മദ്യം കിട്ടാതെ വരുമ്പോള്‍ കെ വിറയ്ക്കുന്നവരാണോ; ശ്രദ്ധിക്കുക
Mail This Article
മദ്യ വിൽപന ശാലകൾ അടച്ചിട്ട സാഹചര്യത്തില്‍ മദ്യം കിട്ടാതെ വരുമ്പോഴുള്ള അസ്വസ്ഥതകൾ പ്രധാന ലക്ഷണമായി വരുന്ന ഗണ്യമായ ഒരു വിഭാഗം ആളുകള്‍ ഉണ്ടാകും. മദ്യം കിട്ടാതെ വരുമ്പോള്‍ കെ വിറയ്ക്കുകയും ഉറക്കം നഷ്ടപ്പെടുകയും വല്ലാതെ ബുദ്ധി മുട്ടുകയും ചെയ്യുന്നവർ ഉടനെ വൈദ്യ സഹായം തേടണം. മറ്റ് ലഹരികളിലേക്കോ വ്യാജ മദ്യത്തിലേക്കോ പോകാൻ പാടില്ല. ഉചിത നടപടികള്‍ സ്വീകരിച്ചില്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ ജീവഹാനിക്കു പോലും ഇടയാക്കുന്ന മതി ഭ്രമങ്ങളിലേക്കു പോകാം. അപസ്മാരം ഉണ്ടാകാം. വീടുകളില്‍ സമ്പര്‍ക്ക വിലക്കിൽ കഴിഞ്ഞ ചിലര്‍ ഇത്തരം അവസ്ഥയില്‍ പോയതായി വാർത്തകൾ ഉണ്ടായിരുന്നു.
കേരളത്തിൽ മദ്യവുമായി ബന്ധപ്പെട്ടിട്ടുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് മുതിർന്ന വ്യക്തികളില്‍ 1.46 ശതമാനമെന്നു കേരളത്തിൽ നടന്ന ഒരു പഠനം പറയുന്നു. മദ്യം നിർത്തുമ്പോഴുള്ള പിന്‍ വാങ്ങൽ പ്രവണതകള്‍ കാണിക്കുന്നവർക്ക് ചികിത്സ നൽകാൻ വിമുക്തിയും മറ്റ് ഡീഅഡിക്‌ഷൻ കേന്ദ്രങ്ങളും ആരോഗ്യ സ്ഥാപനങ്ങളും സജ്ജമാക്കണമെന്ന് നിർദ്ദേശം വരണം. അടുത്ത പത്ത് ദിവസം ഇത് നേരിടാനുള്ള ഒരുക്കം വേണം.
മദ്യവിമുക്തിയിലേക്കുള്ള ചുവട് വയ്ക്കാനുള്ള അവസരമായും ഇതിനെ ഉപയോഗിക്കാം. ഒരു പുതിയ നല്ല ശീലത്തിന് വിത്തിട്ടു മുളപ്പിക്കാൻ മൂന്നാഴ്‌ച മതിയാകുമെന്ന് ഒരു മനഃശാസ്ത്ര നിരീക്ഷണമുണ്ട്. മദ്യപാനമെന്ന പഴയ ദുശീലത്തിന് സുല്ലിടാനായി ഈ ലോക്ക് ഡൗൺ മൂന്നാഴ്‌ച വിനിയോഗിക്കാൻ ആളുകൾ തയാറാകട്ടെ.
കൊറോണ വൈറസിന് പ്രിയപ്പെട്ട വീടായി ശ്വാസകോശത്തെ ഒരുക്കുന്ന പുകവലി ശീലത്തിനോടും വിട പറയാനുള്ള മൂന്നാഴ്ചയാണിത്.