാറ്റിക് പനി വരികയില്ല. ഇതു പതിവായി ഡോക്ടർമാരുടെ നിർദേശപ്രകാരം റൂമാറ്റിക് പനി വീണ്ടും വരാതിരിക്കുവാൻ പ്രയോജനപ്രദമായി കുത്തിവയ്കുന്നുണ്ട്. ചുരുങ്ങിയത് അഞ്ചു വർഷത്തേക്കെങ്കിലും നിർദേശിക്കാറുണ്ട്. 

ഇപ്പോൾ യാതൊരസുഖവും ഇല്ലെങ്കിലും വാൽവിന്റെ വൈകല്യം ഹൃദയത്തിന്റെ പ്രവർത്തനം കുറെ ബാധിക്കാതിരിക്കയില്ല. ഗർഭിണിയാകുമ്പോൾ ഹൃദയത്തിന് അമ്മയുടെയും കുഞ്ഞിന്റെയും വളർച്ചയ്ക്കായി കൂടുതൽ പ്രവർത്തിക്കേണ്ടി വരും. തികയാതെ വരുമ്പോൾ കാലിൽ നീരും ശ്വാസംമുട്ടലും മറ്റും വന്നു കൂടും. ഗുരുതരമായ പ്രത്യാഘാതവും വന്നു കൂടാം. 

ഹൃദയവാൽവ് അസുഖമുള്ളവർ വിവാഹത്തിനു മുൻപ് അതു വിലയിരുത്തണം. പലപ്പോഴും ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നേക്കും. വിവാഹിതരാകാൻ വലിയ പ്രശ്നം കാണുകയില്ല. പക്ഷേ, ഗർഭിണിയാകാനും പ്രസവിക്കേണ്ടിവരുന്നതിനെപ്പറ്റിയും വിദഗ്ധ ഹൃദ്രോഗ ഡോക്ടർമാരുടെ ഉപദേശം തേടണം. ഹൃദയവാൽവ് രോഗിയായ ഒരു സ്ത്രീ പ്രസവസമയത്തു ഹൃദയപ്രവർത്തനം തീരെ മോശമായി മരണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട കാര്യം ഓർമയിൽ വരുന്നുണ്ട്. 

English Summary: Heart valve problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com