ADVERTISEMENT

കോവിഡ് കാലം നമുക്കു നൽകിയ പുതിയ ശീലമാണ് മാസ്ക്. കൊറോണ വൈറസിനെ പേടിച്ച് ഇപ്പോൾ ഭൂരിഭാഗം പേരും മാസ്ക് ധരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ അതിൽ നിന്നു തന്നെ രോഗം വരാം. 

മഴക്കാലമായതോടെ പുറത്തിറങ്ങുന്ന പലരുടെയും മാസ്കുകൾ നനയാൻ തുടങ്ങി. നനഞ്ഞതും ഈർപ്പം നിറഞ്ഞതുമായ മാസ്കുകൾ ശരീരത്തിനു ദോഷമാണ്. ഒരേ മാസ്ക് കൂടുതൽ നേരം ഉപയോഗിക്കുന്നതും പ്രശ്നം തന്നെ. 

മാസ്കുകൾ വില്ലനാവാം 

ഈർപ്പം നിറഞ്ഞ മാസ്കുകൾ വായു സഞ്ചാരത്തെ കൂടുതൽ തടസ്സപ്പെടുത്തും. അതുമൂലം ശ്വസന ബുദ്ധിമുട്ടുകൾ കൂടും. ഈർപ്പം നിറയുന്നതോടെ ബാക്ടീരിയ, വൈറസ് എന്നിവയെ അരിച്ചു മാറ്റാനുളള ശേഷി മാസ്കുകൾക്കു കുറയും. നനഞ്ഞ പ്രതലം ബാക്ടീരിയകൾക്കും, വൈറസുകൾക്കും വളരാൻ പറ്റിയ സ്ഥലമാണ്. നനഞ്ഞ മാസ്കുകൾ തന്നെ രോഗാണു വാഹകരാവാം. 

ഒരാളിന്റെ വായ്ക്കുള്ളിൽ തന്നെ അനേകം സൂക്ഷ്മാണുക്കൾ ഉണ്ട്. ഉച്ഛ്വാസ വായുവിലൂടെ ഈ അണുക്കൾ പുറത്തേക്കു വന്ന് മാസ്കിൽ തങ്ങിനിൽക്കും. ഇതും ദോഷം തന്നെ. അതായത് മാസ്കിന്റെ അകം, പുറം ഭാഗങ്ങളിൽ ഒരേ സമയം അണുക്കളുടെ സാന്നിധ്യമുണ്ടാകും. 

 ശ്രദ്ധയോടെ കഴുകണം 

ശരിയായ രീതിയിൽ മാസ്ക് ധരിക്കാൻ മുതിർന്നവരും കുട്ടികളും ശീലിക്കണം. തുണി മാസ്കാണെങ്കിൽ ഒരാൾക്കു തന്നെ 4–5 എണ്ണം വേണം. ഒരാൾ ഉപയോഗിച്ച മാസ്കുകൾ മറ്റൊരാൾ ഉപയോഗിക്കരുത്. മാസ്കുകൾ അവരവർ തന്നെ ചൂടുവെള്ളത്തിൽ കഴുകണം. 2 മിനിറ്റെങ്കിലും സോപ്പു വെള്ളത്തിൽ‌ മുക്കിവച്ച വേണം മാസ്കുകൾ കഴുകാൻ. ഒറ്റത്തവണ ഉപയോഗിക്കുന്ന സർജിക്കൽ മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. അതു കൃത്യമായി സംസ്കരിക്കണം. 

6 മണിക്കൂർ മാത്രം മതി 

ഒരു മാസ്ക് ഉപയോഗിക്കാൻ കഴിയുന്ന പരമാവധി സമയം 6 മണിക്കൂർ മാത്രമാണ്. 4 മണിക്കൂറായാൽ അത്രയും നല്ലത്. ഉച്ചഭക്ഷണം വരെ ഒരു മാസ്ക്, അതിനു ശേഷം മറ്റൊരു മാസ്ക് എന്ന രീതി ശീലിക്കാം. പുറത്തു പോകുമ്പോൾ ധരിക്കുന്ന മാസ്ക് വീട്ടിലോ, ഓഫിസിലോ ഉപയോഗിക്കരുത്. മാസ്ക് ഊരുന്നതും ശരിയായി വേണം. 

ഊരുമ്പോൾ മാസ്കിന്റെ പുറം പാളിയിൽ ഒരിക്കലും തൊടരുത്. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സണ്ണി പി. ഓരത്തേൽ, മെഡിക്കൽ സൂപ്രണ്ട്, രാജഗിരി ആശുപത്രി.

English Summary: Covid 19 and Face mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com