ലോക്ഡൗണ്‍ നാലാം ഘട്ടത്തിലും പടരുന്ന വൈറസ് ബാധ; ലക്ഷണങ്ങളിൽ ശ്രദ്ധിക്കാൻ
Mail This Article
ഇന്ത്യയില്‍ ലോക്ഡൗണ്‍ നാലാം ഘട്ടം നടപ്പാകുമ്പോഴും വൈറസ് ബാധ പടരുന്നത് പൂര്‍ണമായും തടയാനാകാത്തതിന്റെ ആശങ്കയിലാണ് രാജ്യം. എന്നാല്‍ കൊറോണ ബാധിതരില്‍ നല്ലൊരു ശതമാനവും പൂര്‍ണമായും സുഖപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ശരിയായ പരിചരണവും ശ്രദ്ധയും കൊണ്ട് രോഗത്തെ ഭേദമാക്കാം എന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചത്.
ഇതുവരെ രാജ്യത്ത് മൊത്തം 1,12,359 കൊറോണ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 3,435 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 45,299 പേര്‍ പൂര്‍ണമായും സുഖപ്പെട്ടു. 6,3624 കേസുകള്‍ ആണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത് എന്നാണ് ലവ് അഗര്‍വാള്‍ അറിയിച്ചത്. ചികിത്സയില്‍ ഉള്ള 2.9% ആളുകള്‍ക്ക് ഓക്സിജന്‍ സഹായം ആവശ്യമുണ്ട്. 3% പേര്‍ക്ക് ഐസിയുവിലെ പരിചരണം ആവശ്യമാണ്. 0.45% ആണ് വെന്റിലേറ്റര്‍ സഹായത്തിലുള്ളത്.
ലോകത്താകമാനം 4,801,202 കൊറോണ കേസുകള്‍ ആണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 318,935 ആളുകള്‍ മരണത്തിനു കീഴടങ്ങി.
പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് കൊറോണയുടെ പ്രാരംഭലക്ഷണങ്ങള്‍. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളിൽ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.
English Summary: COVID-19 curable, timely identification and clinical management important