കോവിഡ് ചികിത്സയിൽ വേണ്ടത് കൂടുതൽ നിരീക്ഷണവും കുറവു മരുന്നും; രോഗീപരിചരണം ഇങ്ങനെ
Mail This Article
കൂടുതൽ നിരീക്ഷണവും കുറവു മരുന്നുമാണ് കോവിഡ് ചികിത്സയുടെ കാതൽ. കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച നാലു പേരാണ് ഇതുവരെ രോഗമുക്തരായത്. കോവിഡിന് ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ല.
വിദേശരാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മരുന്നുകൾ നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ പരീക്ഷണ ഘട്ടത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നില്ല.
രോഗലക്ഷണങ്ങളുള്ളവരെയാണ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്. ഇതോടെ നിരീക്ഷണം ആരംഭിക്കും. രോഗബാധ സ്ഥിരീകരിക്കുന്നതിനു സ്രവം പരിശോധിക്കും. ദിവസവും പലവട്ടം മെഡിക്കൽ സംഘം പരിശോധിക്കും. രക്തസമ്മർദം, ഹൃദയാരോഗ്യം, പ്രമേഹം, രക്ത പരിശോധന എന്നിവ തുടർച്ചയായി നടത്തും.
മരുന്നുകൾ
രോഗലക്ഷണങ്ങൾക്കാണ് മരുന്നുകൾ. പനിക്കു പാരസെറ്റാമോൾ, അലർജിക്ക് സെട്രിസിൻ പോലുള്ള മരുന്നുകൾ, അണുബാധ ഒഴിവാക്കാൻ ആന്റിബയോട്ടിക്കുകൾ എന്നിവ നൽകുമെന്നു കോട്ടയം നോഡൽ ഓഫിസർ ഡോ. ആർ. സജിത് കുമാർ പറഞ്ഞു. സൈനസൈറ്റിസ്, ശരീരം മുഴുവൻ അണുബാധ പോലുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഉദ്ദേശ്യം.
മെഡിക്കൽ സംഘം
പകർച്ചവ്യാധി വിഭാഗത്തിനാണു ചികിത്സയുടെ ചുമതല. ഹൃദ്രോഗം, പ്രമേഹ ചികിത്സ, വൃക്കരോഗ ചികിത്സാ വിഭാഗം തുടങ്ങി ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി പരിഗണിച്ച് അതത് വിഭാഗത്തിലെ ഡോക്ടർമാർ സംഘത്തിൽ ചേരും.
വെന്റിലേറ്റർ പ്രധാനം
ചികിത്സയിൽ ഏറ്റവും നിർണായകം വെന്റിലേറ്ററാണ്. രോഗം മൂർഛിക്കുന്ന സാഹചര്യത്തിലാണിത്. സ്വയം ശ്വസിക്കാൻ കഴിയാതെ വരുമ്പോൾ കൃത്രിമമായി ശ്വാസം നൽകും.
ഭക്ഷണം
ഭക്ഷണത്തിൽ നിയന്ത്രണങ്ങളില്ല.