കോവിഡ് രോഗികളില്‍ കിഡ്നി തകരാറുകള്‍ കൂടുന്നു
Mail This Article
കോവിഡ് രോഗികളില്‍ കിഡ്നി തകരാറുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിക്കുന്നതു ശ്വാസകോശത്തെയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ കോവിഡ് കേസുകളില്‍ കിഡ്നി തകരാറുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വെന്ററിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 90 ശതമാനം രോഗികള്‍ക്കും ഇപ്പോള്‍ കിഡ്നി പ്രശ്നം ഉള്ളതായാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ കോവിഡ് രോഗികളില്‍ അഞ്ചു മുതല്‍ 23 വരെ ശതമാനം പേരില്‍ കിഡ്നി രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. അമേരിക്കയില്‍ ഇതിന്റെ കണക്കുകള്‍ കൂടുതലാണ്.
കൊറോണ വൈറസ് ആളുകളില്‍ ബ്ലഡ് ക്ലോട്ട്, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ ഉണ്ടാക്കുന്നതായി നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരു പഠനം പറയുന്നത് 5,500 രോഗികളില്‍ 36.6% പേരില്‍ കിഡ്നി തകരാറുകള്‍ ഉണ്ടെന്നാണ്. ഇത്തരം കേസുകള്‍ വരുമ്പോഴാണ് കോവിഡ് മരണകാരണമാകുക. കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ ശരീരത്തില്‍നിന്നു വിഷാംശം നീക്കം ചെയ്യാതെ കെട്ടി കിടക്കുകയാണ് ഫലം. 14.3 % കിഡ്നി രോഗികള്‍ക്കും ഡയാലിസിസ് വഴി ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.
ജര്‍മനിയില്‍ നടത്തിയൊരു പഠനം പറയുന്നത് ശരീരത്തിലെ വിവിധ അവയവങ്ങളെ കൊറോണ സാരമായി ബാധിക്കുന്നുണ്ട് എന്നാണ്. ശ്വാസകോശം, കരള്‍, ഹൃദയം, കിഡ്നി, തലച്ചോര്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇവര്‍ പറയുന്നു. കിഡ്നി ഇന്റർനാഷനൽ ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary: Coronavirus patients have kidney damage