ADVERTISEMENT

കഴിഞ്ഞ ദിവസം കോട്ടയം വൈക്കത്ത് മാതാപിതാക്കളെയും മകളെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അയൽവാസിയായ യുവാവ് മകളെ പീഡിപ്പിച്ച് ഗർഭിണി ആക്കിയതിൽ മനംനൊന്തായിരുന്നു മാതാപിതാക്കളുടെ ആത്മഹത്യ. അച്ഛനും അമ്മയും മരിച്ചതറിഞ്ഞ പെൺകുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു വിവരം. എന്നാൽ ഇങ്ങനെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടി വരുമ്പോൾ ആശുപത്രി അധികൃതരും കേസന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥരും എതിർകക്ഷികളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്തു വേണം കാര്യങ്ങൾ ചെയ്യേണ്ടതെന്നും ഇവിടെ അവരെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങൾ എന്താകുമെന്നും പറയുകയാണ് സൈക്യാട്രിസ്റ്റ് ഡോ. സി. ജെ ജോൺ.

"മാതാപിതാക്കളെയും പതിനേഴ് വയസ്സുള്ള മകളെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടു. മകളെ ലൈംഗികമായി ചൂഷണം ചെയ്ത വ്യക്തിയെ പൊലീസ് അറസ്റ് ചെയ്‌തു. ഫ്ലാറ്റ് പൊളിക്കൽ പൂര നാളിൽ മധ്യ കേരളത്തിൽ സംഭവിച്ച ദാരുണ സംഭവമാണിത് . 

പെൺകുട്ടിയെ ശാരീരിക അസ്വാസ്ഥ്യങ്ങളുമായി മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോകുന്നു. ആ ലക്ഷണങ്ങൾ ഗർഭ ധാരണം മൂലമാണെന്ന് ഡോക്ടർ പറയുമ്പോൾ അവർക്കുണ്ടാകുന്ന തകർച്ച ആർക്കെങ്കിലും ഊഹിക്കാനാകുമോ? പോക്സോ നിയമങ്ങളുടെ പരിധിയിൽ വരുന്നതു കൊണ്ട് ഡോക്ടർക്ക് പൊലീസിനെ അറിയിക്കാതെ നിർവാഹമില്ല. അതിനായി മാതാ പിതാക്കളുടെ മനസ്സ് ഒരുങ്ങിയിട്ടുണ്ടായിരുന്നോ? ചുറ്റു പാടുമുള്ളവർ അറിയുമെന്ന ഭീതി അവരെ പിടി കൂടില്ലേ? 

മകൾ ഗർഭിണിയാണെന്ന നാണക്കേടുതന്നെ അവരെ ആത്മഹത്യാ ചിന്തയിലേക്ക് നയിച്ചിട്ടുണ്ടാകും. അവരെ മരിച്ച നിലയിൽ കണ്ട മകൾ അതിനിടയാക്കിയത് ഞാനെന്ന വിചാരത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ടാകും. ആകസ്മികമായി ആശുപത്രിയിൽ വച്ചോ മറ്റു സാഹചര്യങ്ങളിലോ കുട്ടി നേരിട്ട ലൈംഗിക ചൂഷണം അറിയുന്ന എല്ലാ മാതാപിതാക്കൾക്കും അമ്പരപ്പും കുറ്റബോധവും മാനക്കേടും സങ്കടവുമൊക്കെ ഉണ്ടാകും. ഇത്തരം പ്രതിസന്ധികളിൽ സമൂഹിക ഒറ്റപ്പെടലുകൾ ഭീകരമാണ്. അതുകൊണ്ട് അവരുടെ മനസ്സ് ഒരുക്കി വേണം ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ.

വരുന്ന പൊലീസ് യൂണിഫോം മാറ്റി സാധാരണ വേഷത്തിൽ വന്നതു കൊണ്ടു മാത്രം കാര്യമില്ല. അവരുടെ ഇടപെടലിൽ ഒരു രക്ഷകർത്താവിന്റെ ഭാവം വരണം. സ്വകാര്യത ഉറപ്പാക്കുമെന്ന വിശ്വാസം നൽകണം. നമുക്ക് ഒരുമിച്ച് ഈ കുട്ടിയുടെ ആത്മ വിശ്വാസവും സ്വയം മതിപ്പും വീണ്ടെടുക്കാമെന്ന ബോധ്യം നൽകണം. മറ്റൊരു കുട്ടിക്കും ഈ ദുരനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താനായി കുറ്റവാളിയെ പൂട്ടണമെന്ന വിചാരം നൽകണം.

കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിലും സംഭവിച്ച ഉദാസീനത ഈ കൂട്ട ആത്മഹത്യയിൽ നിഴലിക്കുന്നുണ്ടോയെന്ന് സംശയം തോന്നുന്നു. പോക്സോ അന്വേഷണം മികച്ച രീതിയിലാക്കുവാനായി സര്‍ക്കാര്‍ സെക്രട്ടറി ആശാന്മാരുടെ ഒരു കമ്മറ്റി ഉണ്ടായതായി കേട്ടൂ. അവർ പണി തുടങ്ങിയോ ആവോ?" ഡോക്ടർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

English Summary: Family Committed Suicide after Daughter Abused; Lapse from Authorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com