വൈറസിനു ശക്തി കുറയുന്നെന്ന് ഇറ്റലിയിലെ വിദഗ്ധർ; തെളിവില്ലെന്ന് ഡബ്ല്യുഎച്ച്ഒ
Mail This Article
പുതിയ കൊറോണ വൈറസുകള്‍ക്ക് ശക്തി ക്ഷയിക്കുന്നതായി ഇറ്റലിയിലെ ഡോക്ടറുടെ കണ്ടെത്തല്‍. ഡോക്ടര്‍ ആല്‍ബര്‍ട്ടോ സാന്‍ഗ്രില്ലോ ആണ് ഈ പുതിയ നിഗമനം ലോകത്തോട് വെളിപ്പെടുത്തിയത്. മിലാനിലെ സാന്‍ റാഫേല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആണ് ആല്‍ബെര്‍ട്ടോ.
കൊറോണ വൈറസ് ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമായിരുന്നു ഇറ്റലി. 33,415 ആളുകളാണ് ഇതുവരെ ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചത്. 233,019 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. ലോകത്ത് കോവിഡ് നാശം വിതച്ച രാജ്യങ്ങളില്‍ ആറാം സ്ഥാനമായിരുന്നു ഇറ്റലിക്ക്.
എന്നാല്‍ മേയ് പകുതിയോടെ ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. നിലവില്‍ ഇറ്റലി ഏതാണ്ട് കൊറോണ വിമുക്തമായ അവസ്ഥയാണുള്ളതെന്ന് ആല്‍ബര്‍ട്ടോ പറയുന്നു.
ഇറ്റലിയിൽ 9200 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് ലോക്ഡൗണിലേക്ക് പോയത്. മാർച്ച് 12 നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നിട്ടും ഇറ്റലിയില്‍ സ്ഥിതിഗതികള്‍ മോശമായിരുന്നു. എന്നാല്‍ രണ്ടു മാസം മുന്‍പ് ഇറ്റലിയിൽ പടർന്നിരുന്ന വൈറസുകള്‍ക്ക് ഉണ്ടായിരുന്ന ശക്തി ഇപ്പോള്‍ ഇല്ലെന്നാണ് ഡോക്ടര്‍ ആല്‍ബര്‍ട്ടോയെ കൂടാതെ മറ്റു ചില വിദഗ്ധ ഡോക്ടർമാരും പറയുന്നത്.
എന്നാൽ ഡോക്ടറുടെ വാദത്തിന് വേണ്ടത്ര തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ പറയുന്നു. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തിലോ രോഗ തീവ്രതയിലോ കുറവുണ്ടെന്നതിന് വിശ്വാസയോഗ്യമായ തെളിവുകളോ വിവരങ്ങളോ ഇല്ലെന്നും അവർ പറയുന്നു.