ADVERTISEMENT

കൊറോണ വൈറസിനെ പേടിച്ചു എല്ലാവരും വീട്ടിൽത്തന്നെ ഇരിപ്പാണ്. കുറച്ചുകൂടെ കരുതലെടുത്താൽ മഴയുടെ കൂടെയെത്തുന്ന പലതരം രോഗങ്ങളിൽ നിന്നും രക്ഷപെടാം. കോവിഡ് കാലത്ത്  ഒരു ചെറു ജലദോഷപ്പനി പിടിച്ചാലുള്ള പൊല്ലാപ്പ് ഒന്ന് ഓർത്തുനോക്കൂ...

മഴക്കാലം എന്നാൽ രോഗങ്ങൾ  അറ്റാച്ച്ഡ് ആണ്. അന്തരീക്ഷത്തിൽ ഈർപ്പം പലമടങ്ങു കൂടും. പ്രതിരോധ ശേഷി കുറയും. ജന്തുക്കളും ജീവികളും രോഗവാഹകരാകും. കൊതുകു തരുന്ന രോഗങ്ങൾതന്നെ ഒട്ടേറെയാണ്, ഡെങ്കി മുതൽ മലമ്പനി വരെ. വയറിളക്കം, കോളറ തുടങ്ങി ജലജന്യ രോഗങ്ങൾ. എലിയും കന്നുകാലിയും പടർത്തുന്ന രോഗങ്ങൾ. മഞ്ഞപ്പിത്തം, കുരങ്ങുപനി, തക്കാളിപ്പനി എന്നുവേണ്ട ജപ്പാന്റെ പേരിൽവരെ ജ്വരമെത്തുന്ന കാലം. 

മഴയ്ക്കു മുൻപ് വീടിനകത്തും ചുറ്റിലും പറമ്പിലും ഒന്നു കറങ്ങുക. രോഗ കാരണമായേക്കാവുന്ന എന്തൊക്കെ ചുറ്റിലുമുണ്ടെന്ന് നോക്കുക. ശുചീകരണം നടത്തുക. 

ജല സ്രോതസ്സുകൾ

കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിലേക്കും പുഴയിലേക്കും അഴുക്കുജലം കലരുന്നതോടെ കുടിവെള്ളം മലിനമാകും. ക്ലോറിനേഷൻ നടത്തിയ വെള്ളമാണു വാട്ടർ  അതോറിറ്റി നൽകുന്നതെങ്കിലും കിലോമീറ്ററുകൾ പൈപ്പിലൂടെ കടന്നുവരുമ്പോൾ ഇതിന്റെ ശക്തി എത്രമാത്രം ചോരുമെന്ന് ഉറപ്പില്ല. മലിനജലം കുടിച്ചാൽ ഛർദ്ദി, അതിസാരം, മഞ്ഞപ്പിത്തം, അമീബിയാസ് എന്നിവ പിടിപെടാം. കിണറുകൾ  ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കുക, വെള്ളം തിളപ്പിച്ച് ഉപയോഗിക്കാം. 

വെള്ളക്കെട്ട് 

വീട്ടു പറമ്പിലെ വെള്ളക്കെട്ടും റോഡിലെ വെള്ളവും അപകടമാണ്. ഓടയിലും പറമ്പിലും കാനയിലും കഴിഞ്ഞിരുന്ന എലികൾ , ഇവിടെയൊക്കെ വെള്ളം പൊങ്ങുന്നതോടെ വീടുകളിലേക്കും ജനവാസ സ്ഥലത്തേക്കും കയറും. എലിമൂത്രത്തിൽ നിന്നാണു എലിപ്പനിയുടെ ബാക്ടീരിയ പടരുന്നത്. കന്നുകാലികളുടെ മൂത്രത്തിലും എലിപ്പനിയുടെ ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്. എലിവിസർജ്യമുള്ള വെള്ളക്കെട്ടിൽ ചവിട്ടിയാൽ കാലിൽ മുറിവുണ്ടെങ്കിൽ ബാക്ടീരിയ അകത്തുകയറും. 

കിണറിന്റെ കരയിൽ കുളിക്കുന്നതും അലക്കുന്നതും മൃഗങ്ങളെ കുളിപ്പിക്കുന്നതും ഒഴിവാക്കണം. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മഞ്ഞപ്പിത്തം പടരും. 

കൊതുക് മുട്ടയിട്ടു വിരിയുന്നതു വെള്ളത്തിലാണ്. വീട്ടിലെയും പറമ്പിലെയും വെള്ളക്കെട്ടാണു ചിക്കുൻഗുനിയ, ഡെങ്കി, മലമ്പനി എന്നിവയൊക്കെ സമ്മാനിക്കുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ, കലങ്ങൾ, ടയറുകൾ, കുപ്പികൾ  തുടങ്ങിയവയൊക്കെ ശ്രദ്ധിക്കുക. 

ഇൗഡിസ് ഇൗജിപ്തി കൊതുക് പരിസരത്തു തമ്പടിച്ചാൽ ഡെങ്കി ഉറപ്പാണ്. ഡെങ്കിപ്പനി കേരളത്തിൽ വ്യാപകമാണിപ്പോൾ. 400 മീറ്റർ ചുറ്റളവിൽ പറക്കാൻ മാത്രം കഴിയുന്ന വരയൻകൊതുകാണ് ഇൗഡിസ്. ഒരു കൊതുക് 4,000 മുട്ടവരെ ഇടും. ലോകത്താകെ 4 തരം ഡെങ്കി വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. അതു നാലും കേരളത്തിലുണ്ട്. ഒരിക്കൽ ഡെങ്കി വന്നിടത്തു വീണ്ടും വരാം. ഇൗഡിസ് കൊതുകിന്റെ മുട്ടകൾ ഇൗ പ്രദേശങ്ങളിൽ സജീവമായി കിടക്കുന്നുണ്ടാവും എന്നതാണു കാരണം.  

ചിക്കൻഗുനിയയും ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുകിൽ നിന്നുണ്ടാകുന്നതാണ്. കേരളത്തിൽ വ്യാപകമായി റെയ്ഡ് നടത്തി പോയതാണു ചിക്കുൻഗുനിയ. അന്നു രോഗം പിടിച്ചവർക്ക് ഇപ്പോൾ ആശ്വസിക്കാം. പക്ഷേ, അവരുടെ മക്കളുടെ കാലമായി. അവർക്കും മുൻപു രോഗം വരാത്തവർക്കും ഇനി വരാം. മലമ്പനിയും ഇതുപോലേ കേരളത്തിൽ നിന്നു കെട്ടുകെട്ടിച്ചതാണ്. പക്ഷേ, അതിഥി  തൊഴിലാളികളുടെ വരവോടെ അതു വീണ്ടുമെത്തി. ഇവരുടെ താമസ സ്ഥലങ്ങൾ നല്ലപോലെ ശുചീകരിക്കേണ്ട സമയമാണിത്. ഇൗച്ച പെരുത്താൽ ഓർക്കുക, ടൈഫോയ്ഡ് പരത്തുന്നത് ഇൗച്ചയാണ്. 

മഴക്കാലത്തെ  കരുതാം

∙ കിണറുകൾ  ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ശുചിയാക്കാം

∙ കൊതുകിനെ അകറ്റാൻ അതിന്റെ  ഉറവിടം തന്നെ ശ്രദ്ധിക്കണം

∙ കിണറ്റിൻകരയിൽ അലക്കും കുളിയും മൃഗങ്ങളെ കുളിപ്പിക്കലും വേണ്ട

∙ ചെറു ചൂടോടെ ഭക്ഷണം കഴിക്കാം. പഴകിയതു വേണ്ട

∙ പച്ചക്കറി, പഴം നന്നായി കഴുകി കഴിക്കാം. മത്സ്യവും മാംസവും നന്നായി വേവിക്കണം

∙ ഉപയോഗശൂന്യമായി പുറത്തുകിടക്കുന്ന ടിൻ, ടയർ, കുപ്പി, ചിരട്ട എന്നിവ ഒഴിവാക്കുക, വെള്ളം കെട്ടിനിന്നാൽ അൽപം വേപ്പെണ്ണ ഒഴിക്കുക

∙ വഴിവക്കിലെ ഭക്ഷണം സൂക്ഷിച്ചുമതി. ചൂടാറാതെ കഴിക്കുക. 

ഭക്ഷണം 

 ഓറഞ്ച്, നാരങ്ങ, മുസമ്പി, തക്കാളി തുടങ്ങി വൈറ്റമിൻ സി  അടങ്ങിയ ഭക്ഷണങ്ങൾ ജലദോഷം മുതൽ കൊറോണയുടെ അണുക്കളെ വരെ ഒരു പരിധിയോളം പ്രതിരോധിക്കും. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ നല്ലതാണ്. 

 മത്സ്യത്തിലെ സിങ്ക്, ഒമേഗ 3 ആസിഡ് പ്രതിരോധ ശേഷി കൂട്ടും. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, മഞ്ഞൾ, ജീരകം, മല്ലി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

 സൂപ്പുകൾ നല്ലതാണ്. ഉണങ്ങിയ പഴങ്ങൾ, ബദാം, കപ്പലണ്ടി, കടല, എള്ള് തുടങ്ങിയവ ശരീരത്തിന്റെ  ചൂട് വർധിപ്പിക്കുന്നതിനാൽ നല്ലത്. കയ്പുള്ള പച്ചക്കറികളും  ഇലക്കറികളും നല്ലതുതന്നെ.  

 ശുദ്ധമായ തേൻ ദഹനത്തെ സഹായിക്കും. മഴയാണെങ്കിലും 10 ഗ്ലാസ് വെള്ളമെങ്കിലും  ദിവസവും കുടിക്കണം. വറുത്തതും പൊരിച്ചതും മൈദയും ഒഴിവാക്കുന്നത് മഴക്കാലത്തെന്നല്ല, ഏതു കാലത്തും നന്ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com