ADVERTISEMENT

‘എന്റെ കുട്ടിക്ക് എന്തെങ്കിലും വറുത്തതും പൊരിച്ചതും ഉണ്ടെങ്കിലേ ചോറ് ഇറങ്ങൂ’ എന്ന് അൽപം അഹങ്കാരത്തോടെ പറയുന്ന ചില അമ്മമാരെ കണ്ടിട്ടില്ലേ. ഉച്ചയൂണിന് സ്കൂളിലേക്കു മിക്കദിവസവും കൊടുത്തുവിടുന്നതും അതൊക്കെത്തന്നെയാകും. ഇത്തരം കുഞ്ഞുങ്ങൾ മുതിരുമ്പോൾ റെഡ്മീറ്റ് അടങ്ങിയ ആഹാരക്രമം തിരഞ്ഞെടുക്കുന്നതും സ്വാഭാവികം. നമുക്കു ചുറ്റും വ്യാപിച്ചുവരുന്ന ജങ്ക് ഫുഡ് സംസ്കാരവും കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. എന്നാൽ ഡോക്ടർമാർ പറയുന്നത് അമിതമായ റെഡ് മീറ്റിന്റെ ഉപയോഗം നിങ്ങളെ ഒരു ഹൃദ്രോഗിയാക്കിത്തീർക്കും എന്നാണ്. 

ഹൃദയത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നുവെന്നു മാത്രമല്ല, അകാലമരണത്തിൽ വരെ നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. ആഴ്ചയിൽ രണ്ടു തവണയിൽ കൂടുതൽ റെഡ് മീറ്റ് കഴിക്കുമ്പോൾതന്നെ ഹൃദ്രോഗസാധ്യത 3 ശതമാനം വർധിക്കുകയാണത്രേ. അപ്പോൾ പിന്നെ ആഴ്ചയിൽ മിക്കദിവസവും കഴിക്കുന്നവരുടെ കാര്യം പറയണോ!. 

യുഎസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി, കോർണെൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പ്രോസസ്ഡ് മീറ്റാണത്രേ ഏറ്റവും വലിയ വില്ലൻ. റെഡ്മീറ്റിന്റെ അമിത ഉപയോഗം കാൻസറിലേക്കു വരെ നിങ്ങളെ നയിച്ചേക്കാം എന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ഏകദേശം 53 വയസ്സു വരെ പ്രായമുള്ള മുപ്പതിനായിരത്തോളം പേരെയാണ് ഗവേഷകർ പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരുടെ ഭക്ഷണക്രമവും ആരോഗ്യ പ്രശ്നങ്ങളും സസൂക്ഷ്മം വിലയിരുത്തിയ ശേഷമായിരുന്നു നിഗമനം. 

ഇവരിൽ റെഡ് മീറ്റ് അമിതമായി കഴിച്ചവർക്കായിരുന്നു മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഏറെയും അനുഭവപ്പെട്ടത്. മൃഗക്കൊഴുപ്പ് ശരീരത്തിന് തീർച്ചയായും പലവിധത്തിലും പ്രയോജനം ചെയ്യുന്നുണ്ട്. പക്ഷേ അവയുടെ അമിത ഉപയോഗമാണ് ആപത്ത് വിളിച്ചുവരുത്തുന്നത്. പ്രത്യേകിച്ചും ജങ്ക് ഫുഡ്. അപ്പോൾ ഇനിമുതൽ കുഞ്ഞുങ്ങൾക്ക് പച്ചക്കറികൾ കൂടി രുചികരമായി പാചകം ചെയ്തു കൊടുത്തുവിടാൻ അമ്മമാർ മറക്കേണ്ട. 

English Summary: Red meat and heart disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com