ADVERTISEMENT

വാർധക്യത്തിലെത്തിയവർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഓസ്റ്റിയോപോറോസിസ്. അസ്ഥികൾക്കുണ്ടാകുന്ന തേയ്മാനവും വീക്കവുമാണിത്. വാർധക്യം മാത്രമല്ല ഈ അവസ്ഥയ്ക്കു കാരണം എന്നാണ് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തിലെ മലിനമായ വായുവും ഇതിന്റെ മുഖ്യ കാരണങ്ങളിലൊന്നാണത്രേ. അസ്ഥികൾക്കു ബലം ക്ഷയിച്ചു പെട്ടെന്ന് ഒടിയുന്ന അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. പ്രായം ചെന്നവരിൽ സ്‌ത്രീകൾക്കാണ് ഈ രോഗസാധ്യത കൂടുതലായും കണ്ടുവരുന്നത്. 

ബാഴ്സിലോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്തിൽ ആണ് അസ്ഥികളുടെ ആരോഗ്യവും വായുനിലവാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടന്നത്. ഏറ്റവും പ്രസക്തമായത്, ഈ പഠനത്തിനായി വിദേശ സർവകലാശാല തിരഞ്ഞെടുത്തത് ഹൈദരാബാദ് നഗരമാണെന്നതാണ്. 1700 സ്ത്രീകൾ ഉൾപ്പെടെ 3700 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. 

വ്യവസായശാലകളിൽനിന്നു പുറന്തള്ളുന്ന വിഷവാതകങ്ങൾ, വാഹനങ്ങളിൽനിന്നുള്ള കാർബൺ തുടങ്ങി അന്തരീക്ഷത്തെ മലിനമാക്കുന്ന ഘടകങ്ങൾ ഇവരുടെ ശ്വസനവായുവിൽ ഉൾപ്പെടുന്നുണ്ടോ എന്ന് വിദഗ്ധ സംഘം പരിശോധിച്ചു. ഇവരുടെ അസ്ഥികളുടെ ബലവും അതിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഗവേഷകർ രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ വിഷാംശം ക്രമേണ ശ്വാസകോശം വഴി ശരീരത്തിൽ എത്തിച്ചേരുന്നു. ഇത് ശരീരത്തിൽ സാവധാനം രക്തത്തിൽ കലർന്ന് അസ്ഥികളുടെ ആരോഗ്യം ക്ഷയിപ്പിക്കുകയാണത്രേ. 

പഠനത്തിനു വിധേയരാക്കിയവരുടെ തുടയസ്ഥി, നട്ടെല്ല് എന്നിവയുടെ ബലക്ഷയമാണ് പ്രധാനമായും ഗവേഷകർ നിരീക്ഷിച്ചത്. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശത്തിലേക്ക് 32. 8 മൈക്രോ ഗ്രാമിൽ കൂടുതൽ വിഷാംശമാണ് ഇത്തരത്തിൽ എത്തിച്ചേരുന്നത്. ലോകാരോഗ്യസംഘടന നിർദേശിച്ചിരിക്കുന്ന പരമാവധി അളവ് വെറും 10 മൈക്രോ ഗ്രാം ആണെന്നിരിക്കെയാണിത്.  അതുകൊണ്ട് വാർധക്യം അടുക്കുമ്പോഴെങ്കിലും, പ്രത്യേകിച്ച് റിട്ടയേഡ് ജീവിതം ചെലവഴിക്കാൻ മലനീകരണം ഇല്ലാത്തതോ കുറഞ്ഞതോ ആയ ഗ്രാമങ്ങളിലേക്കു ചേക്കേറുകയാണ് നല്ലത്. 

English Summary: Osteoporosis and air pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com