ADVERTISEMENT

നിങ്ങൾ പ്രീഡയബെറ്റിക് ആണോ? എന്നുവച്ചാൽ പ്രമേഹസാധ്യത ഉള്ളയാൾ ആണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് താരതമ്യേന എല്ലായ്പ്പോഴും ഉയർന്ന അളവിൽ തുടരുന്ന, എന്നാൽ ഡയബെറ്റിക് റീഡിങ്ങിലേക്കു എത്തിയിട്ടുമില്ലാത്തവരെയാണ് പ്രീഡയബെറ്റിക് എന്നു പറയുന്നത്. പ്രീഡയബെറ്റിക് ആയവരിൽ ഓരോ വർഷവും 5 മുതൽ 10 ശതമാനം വരെ ആളുകൾ എല്ലാ വർഷവും ഡയബെറ്റിക് ആയി മാറാറുണ്ട്. എന്നുമാത്രമല്ല 70 ശതമാനം പ്രീഡയബെറ്റിക് ആൾക്കാരും ഭാവിയിൽ പ്രമേഹരോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. 

ആഹാരക്രമത്തിലെ ആരോഗ്യകരമായ മാറ്റംകൊണ്ട് 75 ശതമാനം പ്രമേഹസാധ്യത കുറയ്ക്കാമെന്നാണ് അമേരിക്കയിലെ ഡോക്ടർമാർ അവകാശപ്പെടുന്നത്. വ്യായാമത്തിനും ഇക്കാര്യത്തിൽ ഒരു നിർണായക പങ്കുണ്ട്. ഒരാൾ പ്രീഡയബെറ്റിക് ആകുന്നത് പാരമ്പര്യ  ഘടകങ്ങൾ കൊണ്ടോ തെറ്റായ ജീവിതശൈലി കൊണ്ടോ അനാരോഗ്യകരമായ ആഹാര രീതി കൊണ്ടോ ആയിരിക്കാം. പാരമ്പര്യ ഘടകമാണ് വില്ലനെങ്കിൽ പ്രമേഹം പൂർണമായും ഒഴിവാക്കാൻ കഴിയണമെന്നില്ല. എങ്കിലും ഇത് വൈകിപ്പിക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്ന് ഗവേഷകർ ഉറപ്പുനൽകുന്നു. അതല്ല, വ്യായാമക്കുറവും ആഹാരരീതിയുമാണ് വില്ലനെങ്കിൽ വേണ്ടത്ര മുൻകരുതൽ എടുത്താൽ തീർച്ചയായും നിങ്ങൾക്ക് പ്രമേഹത്തിൽനിന്നു രക്ഷപ്പെടാം

കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടിയ ഭക്ഷണം ഒഴിവാക്കുകയോ കുറയ്ക്കുകയോ ആണ് പ്രധാനമായും വേണ്ടത്. ഗ്ലൈസിമിക് ഇൻഡക്സ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ പറയുക. ഉദാഹരണത്തിന് വൈറ്റ് റൈസിൽ 90 ആണെെങ്കിൽ ബ്രൗൺ റൈസിൽ 50 ആണ് ജിഐ(ഗ്ലൈസിമിക് ഇൻഡക്സ്). വാഴപ്പഴത്തിൽ 62 ആണെങ്കിൽ ആപ്പിളിൽ 39 ആണ് ജിഐ. ഗോതമ്പിൽ കുറവും അരിയിൽ കൂടുതലുമാണ്. കൃത്രിമ മധുരങ്ങളിൽ വളരെ ഉയർന്ന അളവിൽ ജിഐ അടങ്ങുന്നു. എന്നാൽ പ്രകൃതിദത്തമായ പഴങ്ങൾ കഴിക്കുന്നത് താരതമ്യേന സുരക്ഷിതമാണ്. 

ഫാറ്റ് കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ജിഐ 50ൽ താഴെയുള്ള ഭക്ഷണം ശീലമാക്കുന്നതാണ് ഉത്തമം. ഗ്ലൈസിമിക് ഇൻഡക്സ് 75ൽ കൂടുതലുള്ള ഭക്ഷണം പതിവാക്കുന്നത് നിങ്ങളെ വേഗം പ്രമേഹരോഗിയാക്കും. 

English Summary: After a prediabetes diagnosis: How to prevent diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com