ADVERTISEMENT

മരണം മുന്നിൽക്കണ്ട് നിൽക്കുമ്പോൾ ദൈവത്തിന്റെ കരസ്പർശംപോലെ എത്തി ജീവിത്തിലേക്കു തിരികെ എത്തിക്കുന്ന ആരോഗ്യപ്രവർത്തകരുണ്ട്. പലരുെടയും ജീവൻ അവരോടു കടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ഇതിനു വിപരീതമായി ഒരു നഴ്സിന്റെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധ മരണമുറപ്പിച്ച ഒരു രോഗിയുടെ ജീവൻ രക്ഷിച്ചാലോ? വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാൽ അത്തരം ഒരനുഭവം പങ്കുവയ്ക്കുകയാണ് നഴ്‌സ് ആയിരുന്ന സന്ദീപ് ബാലകൃഷ്ണന്‍. മഹാരാഷ്ട്രയിലെ സോലാപൂരില്‍ ജോലി ചെയ്യുന്ന സമയത്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് 15 ദിവസം അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയുടെ ജീവൻ തിരികെ കൊണ്ടുവന്നത് തന്റെ ഭാഗത്തു നിന്നുണ്ടായ ഒരശ്രദ്ധയാണെന്ന് പറയുന്നു സന്ദീപ്. ഇതു സംബന്ധിച്ച് സന്ദീപ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

വർഷം- 2011

മരണം തോറ്റു തന്ന രാത്രി(എന്റെ ജീവിതാനുഭവം)

ഒരു ഫെബ്രുവരി..

എന്റെ ഒരാഴ്ചത്തെ നൈറ്റ് ഡ്യൂട്ടി അന്ന് സ്റ്റാർട്ട് ചെയ്യുകയായിരുന്നു.. കൂടെയുണ്ടായിരുന്ന മലയാളികളൊക്കെ അവിടെ നിന്നും ഒന്നൊന്നായി അപ്രത്യക്ഷമായി തുടങ്ങിയിരുന്നു.. ശമ്പളം 3000 രൂപ മാത്രമായിരുന്ന കാലം.. ഭക്ഷണത്തിനു 1500 കഴിഞ്ഞാൽ പിന്നെയുള്ള 1500 ലാണ് ഒരു മാസം മുഴുവൻ.. ഒരു ദിവസം പരമാവധി ചിലവാക്കാൻ കഴിയുന്ന തുക50 രൂപ മാത്രം..

അതിൽ 30 രൂപ സിഗരറ്റും ചായയും കൊണ്ടു പോകും.. പിന്നെയുള്ള ഇരുപതിലാണ്, പതിവായി തലപൊക്കി തലച്ചോറ് പിളർക്കുന്ന പ്രണയനൈരാശ്യത്തെ പടിക്ക് പുറത്തു നിർത്തുന്ന ദിവ്യൗഷധം..

ആ മോഹാലസ്യത്തിന്റെ മൂർധന്യത്തിൽ ഹോസ്റ്റലിലെ നാലാംനിലയിൽ നിന്നും പടിക്കെട്ടുകൾ കാണാതെ കണ്ടിറങ്ങി ആശുപത്രി വരാന്തയിലേക്ക്.. കടന്നു പോകുന്ന വരാന്തയിലൂടെ ജനറൽ വാർഡിലേക്കുള്ള മരുന്നും നിറച്ച് ട്രോളി ഉന്തിപ്പോകുന്ന അവശേഷിക്കുന്ന ഏക മലയാളി നഴ്സായ പെൺകുട്ടി ചിഞ്ചു.

സമയം വൈകിയത് കൊണ്ട്, എന്തോ പറയാൻ വന്ന അവളോട് ധൃതിയിൽ അഭിവാദ്യം ചെയ്ത് ഞാൻ നടന്നകന്നു. ധരിച്ചിരുന്ന ചെരുപ്പ് സ്റ്റാൻഡിൽ വച്ച് എന്റെ പേരു പതിച്ച എനിക്ക് അത്ര പാകമല്ലാത്ത ICUചപ്പൽ ധരിച്ച് അകത്തേക്ക്..

Over കൊടുക്കാൻ പരക്കം പായുന്ന നഴ്സുമാർ.. എന്നെ കാത്ത് ക്ലോക്കിലേക്ക് മിഴിനട്ടിരിക്കുന്ന പ്രിയപ്പെട്ട സിസ്റ്റർ അൽസൻ്റെയുടെ തോളിൽ തട്ടി വരവറിയിച്ചു..

ഒരു Injection ലോഡ് ചെയ്യാനറിയാത്ത,Canula ഇടാനറിയാത്ത എന്നെ Intubate വരെ ചെയ്യാൻ പഠിപ്പിച്ച മുതലാണ്..ഏത് Emergency case വന്നാലും തന്റേതല്ലെങ്കിലും ഓടിയെത്തി കാര്യങ്ങൾ ചെയ്യുന്ന പ്രകൃതം..

നാളെ മുതൽ അവർ 10 ദിവസത്തേക്ക് അവധിയാണ്..അന്ന് എനിക്കുള്ളത് 3 കേസുകൾ.. അതിൽ 2 വെന്റിലേറ്റർ..പിന്നെ ഒരു Vecant bed..

വേക്കന്റ് ബഡുകൾ ഉറക്കം കെടുത്തുന്ന വില്ലൻമാരാണ്..

എപ്പോൾ വേണമെങ്കിലും പണി തരും.. എല്ലാവരുടേയും Caresheet നോക്കി.. അതിലെ ഒരു Care ഷീറ്റിൽ മനസ്സുടക്കി.

നിത കോനപ്പുരെ എന്നായിരുന്നു അവളുടെ പേര്.. വയസ്സ് 20.. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് കഴിഞ്ഞ15 ദിവസമായി അബോധാവസ്ഥയിലാണ്.

Tracheostomy ചെയ്തിട്ടുണ്ട്. ഞാൻ അവളെ കിടത്തിയിരിക്കുന്ന ക്യാബിനുള്ളിൽ കടന്നു.

മോണിട്ടറുകൾ മരണമണികൾ മുഴക്കാൻ കാത്തിരിക്കുന്നു... സിറിഞ്ച് പമ്പിൽ ലോഡ് ചെയ്തിരിക്കുന്ന മരുന്നുകളുടെ ബാഹുല്യം അവളുടെ അവസ്ഥയുടെ നേർചിത്രം എനിക്ക് മനസ്സിലാക്കി തന്നു.

അവളുടെ നെറ്റിയിൽ ആരോ തൊടുവിച്ച ഭസ്മക്കുറി...

പാറിക്കിടക്കുന്ന മുടിയിഴികൾ...

പാതി തുറന്നിരിക്കുന്ന കണ്ണുകൾ...

അഴിച്ചു മാറ്റിയ മൂക്കുത്തിയുടെ ദ്വാരം അടഞ്ഞു തുടങ്ങിയിരിക്കുന്നു...

ചുണ്ടിലെ skin ഇളകി തുടങ്ങിയിരുന്നു. ഞാൻ ഒരു Swab എടുത്ത് വിയർപ്പ് പൊടിയുന്ന അവളുടെ മുഖം അമർത്തിത്തുടച്ചു. മരുന്നുകളോട് അവളുടെ ശരീരം ഇപ്പോൾ പ്രതികരിക്കുന്നില്ല. ചിലപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ മരണം സ്ഥിരീകരിച്ചേക്കാം.

അതെ.. ആ ക്യാബിനിൽ ഒരു മരണത്തിന്റെ ഗന്ധമുണ്ട്...അനുനിമിഷം അവളുടെ ജീവനെ തേടുന്ന ഗന്ധം.

എന്തോ ഒരു വാത്സല്യം തോന്നി ആ കുട്ടിയോട്.

ഞാൻ ക്യാബിനിൽ നിന്നിറങ്ങി, നഴ്സസ് സ്റ്റേഷനിൽ എത്തി. പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അന്ന് ICU ഡ്യൂട്ടി ഡോ. നിധിൻ കോട്ടക്കായിരുന്നു. ഞങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണ്, സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഞാൻ ആ കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചു. No Hope എന്ന് മാത്രമാണ് അദ്ദേഹം മറുപടി നൽകിയത്. അവളുടെ ക്യാബിനിലെ സിറിഞ്ച് പമ്പിന്റെ അലാറത്തിന്റെ ശബ്ദം ഞങ്ങളുടെ സംഭാഷണത്തെ മുറിച്ചു.

തീർന്ന മരുന്നുകൾ റീഫിൽ ചെയ്ത് ഞാൻ തിരിച്ചു വന്നു. അവളുടെ മുഖം എന്തോ മനസ്സിൽ നിന്നും മായുന്നില്ല. തന്റെ സ്വപ്നങ്ങൾക്ക് വിഷം നൽകി, അവളുറങ്ങുന്ന ആ കാഴ്ച എന്റെ മനസ്സിൽ പതിഞ്ഞിരുന്നു. നടന്നും ഇരുന്നും ഇടയ്ക്ക് അല്പം ഉറങ്ങിയും എങ്ങനെയോ നേരം വെളുത്തു.

രാവിലത്തെ ജോലികൾ പൂർത്തിയാക്കി ഞാൻ എന്റെ ഡ്യൂട്ടി കൈമാറ്റം ചെയ്ത് ഹോസ്റ്റലിലേക്ക് മടങ്ങി. സാധാരണ വലിക്കുന്നതിനേക്കാൾ കൂടുതൽ സിഗരറ്റ് ഞാനന്ന് വലിച്ചു തീർത്തു. ഉറക്കവും വരുന്നില്ല.. ഹോസ്റ്റലിലെ മറ്റുള്ളവർ ഫോൺ വിളിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. ചിരിക്കുന്നു. ഞാൻ എന്റെ ഒരിക്കലും ശബ്ദിക്കാത്ത ഫോണിലേക്ക് വെറുതെ നോക്കി. ആരും വിളിക്കാനും ആരെയും വിളിക്കാനുമില്ലാതായിട്ട് വർഷം ഒന്നു തികയുന്നു. വീട്ടിലേക്ക് വിളിച്ച കാലം മറന്നു. ഹോസ്റ്റലിനു പുറത്തേക്കിറങ്ങി നടന്നു. കീച്ചിപ്പാപ്പന്റെ കാന്റീനിൽ പോയിരുന്നു. എന്റെ ആദ്യ ഡ്യൂട്ടിയുടെ അന്നാണ് കീച്ചിപ്പാപ്പൻ മരിക്കുന്നത്. പറഞ്ഞു കേട്ടിട്ടുള്ള അറിവാണ് കീച്ചിപ്പാപ്പനെ കുറിച്ച്...ജീവനോടെ കാണാൻ കഴിഞ്ഞില്ല.. പക്ഷേ ആ ചേതനയറ്റ ശരീരത്തിന് ഒരു രാത്രി മുഴുവൻ കാവലിരുന്നത് ഞാനായിരുന്നു. നരച്ച താടിയും നല്ല തടിയുമുള്ള അവിടുത്തെ മലയാളികളെ മുഴുവൻ തീറ്റിപ്പോറ്റിയിരുന്ന കീച്ചിപ്പാപ്പൻ.

ഇപ്പോൾ അദ്ദേഹത്തിന്റെ മകനാണ് കാന്റീൻ നടത്തുന്നത്. ഒരു ചായ കുടിച്ച് തിരിച്ചു ഹോസ്റ്റലിലേക്ക് നടന്നു. ആ പെൺകുട്ടിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. ICU വിലേക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. വില്യംസിനായിരുന്നു ഞാൻ Over കൊടുത്തത്. അവനെ ചെന്നു കണ്ടു. ആന്ധ്രാക്കാരനാണ് അവൻ. ജോലിയിൽ എന്നേക്കാൾ ആത്മാർത്ഥത അവനുണ്ട് എന്ന് എനിക്ക് ബോധ്യമുള്ളതുകൊണ്ട് ഒന്നും പറയാതെ തന്നെ അവൻ ഭംഗിയായി ചെയ്തോളും.

പക്ഷേ ചിലരുണ്ട്.. മരിക്കുമെന്ന മുൻ വിധിയോടെ രോഗികളെ സമീപിക്കുന്നവർ. അതുകൊണ്ടുതന്നെ മരുന്നുകൾ സമയത്തിന് കൊടുക്കാൻ മനസ്സില്ലാത്തവർ.

ഞാൻ ക്യാബിന്റെ പുറത്തു നിന്ന് അവളെക്കണ്ടു. മകൾ ഒരിക്കലും തിരിച്ചു വരില്ല എന്ന യാഥാർഥ്യം തിരിച്ചറിയാനാകാതെ ഉള്ളതെല്ലാം വിറ്റു പെറുക്കി മരണത്തിന് കാവലിരിക്കുന്ന അമ്മയെ നിസ്സഹായതോടെ ഞാൻ നോക്കി. അവർ എന്നെയും.

അങ്ങനെ എന്റെ നൈറ്റ് ഡ്യൂട്ടിയുടെ മൂന്നാം ദിനം.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ഞാൻ നന്നായി ജോലിയിൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. അത് സത്യവുമാണ്. അതിനു മുൻപ് ഒരിക്കലും ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ നിർഭാഗ്യവശാൽ എനിക്ക് കഴിഞ്ഞിരുന്നില്ല. ഞാനൊരു നഴ്സ് ആണെന്നുള്ള തിരിച്ചറിവിൽ ആദ്യമായി അഭിമാനം തോന്നുന്ന ദിവസങ്ങൾ. ദിവ്യൗഷധം നൽകിയ മായാലോകത്ത് നിന്ന് ഞാനെന്ന കുറിച്ച് അഭിമാനിച്ചു. ഞാനിടക്കിടെ അവളുടെ ക്യാബിനിൽ ചെല്ലും. എല്ലാം ശ്രദ്ധിക്കും. തിരിച്ചു വരും. ആ രാത്രിയിലും ഉറക്കം കീഴടക്കും മുൻപ് ഒന്ന് പോയി വന്നു. തുടർച്ചയായി നൈറ്റ് ആറാം ദിവസമായിരുന്നതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു. ഉറങ്ങിപ്പോയി..

ഞെട്ടിയെണീറ്റപ്പോൾ മണി -3

ഞാൻ എല്ലാ ക്യാബിനുകളും കണ്ണോടിച്ചു..Fluid തീർന്നതൊക്കെ Fill ചെയ്തു

അവളുടെ ക്യാബിൻ തള്ളിത്തുറന്ന ഞാൻ ആ കാഴ്ച കണ്ട് സ്തബ്ദനായി നിന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളുടെ ചലനമറ്റ കൈയ്യിലുടെ ഒലിച്ചിറങ്ങുന്ന ചുടുചോര കണ്ട് വിറങ്ങലിച്ചു നിന്നു ഞാൻ.

രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളുടെ ശരീരത്തോട് പാഞ്ഞടുത്തപ്പോൾ ഞാനാ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. ലഹരിയുടെ മോഹാലസ്യത്തിൽ CVC (Central venous Catheters) യുടെ നോബ് അടക്കാൻ ഞാൻ മറന്നിരുന്നു.

ഞാൻ പെട്ടന്ന് തന്നെ നോബ് Close ചെയ്തു. ശരീരമാകെ രക്തം. ഞാനൊരു Lady അറ്റൻഡറെ സഹായത്തിന് വിളിച്ചു. ക്യാബിൻ കർട്ടൺ ഇട്ടു.'ബെഡ്ഷീറ്റ് കൊണ്ട് മുഴുവൻ ശരീരത്തിലെയും രക്തം ഞങ്ങൾ രണ്ട് പേരും കൂടി തുടച്ചു മാറ്റി.

ചോരയാൽ ചുവന്ന എന്റെ കൈവെള്ള കൊണ്ട് പേഴ്സിൽ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് അറ്റൻഡർക്ക് നൽകി.

നിസ്സഹായതയോടെ ചെയ്തു പോയ തെറ്റിന് അവളോട് ഞാൻ മാപ്പിരന്നു.

അന്ന് ഡ്യൂട്ടിക്ക് ശേഷം ഹോസ്റ്റലിലെത്തിയ ഞാൻ രാവിലെ തന്നെ അമിതമായി മദ്യപിച്ചു. എന്റെ ഉത്തരവാദിത്വമില്ലായ്മയേയും മനുഷ്യത്വമില്ലായ്മയേയും പഴിച്ച് എപ്പോഴോ ഉറങ്ങി. വില്യംസിന്റെ കോൾ കേട്ടാണ് ഞെട്ടിയുണർന്നത്. എത്രയും വേഗം ICU വിലേക്ക് എത്താനായിരുന്നു അവൻ പറഞ്ഞത്.

ഞാനുറപ്പിച്ചു.. ഇവിടം വിടാൻ സമയമായിരിക്കുന്നു!

എന്റെ അശ്രദ്ധ പൈസ കൊടുത്തിട്ടും അറ്റൻഡർ ഒറ്റിക്കൊടുത്തു കാണുമെന്ന് ഞാൻ ചിന്തിച്ചു. ഉറക്കച്ചടവോടെ ഞാൻ ICU വി ലെത്തി. ഒരു ചെറിയ ആൾക്കൂട്ടമുണ്ട് പുറത്ത്. പലരും അടക്കം പറയുന്നത് കാണാമായിരുന്നു. പെൺകുട്ടിയെ ചികിത്സിക്കുന്ന ഡോ. ജോഷിയും വന്നിട്ടുണ്ട്.

എന്റെ മനസ്സു പറഞ്ഞു, അതെ, അവൾ പോയിരിക്കുന്നു... വേദനയുടെയും വെറുപ്പിന്റെയും ലോകത്തെ പ്രതിക്കൂട്ടിലാക്കി അവൾ പോയി... യാത്രാമൊഴി ചൊല്ലാൻ വന്നവരായിരിക്കാം ഈ ആൾക്കൂട്ടം. എന്റെ ആശങ്കയുടെ മുൾമുനയിൽ വില്യംസിന്റെ വിളി.

പുഞ്ചിരി നിറഞ്ഞ മുഖത്തോടെ അവൻ എന്നെ ആ കാര്യമറിയിച്ചു. She is back to life!!

ഞാൻ പതിയെ അവളുടെ ക്യാബിൻ തുറന്നു. കൺപോളകൾക്കുള്ളിൽ മരണം മറച്ചു വച്ചിരുന്ന ആ തേജസ്സുള്ള കണ്ണുകൾ ആദ്യമായി കണ്ടു. സ്ഥിരമായി എന്നെ കാണുമ്പോൾ നിസ്സഹായതയോടെ നോക്കുന്ന അവളുടെ അമ്മയുടെ കണ്ണീരിൽ കുതിർന്ന ചിരി എനിക്ക് സമ്മാനിച്ചത് അന്നോളം അനുഭവിച്ചിട്ടില്ലാത്ത പുതിയ ലഹരിയായിരുന്നു.

ആ അമ്മ തന്റെ കൈവെള്ളയിൽ ചുരുട്ടി വെച്ചിരുന്ന മുഷിഞ്ഞ നോട്ടുകൾ എന്റെ നേരെ നീട്ടി. ഞാൻ നിറഞ്ഞ കണ്ണുകളോടെ അത് നിരസിച്ച് പുറത്തേക്കിറങ്ങി അലക്ഷ്യമായി നടന്നു.

എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഇതൊരു നിയോഗമാണ്.

അവളുടെ ശരീരത്തിൽ തളം കെട്ടിക്കിടന്ന അശുദ്ധ രക്തമാവാം ഇന്നലെ രാത്രി എന്റെ അശ്രദ്ധയിലൂടെ ഒലിച്ചിറങ്ങിപ്പോയത്!!

എന്റെ ബോധം മറച്ച, എന്നെ മോഹാലസ്യപ്പെടുത്തിയ ആ പദാർത്ഥം ചിലപ്പോൾ അവൾക്കൊരു മൃതസഞ്ജീവനിയായി മാറിയിരിക്കാം.

പക്ഷേ അതെന്നെ ക്ഷണിക്കുന്നത് മരണത്തിലേക്കാണെന്ന തിരിച്ചറിവും അന്നെനിക്കുണ്ടായി.

ആ ബോധ്യത്തിൽ അതിനെ എന്നന്നേക്കുമായി ഉപേക്ഷിച്ചു.

മരണം ചിലപ്പോൾ അങ്ങനെയാണ്. ചില പ്രാർത്ഥനകൾക്ക് മുന്നിൽ പരിശ്രമങ്ങൾക്കു മുന്നിൽ മനപ്പൂർവ്വം തോറ്റു തരുന്നതായിരിക്കാം.

ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അവൾ ഇന്നും ജീവിച്ചിരിപ്പുണ്ടാവും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com