ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പദമാണ് സമൂഹവ്യാപനം, ഏറെ ഭയക്കുന്നതും. സമൂഹവ്യാപനമെന്നാൽ എന്തോ മോശമാണെന്ന രീതിയിൽ കാണുന്നതു മൂലം അത് ഉണ്ടെന്നു സ്ഥാപിക്കാനും ഇല്ലെന്ന് വാദിക്കാനും വ്യഗ്രത കാണിക്കുന്നവർ ഏറെയുണ്ട്.

കോവിഡ് കേസുകൾ വർധിക്കുമ്പോൾ സമൂഹവ്യാപനം ഒരു അനിവാര്യതയാണ്.

നാം ചോദിക്കേണ്ട ചോദ്യം സമൂഹവ്യാപനം ഉണ്ടോ ഇല്ലയോ എന്നല്ല. സമൂഹവ്യാപനം എത്ര എന്നാണ്.

ചൈനയൊഴിച്ച് എല്ലാ രാജ്യങ്ങളിലും ആദ്യത്തെ കേസുകൾ പുറത്തു നിന്നു വന്നവയാണ്. തുടർന്ന് അവരിൽ നിന്ന് പകർന്ന കോണ്ടാക്റ്റുകളിലേക്കും ഈ കോണ്ടാക്റ്റുകളിൽ നിന്ന് പകരുന്നവരിലേക്കും എന്നിങ്ങനെ കണ്ണികളായി വ്യാപിക്കുന്നു. മിക്കവാറും എല്ലാവരും ഇത്തരത്തിൽ കണ്ണി ചേർക്കാൻ കഴിയുന്നവരായിരിക്കും (സ്രോതസ്സ് അറിയുന്നവർ - Traceable origin). അപൂർവം ചിലരെ കണ്ണി ചേർക്കാൻ കഴിയാതെ വന്നേക്കും (സ്രോതസ്സ് അറിയാത്തവർ - Untraceable origin). ഇത് കണ്ണി കണ്ടെത്തലിലെ (contact tracing) അപര്യാപ്തതയായി കണക്കാക്കാം. 

രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റ് ചെയ്യുമ്പോഴാണല്ലോ ഇത്തരക്കാരെ കണ്ടെത്തുക. രോഗസാധ്യതയുള്ള ഗ്രൂപ്പുകളിൽ (High risk groups) ആകസ്മിക ക്രമപ്രകാരം (random) ടെസ്റ്റുകൾ ചെയ്താൽ ഇത്തരത്തിൽ കൂടുതൽ പേരെ കണ്ടെത്താനാവും. 

അത് നമ്മളെ പേടിപ്പെടുത്തണമോ? എപ്പോഴാണ് നാം സമൂഹവ്യാപനമെന്ന ലേബൽ നൽകേണ്ടത്? 

ഇത്തരം ഒരു ലേബലിന്റെ ആവശ്യമുണ്ടോ എന്നതാണ് ആദ്യത്തെ കാര്യം. നയവും പ്രവർത്തന ദിശയും മാറ്റാൻ ഒരു നാഴികക്കല്ലായി ഉപയോഗിക്കപ്പെടുമെങ്കിൽ തീർച്ചയായും അത് ഉപയോഗിക്കാം. എന്തായിരിക്കണം ഉപയോഗപ്രദമായ നാഴികക്കല്ല്? നേരത്തെ പറഞ്ഞതു പോലെ 'സ്രോതസ്സ് അറിയാത്തവർ' ചെറിയ തോതിൽ ഉണ്ടെങ്കിൽ അത് നയം മാറ്റത്തിന്റെ കാരണമാവേണ്ടതില്ല. മറിച്ച് ആകെ കണ്ടെത്തുന്ന കേസുകളുടെ വലിയൊരു ഭാഗം സ്രോതസ്സ് അറിയാത്ത Untraceable origin ആണെങ്കിൽ അത് ഗുരുതരമായ സ്ഥിതി വിളിച്ചോതുന്നതാണ്. ഈ നാഴികക്കല്ല് എത്രയെന്ന് നിശ്ചയിക്കേണ്ടതുണ്ട്. 

ആകെയുള്ള കേസുകളിൽ മൂന്നിലൊന്നെങ്കിലും സ്രോതസ്സ് അറിയാത്തതെങ്കിൽ അത് പ്രശ്നത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്നും പകുതിയിലേറെയെങ്കിൽ സമൂഹവ്യാപനമാണ് രോഗം നില നിർത്തുന്നത് എന്നും അനുമാനിക്കാവുന്നതാണ്. അത്തരമൊരു സ്റ്റേജിൽ കോവിഡ് പോസിറ്റിവ് ആയ എല്ലാവരുടേയും എല്ലാ കോണ്ടാക്റ്റുകളേയും കണ്ടെത്തി  ക്വാറന്റീൻ ചെയ്യുന്നതിൽ കാര്യമില്ല. രോഗലക്ഷണമുള്ളവരെ മുഴുവൻ ടെസ്റ്റ് ചെയ്ത് പോസിറ്റിവ് ആവുന്നവരെ വേർപെടുത്തുക (isolate) എന്നതായിരിക്കണം പിന്നീടങ്ങോട്ട് മുഖ്യ പ്രവർത്തനം. അതോടൊപ്പം സാമൂഹിക അകലം പാലിക്കൽ കർശനമാക്കുകയും വേണം.

ഈ രീതിയിൽ നിർവചിക്കപ്പെടുന്ന 'സമൂഹ വ്യാപന ഘട്ടം' (ആകെ പോസിറ്റീവുകളിൽ 50% ലേറെ സ്രോതസ്സ് അറിയാത്തവർ) എന്നത് ഒരു മോശം കാര്യമായി കാണുകയോ, അത് ഉണ്ടാവില്ലെന്ന് കരുതുകയോ, അതു മൂടി വയ്ക്കാൻ ശ്രമിക്കുകയോ, അതിനാരെയെങ്കിലും കുറ്റപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും. വളരെയേറെ ജനങ്ങൾ കോവിഡ് ബാധിത മേഖലകളിൽ നിന്ന് എത്തിച്ചേരുന്ന സ്ഥിതിയിൽ ഈ ഘട്ടം ഉണ്ടാവാതിരിക്കുക എന്നത് വലിയൊരു അത്ഭുതമായിരിക്കും. 

നാം ചെയ്യേണ്ടത് ഈ ഘട്ടം എത്തുന്നത് എത്രയും നേരത്തേ തിരിച്ചറിയുകയും അതിനെ നേരിടുകയുമാണ്. ഇക്കാര്യത്തിൽ ഏറ്റവും ഉപയോഗപ്രദമായത് സമൂഹത്തിൽ ടെസ്റ്റ് ചെയ്ത് കേസുകൾ പരമാവധി കണ്ടെത്തുകയെന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ഫ്ലൂ പനി പോലുള്ള രോഗവുമായി വന്നെത്തുന്നവരെ ആകസ്മിക ക്രമപ്രകാരം (random) പരമാവധി ടെസ്റ്റ് ചെയ്യുക വഴി സമൂഹ വ്യാപനത്തിന്റെ തോത് നമുക്ക് കണ്ടെത്താനാവും. ഈ തോത് ഇപ്പോഴും കുറവു തന്നെയാണെന്നാണ് എല്ലാ സൂചനകളും. പക്ഷേ മാറ്റത്തിന്റെ ആദ്യഘട്ടത്തിൽതന്നെ നമുക്ക് പുതിയ ദിശകളിൽ പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഇതിനായിരിക്കണം ഇനിയങ്ങോട്ടുള്ള മുൻഗണന.

കേരളം കോവിഡ്-19 നിയന്ത്രണ രംഗത്തിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യയ്ക്കു മുഴുവൻ മാതൃകയായിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ ഘട്ടത്തിലും നമുക്ക് കരുതലോടെ പ്രവർത്തിച്ച് പുതിയ മാതൃകകൾ സൃഷ്ടിക്കാൻ കഴിയും.

(ഇത് ലേഖകന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com