ADVERTISEMENT

ആഗോള തലത്തില്‍ വ്യാപിച്ച കോവിഡ്-19 മഹാമാരിയുടെ ഇന്ത്യയിലേക്കുള്ള അതിവേഗ വരവ് മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള പരമ്പരാഗത മിത്തുകളല്ലാം തകര്‍ത്തു കളഞ്ഞു.  പൂര്‍ണ ആരോഗ്യവാൻമാരേയും ഈ മാരക വൈറസ് വന്‍ തോതില്‍ ബാധിച്ചുവെങ്കിലും ശ്വാസ കോശസംബന്ധമായും ഹൃദയ സംബന്ധമായും രോഗമുള്ളവര്‍ക്ക് അതു പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മനുഷ്യ ശരീരത്തിലെ ശ്വസന വ്യവസ്ഥയിലൂടെയാണ് കോവിഡ്-19 വ്യാപകമായി പരക്കുന്നത്. വൈറസ് ബാധിച്ചവര്‍ സാധാരണയായി പനിയും ചുമയും ശ്വാസ തടസവുമാണ് പരാതിപ്പെടാറ്. മൂക്കും തൊണ്ടയും ഉള്‍പ്പെടുന്ന ശ്വസന നാളിയുടെ മേല്‍ ഭാഗത്ത് ജലദോഷ ലക്ഷണവുമായി  വൈറസ് ഇടം പിടിക്കുന്നു. ഇതേത്തുടര്‍ന്ന് ശ്വാസ നാളിയും ശ്വാസകോശവും  ഉള്‍പ്പെടുന്ന കീഴ്ഭാഗത്ത് ശ്വാസതടസ്സവും ചുമയും അനുഭവപ്പെടുന്നു. ഗുരുതരാവസ്ഥയില്‍ ഇത് ന്യുമോണിയ, തീവ്രമായ ശ്വാസം മുട്ട് (ARDS) , അല്ലെങ്കില്‍ അവയവങ്ങള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥ എന്നിവയിലൂടെ പലപ്പോഴും മരണത്തിലേക്കു നയിക്കുന്നു.

ശ്വാസകോശ രോഗത്തിന്റെ ചരിത്രമുള്ളവരാണ് കോവിഡ്-19 ന് ഇരയാകുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞ ഏതൊരാള്‍ക്കും കൊറോണ വൈറസ് ബാധിക്കാമെന്നും അത് അയാളുടെ ഹൃദയത്തിന്റെ അവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്നും തെളിഞ്ഞിട്ടുണ്ട്. ആദ്യം ശ്വാസകോശത്തെയാണു രോഗം ബാധിക്കുന്നതെങ്കിലും കോവിഡ്-19 പോസിറ്റീവായവര്‍ക്ക് ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ലോകമെങ്ങുമുള്ള ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ഹൃദയ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വൈറസ് ക്രമേണ രോഗിയെ ഹൃദയാഘാതത്തിലേക്കു നയിക്കുന്നു. ശ്വാസകോശാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ഹൃദയത്തിന്റെ ജോലിഭാരം കാര്യമായി വര്‍ധിക്കുമെന്ന കാര്യം ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവര്‍ ശ്രദ്ധിക്കണം. 

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊതു സ്ഥലത്ത് തുപ്പുന്നതും തടയാന്‍ ആവശ്യപ്പെട്ടിരുന്നു.

ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്ക്  പ്രതിരോധ നിലവാരം കുറവായതിനാല്‍ കോവിഡ് -19 ബാധിച്ചാല്‍ അപകടാവസ്ഥയിലെത്തുന്നു. സാധാരണ സാഹചര്യങ്ങളില്‍ ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്യുന്നത്  കോവിഡ്് -19 ന്റെ വ്യക്തമായ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ മടി വിചാരിക്കാതെ എത്രയും വേഗം ഡോക്ടറെ കാണണം. 

അതു പോലെ, ചെറിയ ശാരീരിക വ്യായാമത്തില്‍ തന്നെ ക്ഷീണം അനുഭവപ്പെട്ടാലും ഡോക്ടറെ കാണുന്നത് വിവേകപൂര്‍മായിരിക്കും. നിത്യവും വ്യായാമം ചെയ്യുന്നവര്‍ നിശ്ചിത ഇടവേളകളില്‍  ഡോക്ടറുടെ മാര്‍ഗ നിര്‍ദ്ദേശം സ്വീകരിക്കുന്നത് ഗുണകരമാണ്. ആളുകള്‍ പതിവായി ചെയ്യുന്ന വ്യായാമം മാറ്റിവെക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോള്‍ ഇല്ല. എന്നും വ്യായാമം ചെയ്യുന്ന ശീലമുള്ളവര്‍ അതു തുടര്‍ന്നു കൊണ്ടു പോവുക തന്നെയാണു വേണ്ടത്. 

എന്നാല്‍ വ്യായാമം ചെയ്യുന്നവര്‍ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വൈറസ് ബാധ ഏല്‍ക്കാതിരിക്കാനും വ്യാപനം തടഞ്ഞു നിര്‍ത്താനും ഇതു സഹായിക്കും.

യഥാര്‍ത്ഥ വൈറസിനേക്കാള്‍ വൈറസ് ബാധയേല്‍ക്കുമോ എന്ന ഭയമാണ് ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരെ കൂടുതല്‍ വേട്ടയാടുന്നത്. ഹൃദ്രോഗ ചരിത്രമുള്ളവര്‍ക്ക് വലിയ മാനസിക സംഘർഷം ഇതു സൃഷ്ടിച്ചേക്കും. തല്‍ഫലമായുണ്ടാകുന്ന സമ്മർദം  രക്തസമ്മർദം വര്‍ധിപ്പിച്ച് ഹൃദ്രോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. 

കോവിഡ്-19 ന്റെ അനന്തഫലങ്ങളെക്കുറിച്ചാലോചിക്കുന്നതിനു പകരം ഹൃദ്രോഗികള്‍ കര്‍മ്മ നിരതമായ ജീവിതം നയിക്കുകയാണു വേണ്ടത്. ഇതവരെ സമ്മർദത്തില്‍ നിന്നു മോചിപ്പിക്കാനും രോഗം കാരണമുള്ള ഉല്‍ക്കണ്ഠ ഇല്ലാതാക്കാനും സഹായിക്കുക മാത്രമല്ല വൈറസ് ജനിപ്പിക്കുന്ന പ്രതിസന്ധിയും അനിശ്ചിതത്വവും നേരിടുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കാനും സഹായിക്കും.

ഹൃദ്രോഗികള്‍ മനോബലം വര്‍ധിപ്പിക്കേണ്ടതുണ്ട്.  വൈറസിന്റെ ആഘാതം ഫലപ്രദമായി നേരിടുന്നതിന് മാനസിക മാന്ദ്യത്തില്‍ നിന്ന്  സ്വയം വീണ്ടെടുക്കാനുുള്ള കഴിവ് അവര്‍ ആര്‍ജ്ജിക്കണം. കോവിഡ്-19 രോഗികളില്‍ യുവാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട സാധ്യത കൂടുതലുള്ളത് പ്രായം കൂടിയവര്‍ക്കാണ്. യുവാക്കളായ കോവിഡ് രോഗികള്‍ക്കിടയില്‍ മരണ നിരക്ക്  2.5 ശതമാനം ആയിരിക്കുമ്പോള്‍ മുതിര്‍ന്ന രോഗികളില്‍ ഇത് 5 ശതമാനമാണ്.

70 വയസുള്ള രോഗികള്‍ക്കിടയില്‍ മരണ നിരക്ക് 8 ശതമാനവും അതിനു മുകളിലുമാണ്. 80 വയസിനു മുകളിലുള്ളവര്‍ക്കിടയില്‍ മരണ നിരക്ക് 80 ശതമാനവും അതിനു  മുകളിലുമാണ്. എന്നാല്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൃദയ സംബന്ധമായ രോഗമുള്ളവരില്‍ മരണ നിരക്ക് 10.5 ശതമാനം മാത്രം. ശരാശരി ആരോഗ്യമുള്ള ഒരാള്‍ക്കും ഹൃദയ സംബന്ധമായ രോഗമുള്ള ആള്‍ക്കും അരോഗ്യമായ ജീവിതം നയിക്കുന്നതിന് ഉറക്കം സുപ്രധാനമായ ഘടകമാണ്. വിട്ടുവീഴ്ചയില്ലാത്തവിധം മതിയായ ഉറക്കം ലഭിക്കേണ്ടത് ആവശ്യമാണ്. ഉറക്കക്കുറവു മൂലം ഉണ്ടാകുന്ന ഉദാസീനതയും അശ്രദ്ധയും കോവിഡ്-19 ന്റെ ലക്ഷണങ്ങളായി കണക്കാക്കാന്‍ കഴിയില്ല. 

ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത് ഒരാളെ  അനാവശ്യമായ ഉല്‍ക്കണ്ഠകളിലേക്കും സമ്മര്‍ദ്ദത്തിലേക്കും നയിക്കും. ഒഴിവാക്കാവുന്നതാണിത്. ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ മതിയായ  ഉറക്കം ലഭിക്കുന്നു എന്നുറപ്പു വരുത്തണം. കോവിഡ്-19 മഹാമാരിയുടെ സമൂഹ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ അവര്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. താഴ്ന്ന പ്രതിരോധ നിലവാരമുള്ളവരായതിനാല്‍ വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവരാണു തങ്ങളെന്ന് ഹൃദ്രോഗികള്‍ മനസിലാക്കേണ്ടതുണ്ട്.  അതിനാല്‍ സാമൂഹികമായ ഇടപെടലുകളും കുടുംബ സംഗമങ്ങളുമെല്ലാം അവര്‍ പൂര്‍ണമായി ഒഴിവാക്കണം. 

ചിലയിനം ഭക്ഷണ പദാര്‍ത്ഥങ്ങളോ പഴവര്‍ഗങ്ങളോ കഴിക്കുന്നതിലൂടെ കൊറോണ വൈറസിനെതിരെ ഒരാളുടെ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നതിന് ശാസ്ത്രീയമായ യാതൊരടിത്തറയുമില്ല. എന്തും വിളിച്ചുപറയാന്‍ മടിയില്ലാത്ത ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്  ഒരാളുടെ ഭക്ഷണ ശീലം മാറ്റുന്നതില്‍ ഒരു യുക്തിയുമില്ല. 

എന്തായാലും ഒരാളുടെ ദൈനംദിന ഭക്ഷണശീലങ്ങള്‍ മാറ്റുന്നതിനു മുമ്പായി ശരിയായ മാര്‍ഗ നിര്‍ദ്ദേശത്തിന് ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും.  ഹൃദ്രോഗികള്‍ അവരുടെ ഭക്ഷണക്രമം കര്‍ശനമായി പാലിക്കുന്നതാണു നല്ലത്.

(മെഡിട്രീന  ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാണ് ലേഖകന്‍)

English Summary: COVID- 19, Heart disease patients need extra care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com