കോവിഡ് മുക്തരില്‍ 30 ശതമാനത്തിന് ദീര്‍ഘകാല ശ്വാസകോശ ഹാനി
Mail This Article
കൊറോണയില്‍ നിന്നു രോഗമുക്തി നേടുന്നതോടെ കാര്യങ്ങളൊക്കെ ശുഭമാണെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൊറോണ വന്നു പോയി കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയ പടി ആകുമോ? ഇല്ലെന്നാണ് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അവിടുത്തെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കയച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
കോവിഡ് രോഗമുക്തി നേടിയവരില്‍ 30 ശതമാനത്തിന്റെയും ശ്വാസകോശത്തിന് ദീര്‍ഘകാല ഹാനി വരുത്തി വച്ചാണ് ഈ മഹാമാരി കടന്നു പോകുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) അഭിപ്രായപ്പെടുന്നു. മറ്റ് കൊറോണ വൈറസുകളായ സാര്‍സും മെര്‍സും ഇത്തരത്തില്‍ ശ്വാസകോശത്തിന് ഹാനികരമാണെന്ന് തെളിഞ്ഞതാണ്.
ശ്വാസകോശത്തിലെ കോശസംയുക്തങ്ങളെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന പള്‍മനറി ഫൈബ്രോസിസാണ് രോഗമുക്തരായ പലരെയും കാത്തിരിക്കുന്നതെന്ന് എന്‍എച്ച്എസ് മുന്നറയിപ്പ് നല്‍കുന്നു. സ്ഥിരമായ ക്ഷീണവും ഉറക്കക്കുറവും മറ്റും ഉണ്ടാക്കുന്ന ക്രോണിക് ഫറ്റീഗ് സിന്‍ഡ്രോമും ഇതിന്റെ ഭാഗമായി വരാമെന്ന് എന്‍എച്ച്എസ് റിപ്പോര്‍ട്ട് പറയുന്നു.
കോവിഡിനെതിരെ ഐസിയുവില്‍ മരണത്തോട് മല്ലടിച്ച ഏഴില്‍ ഒരാള്‍ക്ക് രോഗമുക്തിക്ക് ശേഷവും തലച്ചോറിന് ക്ഷതമുണ്ടാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസിനോടുള്ള മനുഷ്യന്റെ പോരാട്ടം രോഗമുക്തിയില്‍ അവസാനിക്കുന്നില്ലെന്ന് അടിവരയിടുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍.