ADVERTISEMENT

ലോകം ഇന്ന് ആരോഗ്യ ദിനമായി ആചരിക്കുമ്പോൾ പത്തനംതിട്ടയ്ക്ക് പറയാനുള്ളത് ആരോഗ്യ രംഗത്തെ ഒരുപിടി നേട്ടങ്ങൾ.  കൊറോണാ ആശങ്കകൾക്കിടയിലും കരുതലിന്റെ പ്രകാശം പരത്തുന്ന നഴ്സുമാരെ ഒാർക്കാനാണ് ഇൗ ദിനമെന്നു  ലോകാരോഗ്യസംഘടന. 

സ്റ്റാഫ് നഴ്സ്, ഹെഡ്, സൂപ്രണ്ട്, എൻഎച്ച് എം തുടങ്ങി ഏകദേശം 500 നഴ്സുമാരാണ് ജില്ലയിൽ സർക്കാർ മേഖലയിൽ ഉള്ളത്. സ്വകാര്യ മേഖലയിൽ ഫ്ളോറൻസ് നൈറ്റിങ്ങേലിന്റെ പിന്തുടർച്ചയ്ക്കായുള്ളത് ഏകദേശം ആറായിരം പേർ. ജനസംഖ്യാ കണക്കനുസരിച്ച് ജില്ലയിലെ ഒാരോ 169 പേർക്കും ഒരു നഴ്സ് വീതമുണ്ട്.

∙ മെലിയില്ല ഇൗ ജില്ല

ഇറ്റലിയിൽ നിന്നെത്തിയ റാന്നിക്കാരിൽ കോവിഡിന്റെ ആദ്യ ലക്ഷണം തിരിച്ചറിഞ്ഞ പ്രാഗൽഭ്യം. മഹാമാരിയുടെ തീവ്രമേഖലയായിട്ടും കാര്യങ്ങൾ കൈവിട്ടുപോകാത്ത നേതൃത്വം. കൊറോണ പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പരാമർശത്തിന് അർഹമായ ജില്ല. രാജ്യത്ത് ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ഇടം. ഉത്തരേന്ത്യൻ പ്രസിദ്ധീകരണത്തിൽ പത്തനംതിട്ടയെക്കുറിച്ചു വന്ന കുറിപ്പ് ഇങ്ങനെ- നിങ്ങളുടെ കുട്ടികളെ വളർത്താൻ പറ്റിയ ഇടം. ഇവിടുത്തെ ശുദ്ധവായുവിനെ ഉദ്ദേശിച്ചു മാത്രമല്ല, രാജ്യത്തു തന്നെ കുട്ടികളിൽ പോഷകാഹാരക്കുറവു മൂലമുള്ള മെലിച്ചിൽ ഏറ്റവും കുറവുള്ള ജില്ലയുമാണ് പത്തനംതിട്ട. പട്ടിണി ഏറ്റവും കുറവുള്ള ജില്ല. 

∙ കലക്ട്രേറ്റ് എന്ന വാർ റൂം

കലക്ടറേറ്റിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കോവിഡ് സെൽ പോലെയാണ്  ജില്ലയുടെ ആരോഗ്യവും. പ്രളയംമുതലുള്ള പ്രതിസന്ധികളിലൂടെ ജില്ലയെ നയിക്കുന്ന കലക്ടർ പി.ബി. നൂഹ്  ദേശീയ തലത്തിൽ കോവിഡ് ചാംപ്യനായത് ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തിന്റെ റൂട്ട് മാപ്പ് വരച്ച്. ഡിഎംഒ എ.എൽ. ഷീജയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പു സംഘവും ഇവിടെ സജീവം.  വിവര സാങ്കേതിക വിദ്യയെ പ്രയോജപ്പെടുത്തുന്ന ആശയമികവിന്റെ കാര്യത്തിലും ജില്ല ഒരു പടി മുന്നിൽ.

നൂറംഗ കൊറോണാ വാർ റൂമാക്കി കലക്ടറേറ്റ് മാറിയിട്ട് രണ്ടാഴ്ച. കൊറോണാ റിലേഷൻഷിപ്പ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറും ഹീറ്റ് മാപ്പും  വികസിപ്പിച്ച് ജില്ലയിലെ എൻജിനീയറിങ് കോളജ് വിദ്യാർഥി വൈറസിനെ നേരിടുന്നതിൽ പ്രതിരോധമരുന്നിന്റെ ഫലം ചെയ്യുന്നു.  ജില്ലയിലെ തൊള്ളായിരത്തോളം തദ്ദേശ വാർഡുകളിലെല്ലാം ആശാ വർക്കർമാരുണ്ട്. പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ ഇവരും ജില്ലയ്ക്കു നേരെ ജാഗ്രതയുടെ തെർമോമീറ്റർ പിടിക്കുന്നു. 

∙ 500 പേർക്ക് ഒരു ഡോക്ടർ

ശബരിമലയുമായി ബന്ധപ്പെട്ട തയാറെടുപ്പുകളാണ് ആരോഗ്യ രംഗത്ത് ജില്ലയ്ക്കുള്ള മറ്റൊരു മേൽക്കൈ. കാത്ത് ലാബ് വരെയുള്ള ജനറൽ ആശുപത്രി സ്വന്തം. ടിബി, കാൻസർ എന്നിവയുമായി ബന്ധപ്പെട്ട മികച്ച കേന്ദ്രമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. 3 മെഡിക്കൽ കോളജുകളും (2 എണ്ണം കൂടി പരിഗണനയിൽ) പതിനഞ്ചോളം പ്രധാന സ്വകാര്യ ആശുപത്രികളും  ജില്ലാ ആശുപത്രിയും  ജനറൽ ആശുപത്രിയും താലൂക്ക് ആശുപത്രികളും  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമടക്കം എഴുപതോളം ചികിത്സാ കേന്ദ്രങ്ങളിലായി  ഏകദേശം രണ്ടായിരത്തോളം ഡോക്ടർമാർ. സർക്കാർ മേഖലയിലെ മുന്നൂറോളം ഡോക്ടർമാരെക്കൂടി ചേർത്താൽ  ജനസംഖ്യയിൽ  500 പേർക്ക് ഒരു ഡോക്ടർ വീതമുണ്ട്.

∙ നഴ്സിങ് മേഖല 

11 നഴ്സിങ് കോളജുകളിൽ നിന്നായി വർഷംതോറും 550 നഴ്സുമാരാണ് ജില്ലയിൽ പഠിച്ചിറങ്ങുന്നത്. കേരളത്തിൽ സ്വകാര്യ മേഖലയിൽ ആദ്യമായി ആരംഭിച്ച നഴ്സിങ് സ്ഥാപനമായ തിരുവല്ല ടിഎംഎം ലെ 75-ാം ബാച്ചാണ് ഇപ്പോൾ പഠിക്കുന്നത്. നഴ്സിങ് സ്കൂളുകൾ അവസാനിപ്പിച്ച് (ജിഎൻഎം) കോളജ് രീതിയിലേക്കു മാറുന്നതിനാൽ  ഇത് ഇവിടുത്തെ അവസാന ബാച്ചാണെന്ന് മുൻ ചെയർമാൻ ജോർജ് കോശി മൈലപ്ര പറഞ്ഞു. 

∙ വരണം, ആരോഗ്യ വിപ്ലവം

ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് ശസ്ത്രക്രിയയും അവയവ മാറ്റ ശസ്ത്രക്രിയയും കൂടിയാണ്  ഇനി ജില്ലയിൽ ആരംഭിക്കാനുള്ളത്. ദിവസവും ശരാശരി 300 പേർ ജില്ലയിൽ ഡയാലി‌സിസിനു വിധേയമാകുന്നു. ആശുപത്രിയിലെത്താതെ ഫോണിലൂടെയും വിഡിയോ കോൺഫറൻസിലൂടെയും ചികിത്സ നൽകാമെന്ന് ഇൗ കൊറോണാ കാലത്ത് ജില്ല പഠിച്ചു. ഇൗ സംവിധാനം വിപുലപ്പെടുത്തി ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനാവുമെന്ന് ആശുപത്രി മാനേജർമാർ പറയുന്നു.

എല്ലാവർക്കും ആരോഗ്യം എന്ന ആശയം പ്രമുഖ രാഷ്ട്രീയപാർട്ടികൾക്കു പകർന്നു നൽകിയ കേരള മോഡൽ  ജില്ല കൂടിയാണിത്. സർക്കാരും സ്വകാര്യ ആശുപത്രികളും  ഇൻഷുറൻസ് കമ്പനികളും ചേർന്നാൽ എല്ലാവർക്കും മികച്ച ആരോഗ്യം ഒരു പോലെ നൽകാനാവുമെന്ന്  ഇൗ സംവിധാനത്തെപ്പറ്റി പഠിക്കുന്ന സന്തോഷ് വി. ജോർജ് പറഞ്ഞു.

∙ അതിരുകളെ ഭേദിച്ച വൈദ്യസേവനം

ലോകത്തിന്റെ  ആരോഗ്യ ചരിത്രത്തിൽ സ്ഥാനം പിടിച്ച പല വ്യക്തികളും ഇൗ ജില്ലക്കാരാണ്. അൻപതുകളിൽ ഗൾഫ് രാജ്യങ്ങൾ എണ്ണപ്പണം കുഴിച്ച് വികസനത്തിന്റെ ആദ്യ ചുവടുവച്ചപ്പോൾ വൈദ്യസഹായത്തിന് എത്തിയ നഴ്സുമാരിൽ പലരും കുമ്പനാട്ടും പരിസരത്തുമുള്ളവരായിരുന്നു. കുമ്പനാട്ട് പ്രവർത്തിച്ചിരുന്ന ചില നഴ്സിങ് പരിശീലന സ്ഥാപനങ്ങളിൽ നിന്നുള്ള പരിചയ സർട്ടിഫിക്കറ്റും അൽപം ആത്മവിശ്വാസവും മാത്രമായിരുന്നു അന്നത്തെ കൈമുതൽ. വെല്ലൂർ സിഎംസിയിലെ പല പ്രമുഖ ഡോക്ട്മാരും മധ്യതിരുവിതാംകൂറിൽ നിന്നായിരുന്നു. 

∙ ദിവാൻ ബഹദൂറും സായിപ്പും 

എറണാകുളം ജനറൽ ആശുപത്രിയുടെ പ്രധാന വാർഡിന്റെ ശിലാഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു – ഇൻ മെമ്മറി ഒാഫ് ദിവാൻ ബഹദൂർ ഡോ. വി. വർഗീസ്, ചീഫ് മെഡിക്കൽ ആൻഡ് സാനിറ്ററി ഒാഫിസർ (1924-1931). തിരുവല്ല കുറ്റപ്പുഴ കോഴിമണ്ണിൽ കുടുംബാംഗമായ ഡോ. വി. വർഗീസ് തുടക്കമിട്ടതാണ് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി. ചർച്ച് വേഡിനെപ്പോലുള്ള വിദേശികളെ ഏൽപ്പിച്ചതോടെ പിന്നീടിത്  സായിപ്പിന്റെ ആശുപത്രിയായി. കഴിഞ്ഞ 85 വർഷത്തിനിടെ ജനിച്ച 3 ലക്ഷം കുട്ടികളുടെ ജനന റജിസ്റ്റർ ഇപ്പോഴും സൂക്ഷിക്കുന്നു ഇൗ ആതുരാലയം. 

കുമ്പനാട് ഫെലോഷിപ് ആശുപത്രിക്കു തുടക്കമിട്ടത് ഡോ. ജേക്കബ് ഉമ്മനാണ്- 1946 ൽ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ സഹോദരനാണ് ഡോ. ജേക്കബ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com