പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നു; ഇനി ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ
Mail This Article
ലോക്ഡൗൺ വഴി രാജ്യത്തു കോവിഡിന്റെ വ്യാപനം വൈകിപ്പിക്കാനായിരുന്നു പ്രധാനശ്രമമെന്ന് ആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങൾ മാറുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നു സൂചിപ്പിച്ച സർക്കാർ, ഭാവിയിലേക്കുള്ള തയാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. വെല്ലുവിളികളെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ച് ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന വിശദീകരണം ഇങ്ങനെ:
വ്യാപനം തടയുക
പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നത് വ്യാപന രീതിയുടെ പ്രത്യേകത കൊണ്ടാണ്. രോഗം വ്യാപിക്കുന്നതു തടയുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. ഇന്ത്യ ഭദ്രമായ നിലയിലാണ്.
തയാറെടുപ്പിന് സമയം
വൈറസിനെ പൂർണമായി ഒഴിവാക്കാൻ കഴിയുന്ന സാഹചര്യം നിലവിലില്ല. അതുകൊണ്ടു തന്നെ വൈറസ് സമൂഹത്തിലുണ്ടാകുമെന്നതിനനുസരിച്ചു ജീവിക്കാൻ ശീലിക്കണം. വെന്റിലേറ്ററുകളുടെയും പിപിഇ കിറ്റുകളുടെയും കാര്യത്തിൽ നില ഏറെ മെച്ചപ്പെടുത്തി.
69 ജില്ലകളിൽ നിരീക്ഷണം
സമൂഹവ്യാപനം നിലവിലില്ല. ചില മേഖലകളിൽ പ്രാദേശിക വ്യാപനം സംഭവിച്ചു. 10 സംസ്ഥാനങ്ങളിൽ പ്രത്യേക സംഘങ്ങളെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. രൂക്ഷമായ 69 ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
പരിശോധന 1000 മടങ്ങ്
2 മാസം മുൻപ് 100 ആയിരുന്നു പ്രതിദിന പരിശോധന. ഇപ്പോഴത് 1 ലക്ഷത്തിനു മുകളിലാണ്. ഇനിയും വർധിപ്പിക്കും. നിരീക്ഷണത്തിനുള്ള ആന്റിബോഡി പരിശോധന വൈകാതെ തുടങ്ങും.മറ്റു രോഗങ്ങളുള്ളവർ കൂടുതൽ കരുതണം.