കാൻസറിനെ തോൽപിക്കാൻ അൻവിതയ്ക്ക് ഉടൻ ഹൈദരാബാദിലെത്തണം; സഹായത്തിന് കൈനീട്ടി മാതാപിതാക്കൾ
Mail This Article
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം ഒന്നടങ്കം അപ്രതീക്ഷിതമായ ലോക്ഡൗണിലേക്ക് കടന്നത് ഏറ്റവും കൂടുതൽ വലച്ചത് രോഗികളെയാണ്. പലർക്കും മുൻകൂട്ടി നിർദേശിച്ച ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളിൽ എത്താൻ കഴിയാത്ത അവസ്ഥ. കൂട്ടത്തിൽ ആലപ്പുഴ, ചേർത്തല സ്വദേശിനിയായ ഒന്നേമുക്കാൽ വയസ്സുകാരി അൻവിതയുമുണ്ട് എന്നത് ദുഃഖകരമാണ്. കാൻസർ ബാധിതയായ അൻവിത ഹൈദരാബാദ് എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിലും ജൂബിലി ഹിൽസിലുളള അപ്പോളോ ഹോസ്പിറ്റലിലുമായി അവസാന ഘട്ട ചികിത്സയിലാണ്. എന്നാൽ ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയതോടെ അൻവിതയുടെ ചികിത്സ പാതി വഴിയിൽ നിൽക്കുകയാണ്.
ജനിച്ച് നാലാം മാസത്തിലാണ് അൻവിതയുടെ കണ്ണിൽ അർബുദ വളർച്ച കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കണ്ണിനെ ബാധിക്കുന്ന പ്രത്യേകതരം അർബുദമാണ് എന്ന് മനസ്സിലായി. അതിനുള്ള ചികിത്സ ഇവിടെ ലഭ്യമല്ലാത്തതിനാലാണ് ഹൈദരാബാദിലെ എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്.
തുടർന്ന് ചികിത്സയ്ക്കാവശ്യമായ ഭീമയായ തുക കണ്ടെത്താൻ മാതാപിതാക്കൾക്ക് കഴിയാതെ വന്നപ്പോൾ സോഷ്യൽ മീഡിയയും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടുന്ന നന്മനിറഞ്ഞ മനസ്സുള്ളവരുടെ കൂട്ടായ്മയിൽ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തി. എന്നാൽ ഇപ്പോൾ ചികിത്സ പൂർത്തിയാക്കാൻ ആവാത്ത അവസ്ഥയിലാണ്. ആശുപത്രിയിൽ എത്തിച്ചാൽ ട്രീറ്റ്മെന്റ് ചെയ്യാം എന്നാണ് ഹോസ്പിറ്റലിൽ നിന്നു കിട്ടുന്ന അറിവ്
‘കുട്ടിയെ ഹൈദരാബാദിൽ എത്തിക്കുന്നതിനായി പല വഴികളും ഞാൻ അന്വേഷിച്ചു. ആരോഗ്യ മന്ത്രിയുടെ പിഎയുമായി സംസാരിച്ചതിന്റെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം കലക്ട്രേറ്റിൽ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ആംബുലൻസ് പോലുള്ള ഏതെങ്കിലും സൗകര്യം ഏർപ്പെടുത്തി എന്റെ കുഞ്ഞിനെ ചികിത്സ പൂർത്തിയാക്കുന്നതിനായി ഹൈദരാബാദിൽ എത്തിക്കണം’ – അൻവിതയുടെ അച്ഛൻ വിനീത് മനോരമ ഓൺലൈനിനോട് പറഞ്ഞു.
എല്ലാ വഴികളും അടഞ്ഞ വിനീത് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം...
ഇതൊരു അപേക്ഷയാണ്. ഞങ്ങളുടെ പൊന്നോമനയുടെ ചികിത്സ ഈ ഘട്ടത്തിൽ നിർത്തിവക്കുക എന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്. ഒരു വയസ്സ് ഒൻപതു മാസം പ്രായം ഉണ്ട് എന്റെ മോൾക്ക്. കഴിഞ്ഞ ഒന്നര കൊല്ലത്തിൽ ഏറെ ആയി അവളെയും കൊണ്ട് ഞങ്ങൾ ഹൈദരാബാദ് പോയി ചികിത്സ തേടുന്നു. ചികിത്സയുടെ ഏകദേശം അവസാന ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെയും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്താൽ പണമെല്ലാം സ്വരൂപിച്ച ഞങ്ങൾക്ക് മുന്നിൽ വലിയൊരു വെല്ലുവിളി ആണ് ഇപ്പൊ ഉള്ളത്. യാതൊരു വിധത്തിലും ഞങ്ങൾക്ക് ഹൈദരാബാദ് പോകാൻ കഴിയുന്നില്ല... എല്ലാവരും നിസ്സഹായരാണ് എന്നാണ് ഒടുവിൽ അറിയുന്നത്. അവിടെ എത്തിയാൽ ട്രീറ്റ്മെന്റ് ചെയ്യാം എന്നാണ് ഹോസ്പിറ്റലിൽ നിന്നും കിട്ടുന്ന അറിവ്. ഹൈദരാബാദ് LV പ്രസാദ് ഐ ഇൻസ്റ്റിട്യൂട്ടിലും ജൂബിലി ഹിൽസ് ഇൽ ഉള്ള അപ്പോളോ ഹോസ്പിറ്റലിലും ആയി IAC ആണ് ചെയ്യേണ്ടത്. കേരളത്തിലെ ഹോസ്പിറ്റലുകളിൽ ഒരിടത്തും ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് ചെയ്യുന്നില്ല എന്നാണ് കിട്ടിയ അറിവ്. ഏതെങ്കിലും വിധത്തിൽ ഞങ്ങളെ സഹായിക്കാൻ ആർക്കെങ്കിലും പറ്റുമെങ്കിൽ എന്നെ ഒന്ന് കോൺടാക്ട് ചെയ്യുക +918086581882
English Summary: Anvitha's parent's social media post requesting help on lockdown days